തിരുവനന്തപുരം: വീടിനു സമീപത്തെ സി.സി ടി.വി ദൃശ്യങ്ങളിൽ നിന്ന് തീപിടിത്തം 1.15ഓടെയായിരുന്നെന്ന് വ്യക്തമായിട്ടുണ്ട്. 1.40നാണ് വിവരം പ്രദേശവാസികൾ അറിഞ്ഞത്. രക്ഷാപ്രവർത്തനം വൈകിയത് ദുരന്തത്തിന്റെ ആക്കം കൂട്ടി. വീടിന്റെ ഗേറ്റ് ഉള്ളിൽനിന്ന് പൂട്ടിയിരുന്നതിനാൽ നാട്ടുകാർക്ക് ആദ്യം അകത്തേക്കു പ്രവേശിക്കാനായില്ല. വളർത്തുനായ ഉള്ളതും രക്ഷാ പ്രവർത്തനം വൈകിപ്പിച്ചു. സമീപ വീടുകളിൽ നിന്ന് ബക്കറ്റിൽ വെള്ളം എത്തിച്ചും ഓസ് കണക്ട് ചെയ്തും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അത് മതിയാകുമായിരുന്നില്ല. മുറിക്കുള്ളിൽ തീപടർന്നതിനാൽ വെള്ളം അകത്ത് ചീറ്റിത്തെറിപ്പാക്കാൻ കഴിയാതെ പോയി. വെളിച്ചം ഇല്ലാതിരുന്നതും രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചു. തൊട്ടടുത്തുള്ള ബന്ധുക്കളെത്തിയാണ് മതിൽ ചാടിക്കടന്ന് വളർത്തുനായയെ കൂട്ടിലാക്കിയത്. ഇതിനു ശേഷമാണ് ഗേറ്റിലെ പൂട്ട് പൊളിച്ച് നാട്ടുകാർ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. തുടർന്നാണ് പൊലീസും ഫയർഫോഴ്സുമെത്തിയത്. തീപടർന്ന് പുക നിറഞ്ഞ വീടിന്റെ അടുക്കള ഭാഗത്തെ വാതിൽ തകർത്താണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അകത്തുകടന്നത്. വീടിനകത്ത് പുക നിറഞ്ഞതിനാെപ്പം രൂക്ഷ ഗന്ധവും ഉണ്ടായിരുന്നു. വീട്ടിൽ നിന്ന് അർദ്ധബോധാവസ്ഥയിയിലുണ്ടായിരുന്ന നിഹുലിനെയാണ് ഫയർഫോഴ്സ് സംഘം ആദ്യം പുറത്തെത്തിച്ചത്. തുടർന്ന് 8 മാസം പ്രായമുള്ള റെയാനെയും മറ്റുള്ളരെയും പുറത്തെത്തിച്ചെങ്കിലും അഞ്ചുപേരുടെയും മരണം സംഭവിച്ചിരുന്നതായി രക്ഷാപ്രവർത്തകർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |