പ്രതിക്ക് മാനസികാസ്വാസ്ഥ്യമെന്ന് പൊലീസ്
തിരുവനന്തപുരം:കേന്ദ്ര സഹമന്ത്രി വി.മുരളീധരന്റെ ഉള്ളൂർ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്തെ വാടക വീട് ആക്രമിച്ച കേസിലെ പ്രതി കണ്ണൂർ പയ്യന്നൂർ ചിരാട് കുത്തൂർ ഹൗസിൽ മനോജിനെ (46) മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്‌തു. ഇന്നലെ പുലർച്ചെ 1.30ന് തമ്പാനൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഭവന ഭേദനത്തിനാണ് കേസ്.
ഇന്നലെ പ്രതിയെ മന്ത്രിയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. മതിൽ ചാടിയതും കല്ലു കൊണ്ട് ജനൽ ഇടിച്ച് പൊട്ടിച്ചതും പ്രതി പൊലീസിന് കാണിച്ചു കൊടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ബുധനാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ വീടിന്റെ മുന്നിലെ ജനൽ ചില്ലുകൾ തകർന്നിരുന്നു.മുമ്പ് തന്റെ വീടിനടുത്തുണ്ടായ സംഭവമാണ് ആക്രമണത്തിന് കാരണമായി പ്രതി ആദ്യം പൊലീസിനോട് പറഞ്ഞത്.ഒരു
വാഹനത്തിന്റെ ചില്ല് പൊട്ടിച്ചതിന്റെ പേരിൽ സ്ഥലത്തെ ബി.ജെ.പി പ്രവർത്തകർ തന്നെ നിരന്തരം
കളിയാക്കുമായിരുന്നു. ഇതിൽ കേന്ദ്രമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് പല തവണ ഈ വീട്ടിലെത്തിയെങ്കിലും മന്ത്രിയെ കാണാനായില്ല. ആ ദേഷ്യത്തിൽ മതിൽ ചാടി ജനൽചില്ല് പൊട്ടിച്ചു.എന്നാൽ, പിന്നീട് പറഞ്ഞത് പ്രധാനമന്ത്രി ഉൾപ്പെടെ ഉപഗ്രഹം വഴി തന്നെ നിരീക്ഷിക്കുന്നുവെന്നും അതിൽ അസ്വസ്ഥനായാണ് വീട് ആക്രമിച്ചതെന്നുമാണ്. പൊട്ടിയ ചില്ല് തറച്ച് പ്രതിയുടെ വലത് കാൽ മുറിഞ്ഞു. വീടിന് ചുറ്റും ചോരപ്പാടുകൾ കണ്ടെത്തി. ആക്രമണത്തിനു ശേഷം രാത്രി പ്രതി ഉള്ളൂരിൽ നിന്ന് നടന്ന് മ്യൂസിയം വഴി തമ്പാനൂരിലെത്തുകയായിരുന്നു.വീടിന്റെ പരിസരത്തുള്ള 150 സി.സി.ടിവി കാമറകൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. മ്യൂസിയം ഭാഗത്തെ കാമറയിൽ നിന്നാണ് പ്രതിയുടെ വ്യക്തമായ ദൃശ്യങ്ങൾ ലഭിച്ചത്.
പയ്യന്നൂരിൽ നിന്ന് 10 വർഷം മുമ്പ് തിരുവനന്തപുരത്തെത്തിയ ഇയാൾ നഗരത്തിലെ ഹോട്ടലുകളിൽ ജോലി ചെയ്തിരുന്നു. ഇപ്പോൾ അലഞ്ഞു നടക്കുന്ന ഇയാൾ റെയിൽവേ സ്റ്റേഷൻ പരിസരത്താണ് ഉറങ്ങുന്നത്.
സൈബർ സിറ്റി എ.സി.പി സി. എസ് ഹരിയുടെ മേൽനോട്ടത്തിൽ മെഡിക്കൽ കോളേജ് ഇൻസ്‌പെക്ടർ പി.ഹരിലാലിന്റ നേതൃത്വത്തിൽ എസ്.ഐമാരായ പ്രശാന്ത്,രതീഷ്, ഇൻസമാം , എസ്.സി.പിഒമാരായ ബിമൽ മിത്ര, അനിൽകുമാർ ,ബിനു രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടി കൂടിയത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |