SignIn
Kerala Kaumudi Online
Thursday, 18 April 2024 5.49 PM IST

നാളെ വാലന്റൈൻസ് ഡേ,​ ന്യൂജെൻ കാണണം ഈ പ്രണയം,​ തീയിൽ പൊള്ളിയ മുഖം അഖിലിന് വിഷയമായില്ല

d

ആലപ്പുഴ: കുട്ടിക്കാലത്തേറ്റ തീപ്പൊള്ളലിൽ കരിഞ്ഞുപോയ സ്വപ്നങ്ങൾ, ഫേസ്ബുക്കിലൂടെ ജീവിതത്തിലേക്ക് കടന്നുവന്ന അഖിലിന്റെ കൈപിടിച്ച് സഫലമാക്കുകയാണ് അമൃത. അഗ്നിക്കിരയായ മുഖം കാണിക്കാനുള്ള ധൈര്യമില്ലാത്തിനാൽ ഫേസ്ബുക്ക് പ്രൊഫൈലിൽ അച്ഛന്റെ ഫോട്ടോവച്ച അമൃതയും, ചന്തം നോക്കി പ്രേമിക്കുന്ന കാലത്ത് ചങ്കിലാണ് നീയെന്നവളോട് പറഞ്ഞ അഖിലും ഇൻസ്റ്റഗ്രാമിലെ സൂപ്പർ താരങ്ങളാണിപ്പോൾ. മുപ്പത്തിയാറായിരത്തോളം ഫോളോവേഴ്സുള്ള അമ്മൂസ് അപ്പൂസ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഈ ദമ്പതികൾ പങ്കുവയ്ക്കുന്ന വീഡിയോകളെല്ലാം വൈറലാണ്.

പത്താം വയസിലാണ് അമൃതയ്ക്ക് മുഖത്തുൾപ്പെടെ തീപ്പൊള്ളലേറ്റത്. ആലപ്പുഴ തുറവൂർ കാട്ടുങ്കൽ സോമസുന്ദരനാഥ പൈയുടെയും മെറ്റിയുടെയും മകളായ അമൃതയെ (അമ്മു- 24) തന്റെ കുറവുകളെക്കുറിച്ച് സംസാരിച്ചിട്ടില്ലാത്ത ഏക വ്യക്തിയെന്ന വ്യത്യസ്തതയാണ് അഖിലിലേക്ക് (അപ്പു- 28) അടുപ്പിച്ചത്. വീടുകൾ തമ്മിൽ രണ്ടരക്കിലോമീറ്ററിന്റെ അകലമേയുള്ളൂവെങ്കിലും ഇരുവരും പരിചയപ്പെടുന്നത് പത്തു വർഷം മുമ്പ് ഫേസ്ബുക്കിലൂടെയാണ്. അഗ്‌നിക്കിരയായ അമൃതയുടെ മുഖം ഒരു കുറവായി അഖിലിന് തോന്നിയില്ല. ഒരു പ്രണയ ദിനത്തിൽ അവർ ഇഷ്ടം പങ്കുവച്ചു. 2021നവംബർ 10നായിരുന്നു വിവാഹം. എറണാകുളത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരാണ് ഇരുവരും.

മണ്ണെണ്ണ വിളക്കുമായി

പുസ്തകം തേടി

2010 മാർച്ച് 25 വൈകിട്ട് 4.30നാണ് അമൃതയ്ക്ക് തീപ്പൊള്ളലേറ്റത്. തുറവൂ‌ർ ടി.ഡി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന അമൃത പഠിക്കാനിരിക്കെയാണ്, തലേദിവസം പുസ്തകം കട്ടിലിനിടയിൽ വീണത് ഓർമ്മിച്ചത്. സൗകര്യങ്ങൾ കുറവുള്ള കൊച്ചു മുറി. വെളിച്ചം കിട്ടാൻ മണ്ണെണ്ണ വിളക്കും കത്തിച്ച് കട്ടിലിനടിയിലേക്ക് കയറി. പുസ്തകവുമായി പൊങ്ങവേ തലകറക്കം അനുഭവപ്പെട്ടു. അപസ്മാര രോഗമുണ്ടായിരുന്നു. ബോധം മറഞ്ഞതോടെ വിളക്കിലെ തീ ദേഹത്തേക്ക് പടർന്നു. തീയും പുകയും ഉയർന്നതോടെ ബന്ധുക്കളും അയൽവാസികളും ഓടിയെത്തി വെള്ളമൊഴിച്ച് ജീവൻ രക്ഷിച്ചു. 38 ശതമാനം പൊള്ളലേറ്റ ശരീരത്തിൽ എത്ര ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ടെന്ന് കുടുംബത്തിന് ഓർമ്മയില്ല. ശരീരത്തിലെ വിവിധയിടങ്ങളിലെ ത്വക്കാണ് മുഖത്തും കഴുത്തിലും പിടിപ്പിച്ചിരിക്കുന്നത്. അടർന്നുപോയ ചെവികൾക്ക് പകരം സിലിക്കോൺ നിർമ്മിത ചെവികൾ. പുറത്തിറങ്ങാൻ മടിച്ചിരുന്ന അമൃതയ്ക്കുവേണ്ടി ഡ്രൈവിംഗ് പരിശീലിച്ച, തയ്യൽക്കാരിയായ അമ്മ മെറ്റി ഇന്ന് ഷീ ടാക്സി ഡ്രൈവറാണ്.

നിറയെ സ്നേഹം

പതിനഞ്ചാം വയസിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട അഖിലിനും സഹോദരൻ അരുണിനും പേരമ്മയാണ് കൂട്ടിനുണ്ടായിരുന്നത്. ഭക്ഷണം കഴിച്ചോയെന്ന് അമൃത തിരക്കുമ്പോൾ അമ്മയുടെ സ്നേഹം തിരികെ ലഭിക്കുന്ന അനുഭവമായിരുന്നെന്ന് അഖിൽ പറയുന്നു.

സൈക്ലിംഗിലെ താരം

പൊള്ളലേറ്റ ശേഷം വലതുകൈയുടെ ശേഷിക്കുറവ് പരിഹരിക്കാൻ ബാഡ്മിന്റണിലേക്ക് തിരിഞ്ഞ അമൃത പിന്നീട് സൈക്ലിംഗിൽ എം.ജി സർവകലാശാലയിലെ വ്യക്തിഗത ചാമ്പ്യനായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VALENTINCE DAY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.