ചെറുതനയുടെ അമരക്കാരനെ വെള്ളത്തിൽ തള്ളിയിട്ടു
മാന്നാർ: മഹാത്മാഗാന്ധി ജലോത്സവം ഫൈനലിൽ നിരണം ചുണ്ടൻ തുഴഞ്ഞ കേരള പൊലീസ് ടീമിലെ തുഴക്കാരൻ, ഒപ്പത്തിനൊപ്പം മത്സരിച്ച ചെറുതന ചുണ്ടന്റെ അമരക്കാരനെ തള്ളിവീഴ്‌ത്തി. ഇതോടെ, നിയന്ത്രണം വിട്ട ചെറുതന ചുണ്ടൻ മറിഞ്ഞു.
എതിരാളി മുങ്ങിയതോടെ നിരണം ചുണ്ടൻ ഒന്നാമതായി ഫിനിഷ് ചെയ്തു. ട്രോഫി വിതരണത്തിനിടെ ഇതേച്ചൊല്ലി കൈയാങ്കളി നടന്നു. പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
56-ാമത് മാന്നാർ ജലോത്സവത്തിന്റെ ഫൈനലിൽ ഒന്നാം ട്രാക്കിൽ വെള്ളംകുളങ്ങരയും രണ്ടാം ട്രാക്കിൽ ചെറുതനയും മൂന്നാം ട്രാക്കിൽ നിരണം ചുണ്ടനുമാണ് മത്സരിച്ചത്. സ്റ്റാർട്ടിന് മുമ്പേ തുഴച്ചിൽക്കാർ തമ്മിൽ പ്രശ്നങ്ങളുണ്ടായി. സംഘാടകർ പ്രശ്നം പരിഹരിച്ച് ഒരു മണിക്കൂറോളം താമസിച്ചാണ് മത്സരം തുടങ്ങിയത്. പമ്പയാറിന്റെ തെക്കേക്കരയോട് ചേർന്നുള്ള മൂന്നാം ട്രാക്കിൽ റെജി അടിവയ്ക്കൽ ക്യാപ്ടനായ നിരണം ചുണ്ടനും നടുവിലത്തെ ട്രാക്കിൽ ശ്രീകുമാർ ക്യാപ്ടനായ ചെറുതന ചുണ്ടനും തമ്മിൽ വീറുറ്റ മത്സരമാണ് നടന്നത്. ഫിനിഷിംഗിന് തൊട്ടുമുൻപ് നിരണം ചുണ്ടനിലെ ഒരു തുഴക്കാരൻ ചെറുതനയുടെ പങ്കായക്കാരൻ പ്രദീപ് കുമാറിനെ കായലിലേക്ക് തള്ളിയിടുകയായിരുന്നു. വള്ളം മറിഞ്ഞതോടെ തുഴച്ചിൽക്കാർ ഒരുവിധം നീന്തി കരയ്‌ക്കെത്തി. വള്ളം പിന്നീട് വീണ്ടെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |