ശംഖുംമുഖം: വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുന്നതിന് സാങ്കേതികവിദ്യകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജനറൽ വി.കെ.സിംഗ്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്‌ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മലിനീകരണം ഒഴുവാക്കുന്നതിന് വിമാനത്താവളങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ പരമാവധി ഉപയോഗിക്കണം. നിലവിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ 40ശതമാനം വാഹനങ്ങൾ ഇലക്ട്രികാണ്. ചെന്നൈ വിമാനത്താവളത്തിലേത് പോലെ വനിത സ്വയം സഹായ സംഘങ്ങളുടെ വിപണനകേന്ദ്രങ്ങൾക്ക് തിരുവനന്തപുരം വിമാനത്തവാളത്തിൽ സൗകര്യമൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തിന്റെ വികസനപ്രവർത്തനങ്ങളിൽ മന്ത്രി സംതൃപ്‌തി രേഖപ്പെടുത്തി. മിഷൻ 2028 മാസ്റ്റർ പ്ലാനിന്റെ വിശദാംശങ്ങൾ സംബന്ധിച്ച അവതരണം യോഗത്തിൽ നടന്നു. അമേരിക്ക,ബ്രിട്ടൺ,സിംഗപ്പൂർ എന്നിവിടങ്ങളിലെ വ്യോമയാന കൺസൾട്ടൻസികളുടെ സഹായത്തോടെയാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. നിലവിൽ പ്രതിവർഷം 4.5ദശലക്ഷം യാത്രക്കാരാണ് തിരുവനന്തപുരം വിമാനത്താവളം പ്രയോജനപ്പെടുത്തുന്നത്. ഇത് 2024-25ൽ 6.2ദശലക്ഷമാക്കുകയാണ് ലക്ഷ്യം. ചീഫ് എയർപോർട്ട് ഓഫീസർ എം.ദർശൻ സിംഗ്,എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യാ റീജിയണൽ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ സജീവ്.ജി.പണിക്കർ,സി.ഐ.എസ.എഫ് ഉദ്യോഗസ്ഥർ തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |