ബി.ജെ.പിയുടെ സംസ്ഥാന ശിബിരത്തിന് പാലക്കാട്ട് തുടക്കം
പാലക്കാട്: കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ ഗുണഭോക്താക്കളിലെത്തുന്നുണ്ടോ എന്നറിയാൻ കേന്ദ്രമന്ത്രിമാർ ഇനിയും കേരളം സന്ദർശിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. ബി.ജെ.പിയുടെ സംസ്ഥാന ശിബിരം അഹല്യ കാമ്പസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലെന്ന് ഉറപ്പാക്കാനാണ് കേന്ദ്രമന്ത്രിമാരുടെ ഇടപെടലുകൾ.
നരേന്ദ്രമോദി ആദിവാസി വിഭാഗത്തിൽ നിന്ന് രാഷ്ട്രപതിയെ കണ്ടെത്തുമ്പോൾ പിണറായി വിജയൻ അവർക്ക് വേണ്ടി എന്താണ് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. കുഞ്ഞിന്റെ മൃതദേഹവുമായി കിലോമീറ്ററുകൾ നടക്കേണ്ടിവന്ന അട്ടപ്പാടിയിലെ പിതാവിനെ പിണറായി കണ്ടില്ലേ. ഉത്തരേന്ത്യയിലേക്ക് നോക്കുന്ന മുഖ്യമന്ത്രി സ്വന്തം സംസ്ഥാനത്തെ ഊരുകളിലെ അവസ്ഥയൊന്ന് പഠിക്കണം.
എല്ലാം കേന്ദ്രത്തിന്റെ ചെലവിൽ നടക്കണമെന്ന് ആഗ്രഹിക്കുകയും ഇരുപത്തിനാല് മണിക്കൂറും കേന്ദ്രത്തെ വിമർശിക്കുകയും ചെയ്യുന്നതാണ് പിണറായി സർക്കാരിന്റെ ശീലം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ച എ.എൻ. ഷംസീർ എം.എൽ.എ പൊട്ടക്കിണറ്റിലെ തവളയാണെന്നും വി. മുരളീധരൻ പറഞ്ഞു. മുന്നൂറോളം നേതാക്കൾ പങ്കെടുക്കുന്ന പഠനശിബിരം ഞായറാഴ്ച വൈകിട്ട് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |