ചേർത്തല: രക്തസാക്ഷികൾക്ക് അനുസ്മരണം അർപ്പിച്ച് 75-ാമത് പുന്നപ്ര - വയലാർ രക്തസാക്ഷി വാരാചരണത്തിന് സമാപനമായി. കൊവിഡ് പശ്ചാത്തലത്തിൽ നിയന്ത്റണങ്ങളേർപ്പെടുത്തിയിരുന്നെങ്കിലും ആവേശത്തിരയായി ആയിരങ്ങൾ വയലാർ രക്തസാക്ഷി മണ്ഡപത്തിലേക്കെത്തിപ്പോൾ വയലാർ വീണ്ടും ചുവന്നു. രാവിലെ മുതൽ നാടിന്റെ നാനാഭാഗത്ത് നിന്ന് വയലാറിലേക്ക് പ്രവർത്തകരുടെ പ്രയാണം തുടങ്ങി. പ്രകടനങ്ങൾക്ക് നിയന്ത്റണങ്ങളുണ്ടായിരുന്നെങ്കിലും ചെറു ചെറു പ്രകടനങ്ങളായാണ് പ്രവർത്തകർ എത്തിയത്.
രാവിലെ പുന്നപ്ര രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ജി.സുധാകരനും മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് എസ്.ബാഹുലേയനും തെളിച്ച ദീപശിഖ നിരവധി അത്ലറ്റുകൾക്ക് കൈമാറി വയലാറിലെത്തിച്ചു. രക്തസാക്ഷിമണ്ഡപത്തിൽ വാരാചരണ കമ്മിറ്റി പ്രസിഡന്റ് എൻ.എസ്. ശിവപ്രസാദ് ദീപശിഖകൾ ഏറ്റുവാങ്ങി മണ്ഡപത്തിൽ സ്ഥാപിച്ചു.
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മന്ത്റിമാരായ സജി ചെറിയാൻ, പി. പ്രസാദ്, എ.എം.ആരിഫ് എം.പി, എം.എൽ.എമാരായ ദലീമ ജോജോ, എച്ച്. സലാം, പി.പി. ചിത്തരഞ്ജൻ, അരുൺ കുമാർ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജി. സുധാകരൻ, സി.ബി. ചന്ദ്രബാബു, സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, കെ. പ്രസാദ്, എൻ.ആർ. ബാബുരാജ് തുടങ്ങിയവർ എത്തിയിരുന്നു.
ഉച്ചക്കുശേഷം നടന്ന വയലാർ രാമവർമ്മ അനുസ്മരണത്തിൽ വിദ്വാൻ കെ. രാമകൃഷ്ണൻ അദ്ധ്യക്ഷനായി. ഏഴാച്ചേരി രാമചന്ദ്രൻ, ആലങ്കോട് ലീലാകൃഷ്ണൻ, എം.കെ. ഉത്തമൻ എന്നിവർ ഓൺലൈനായി അനുസ്മരണ പ്രഭാഷണം നടത്തി. ടി. പുരുഷോത്തമൻ അനുസ്മരണത്തോടെയാണ് സമ്മേളനം തുടങ്ങിയത്. വൈകിട്ട് നടന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്റി പിണറായി വിജയൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവർ ഓൺലൈനായി സംസാരിച്ചു. വാരാചരണ കമ്മിറ്റി പ്രസിഡന്റ് എൻ.എസ്. ശിവപ്രസാദ് അദ്ധ്യക്ഷനായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |