തിരുവനന്തപുരം:ഹയർ സെക്കൻഡറി പരീക്ഷാ പേപ്പർ മൂല്യനിർണയത്തിനായി പുതുക്കി നിശ്ചയിച്ച സമയം അപര്യാപ്തമെന്ന പരാതിയുമായി ഹയർ സെക്കൻഡറി അദ്ധ്യാപകർ . മൂല്യ നിർണയ പേപ്പറുകളുടെ എണ്ണം കൂട്ടിയത് അവരെ സമ്മർദ്ദത്തിലാക്കുന്നു.
കഴിഞ്ഞ വർഷം ഒരു ദിവസം 26 പേപ്പർ നോക്കിയിരുന്ന സ്ഥാനത്ത് ഇപ്പോൾ നോക്കേണ്ടത് 34 പേപ്പറുകളാണ്. ഒരു പേപ്പർ മൂല്യ നിർണയത്തിനും ഫേസിംഗ് ഷീറ്റിൽ മാർക്ക് രേഖപ്പെടുത്തുന്നതിനുമായി ഒരദ്ധ്യാപകൻ ചെലവഴിക്കേണ്ട സമയം 15 മിനിട്ടാണ്. അത്തരത്തിൽ 34 പേപ്പർ നോക്കാൻ 9 മണിക്കൂർ സമയമെടുക്കും. അദ്ധ്യാപകർ ഒരു ദിവസം മൂല്യനിർണയം നടത്തേണ്ട സമയം ആറ് മണിക്കൂറാണ്. 30 മാർക്കുള്ള ബോട്ടണി, സുവോളജി വിഷയങ്ങൾക്ക് 40 ഉത്തരക്കടലാസ് ഒരു ദിവസം മൂല്യനിർണയം നടത്തിയിരുന്നിടത്ത് ഇനി 50 പേപ്പറുകൾ നോക്കണം. ബയോളജിക്ക് സമയം ഏഴു മിനിറ്റ്. ഉത്തരക്കടലാസ് സമാധാനമായി ഒന്ന് വായിച്ചു നോക്കാൻ പോലും സമയം കിട്ടില്ല. ഇത് മൂല്യനിർണയത്തിന്റെ കൃത്യതയെ ബാധിക്കും.
ശാസ്ത്രീയ പഠനം നടത്താതെ സർക്കാരിന്റെ സാമ്പത്തിക ലാഭം മാത്രം മുന്നിൽ കണ്ടാണ് ഇത്തരം പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നതെന്നും പ്രതിപക്ഷ അദ്ധ്യാപക സംഘടനകൾ ആരോപിക്കുന്നു. ഇക്കാര്യം മന്ത്രിയെ കണ്ട് അറിയിച്ചെങ്കിലും അനുകൂല നിലപാടുണ്ടായിട്ടില്ല. നിശ്ചിത സമയത്തിനുള്ളിൽ പരാതിയില്ലാതെ മൂല്യനിർണയം പൂർത്തീകരിക്കണമെങ്കിൽ ഉദാരമായി മാർക്ക് നൽകേണ്ടിവരും. ഉത്തരക്കടലാസിന്റെ ഫേസിംഗ് ഷീറ്റിൽ മാത്രമേ മാർക്കിടാവൂ എന്ന തീരുമാനം പലപ്പോഴും പിഴവുകൾക്ക് കാരണമാകുന്നുണ്ടെന്നും പരാതിയുണ്ട്.
'മൂല്യനിർണയ സമയം അപര്യാപ്തമാണ്. ഉത്തരപേപ്പറിന്റെ എണ്ണത്തിൽ വരുത്തിയിര അശാസ്ത്രീയ വർദ്ധനവ് പിൻവലിക്കണം'
-എസ്. മനോജ്
സംസ്ഥാന ജനറൽ സെക്രട്ടറി
എ.എച്ച്.എസ്.ടി.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |