തിരുവനന്തപുരം: യു.ജി.സി ചട്ടപ്രകാരമല്ലാതെ നിയമിതരായ എട്ടു വി.സിമാരെ പുറത്താക്കുന്നതിന്റെ മുന്നോടിയായി ഗവർണർ 12ന് രാജ് ഭവനിൽ ഹിയറിംഗ് നടത്തും. അഭിഭാഷകരുമായി എത്തി പുറത്താക്കാതിരിക്കാനുള്ള കാരണം ബോധിപ്പിക്കാൻ വി.സിമാർക്ക് കഴിയും. രാവിലെ 11ന് എത്താനാണ് നോട്ടീസ് നൽകിയത്. റഷ്യൻ സന്ദർശനത്തിനു പോവുന്ന എം.ജി. വി.സി സാബുതോമസിനെ ഒഴിവാക്കി. അദ്ദേഹത്തിന് മാത്രമായി ജനുവരിയിൽ ഹിയറിംഗ് നടത്തും. എം.ജി, കാലിക്കറ്റ്, കുസാറ്റ്, സംസ്കൃതം, കണ്ണൂർ, മലയാളം, ഓപ്പൺ, ഡിജിറ്റൽ സർവകലാശാലാ വി.സിമാർക്കാണ് കുരുക്ക്.
നോട്ടീസ് നൽകിയവരിൽ കേരള സർവകലാശാല വി.സിയായി വിരമിച്ച ഡോ.വി.പി.മഹാദേവൻ പിള്ളയുമുണ്ട്. വിരമിച്ചെങ്കിലും നിയമവിരുദ്ധമായ നിയമനം അസാധുവാക്കാൻ കഴിയും. ഗവർണർ നേരത്തേ നോട്ടീസ് നൽകിയിരുന്ന ഫിഷറീസ് വി.സി റിജി ജോണിനെ ഹൈക്കോടതി പുറത്താക്കി. നിയമനശുപാർശ തെറ്റായ സാഹചര്യത്തിൽ എല്ലാ വി.സിമാരുടെയും നിയമനം അസാധുവാണെന്നാണ് ഗവർണറുടെ നിലപാട്. ഹിയറിംഗിന് അവസരം നൽകിയശേഷം പിരിച്ചുവിടാനാണ് ഗവർണറുടെ നീക്കം.
പുറത്താക്കാൻ ഗവർണർ നോട്ടീസ് നൽകിയതിനെതിരെ വി.സിമാർ നൽകിയ ഹർജി തിങ്കഴാഴ്ച ഹൈക്കോടതി പരിഗണിക്കും. കേസ് പരിഗണിക്കുമ്പോൾ, വി.സിമാർക്ക് ഹിയറിംഗിന് നോട്ടീസ് നൽകിയെന്ന് ഗവർണറുടെ അഭിഭാഷകൻ അറിയിക്കും. എം.ജി, കണ്ണൂർ, സംസ്കൃതം, കേരള വി.സി നിയമനത്തിന് സെർച്ച്കമ്മിറ്റി യു.ജി.സി ചട്ടപ്രകാരമായിരുന്നെങ്കിലും നൽകിയത് പാനലിന് പകരം ഒറ്റപ്പേരായിരുന്നു. മലയാളം, കുസാറ്റ്, കാലിക്കറ്റ് സർവകലാശാലകളിൽ വി.സിനിയമനത്തിന് പാനൽ നൽകിയെങ്കിലും സെർച്ച് കമ്മിറ്റിയിൽ അക്കാഡമിക് വിദഗ്ദ്ധനല്ലാത്ത ചീഫ്സെക്രട്ടറി ഉൾപ്പെട്ടതാണ് ക്രമക്കേട്. ഓപ്പൺ, ഡിജിറ്റൽ സർവകലാശാലകളിലെ ആദ്യ വി.സി നിയമനം സർക്കാരിന്റെ ശുപാർശപ്രകാരമാണ് ചാൻസലർ നടത്തിയത്. സെർച്ച് കമ്മിറ്റിയോ നിയമനത്തിന് പാനലോ ഉണ്ടായിരുന്നില്ല. ഈ നിയമനങ്ങൾ യു.ജി.സി ചട്ടത്തിന് വിരുദ്ധമാണെന്നാണ് ഗവർണറുടെ നിലപാട്. നിയമനത്തിൽ ക്രമക്കേടുള്ളതിനാൽ എം.എസ്.രാജശ്രീയെ (സാങ്കേതിക സർവകലാശാല) സുപ്രീംകോടതി പിരിച്ചുവിട്ടിരുന്നു.
പുറത്താക്കിയ വി.സിയുടെ കേസിൽ
കക്ഷിചേരാൻ കുഫോസ്
കോടതിയിൽ എന്തു പറയുമെന്ന് അറിയിക്കണമെന്ന് ഗവർണർ
തിരുവനന്തപുരം: ഫിഷറീസ് സർവകലാശാലാ വി.സി സ്ഥാനത്തു നിന്ന് റിജി ജോണിനെ പുറത്താക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിലെ കേസിൽ കക്ഷിചേരാനും മുതിർന്ന അഭിഭാഷകനെ നിയോഗിക്കാനും സർവകലാശാലാ ഗവേണിംഗ് കൗൺസിൽ തീരുമാനം.
സെർച്ച് കമ്മിറ്റി ഒരു പാനലിനു പകരം ഒറ്റപ്പേര് നൽകിയെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി റിജിജോണിന്റെ നിയമനം റദ്ദാക്കിയത്. എന്നാൽ നിയമസഭ പാസാക്കിയ നിയമവും ചട്ടവുമനുസരിച്ചാണ് വാഴ്സിറ്റി പ്രവർത്തിക്കേണ്ടതെന്ന് കോടതിയെ അറിയിക്കാനാണ് കൗൺസിൽ തീരുമാനം. പുറത്തായ വി.സി റിജിജോണിന്റെ ഭാര്യ ഡോ.എം.റോസലിൻഡ് ജോർജാണ് താത്കാലിക വി.സി.
സുപ്രീം കോടതിയിൽ സർവകലാശാല എന്തു നിലപാടെടുക്കുമെന്ന് ഉടൻ അറിയിക്കാൻ ഗവർണർ, വി.സിക്ക് നിർദ്ദേശം നൽകി. ഇന്നലെ കൊച്ചിയിൽ ഡോ.എം.റോസലിൻഡ് ജോർജുമായി ഗവർണർ കൂടിക്കാഴ്ച നടത്തി. കേസിൽ സർവകലാശാലയുടെ താത്പര്യം സംരക്ഷിക്കാനാണ് അഭിഭാഷകനെ നിയോഗിക്കുന്നതെന്നാണ് കൗൺസിൽ നിലപാട്. എന്നാൽ വി.സി നിയമനത്തിൽ സർവകലാശാലയ്ക്ക് യാതൊരു പങ്കുമില്ലെന്നിരിക്കെയാണ്, പുറത്താക്കപ്പെട്ടയാൾ വ്യക്തിപരമായി നൽകിയ കേസിൽ ലക്ഷങ്ങൾ മുടക്കി സർവകലാശാല അഭിഭാഷകനെ നിയോഗിക്കുന്നത്.
നേരത്തേ, റിജി ജോണിനെ പുറത്താക്കിയ ഉത്തരവ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച സുപ്രീംകോടതി, ഭരണ സ്തംഭനമൊഴിവാക്കാൻ പകരം സംവിധാനമൊരുക്കാൻ ചാൻസലർക്ക് നിർദ്ദേശം നൽകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |