വർക്കല: സാംസ്‌കാരിക അപചയത്തിൽ നിന്നും കേരളത്തെ മോചിപ്പിക്കാനുള്ള പ്രവർത്തനം കുടുംബങ്ങളിൽ നിന്നും തുടങ്ങണമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ പറഞ്ഞു. വർക്കലയിൽ മൂന്നുദിവസമായി നടന്നുവന്ന ബാലഗോകുലം 47ാം സംസ്ഥാന വാർഷികത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലഹരിമരുന്നുകളുടെ ഉപയോഗത്തിൽ കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്താണ്. ലഹരിക്കേസുകളിൽ നാലിരട്ടി വർദ്ധന സംസ്ഥാനത്ത് ഉണ്ടായി. ലഹരിമരുന്ന് വില്പന രാജ്യാന്തര തീവ്രവാദത്തിനുള്ള ഫണ്ട് സമാഹരണം കൂടിയാണ്. സത്യം പറയുമ്പോൾ തേജോവധം ചെയ്യാൻ ഭരണ, പ്രതിപക്ഷങ്ങൾ ഒരുമിച്ച് രംഗത്തെത്തും. നർക്കോട്ടിക് ജിഹാദ് എന്നുപറഞ്ഞ വൈദികനോടുള്ള സമീപനം നാം കണ്ടതാണ്.
ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ കുടുംബങ്ങളിൽ ബോധവത്കരണം നടത്തണം. ബാലഗോകുലത്തിലൂടെ ആർ.എസ്.എസിലേക്ക് കുട്ടികളെ റിക്രൂട്ട് ചെയ്യുന്നുവെന്നാണ് ചിലർ ആക്ഷേപിക്കുന്നത്. ബാലഗോകുലം കേരളത്തിന്റെ സനാതന സംസ്കാരത്തിലേക്കാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. അത് ചിലരുടെ ഉറക്കം കെടുത്തുന്നു.
ശിവഗിരി മഠത്തിലെ സ്വാമി ശാരദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ഉത്തരവാദിത്വമുള്ള തലമുറയെ വളർത്തിയെടുക്കാൻ ബാലഗോകുലം പ്രവർത്തിക്കണമെന്ന് സ്വാമി പറഞ്ഞു. ഉന്നതവിദ്യാഭ്യാസത്തിൽ സാമൂഹിക, സാംസ്‌കാരിക ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നുണ്ട്. അതിനാൽ ഉന്നത വിദ്യാഭ്യാസമേഖലയിൽ മുന്നേറാനുള്ള സംഘടനാ പ്രവർത്തനം നടത്തണമെന്നും സ്വാമി പറഞ്ഞു.
ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷൻ ആർ. പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.എസ് ക്ഷേത്രീയ സഹകാര്യവാഹ് എം. രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ ഗോകുലഭാരതിയുടെ കവർ പ്രകാശനം ചെയ്തു. കയ്യെഴുത്തുമാസിക വിജയികളെയും പ്രഖ്യാപിച്ചു. സംസ്ഥാന പൊതുകാര്യ ദർശി കെ.എൻ.സജികുമാർ വാർഷിക വൃത്തം അവതരിപ്പിച്ചു. സംസ്ഥാന കാര്യദർശി കെ.ബൈജുലാൽ, എ.രാജൻ തുടങ്ങിയവർ സംസാരിച്ചു. ബാലപ്രതിഭാ സംഗമം ചലച്ചിത്ര അവാർഡ് ജേതാക്കളായ സ്‌നേഹ അനുവും എസ്. നിരഞ്ജനും ചേർന്ന് ഉദ്ഘാടനം ചെയ്തു.
ക്യാപ്ഷൻ: ബാലഗോകുലം സംസ്ഥാന വാർഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന സമാപന സമ്മേളനം കേന്ദ്രമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു.സ്വാമി ശാരദാനന്ദ സമീപം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |