തിരുവനന്തപുരം: ഞങ്ങളോടൊപ്പം (യു.ഡി.എഫിനൊപ്പം) ഉണ്ടായിരുന്ന റോഷി അഗസ്റ്റിൻ ഇങ്ങനെ ആയിരുന്നില്ലെന്നും മന്ത്രി ആയതുകൊണ്ടോ അപ്പുറത്ത് (എൽ.ഡി.എഫിൽ) പോയതുകൊണ്ടോ ആയിരിക്കും ചതുരോപായത്തിൽ രക്ഷപ്പെടാൻ മറുപടികൾ നൽകുന്നതെന്നും നിയമസഭയിൽ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വെള്ളക്കരം ഉയർത്താനുള്ള തീരുമാനം സഭ നിറുത്തിവച്ച് ചർച്ച ചെയ്യണമെന്ന അടിയന്തരപ്രമേയ നോട്ടീസിന്മേൽ സംസാരിക്കവേയാണ് സതീശൻ ഇങ്ങനെ പറഞ്ഞത്.
ജല അതോറിട്ടി ഒട്ടും പ്രഫഷണലിസം ഇല്ലാത്ത പൊതുമേഖലാ സ്ഥാപനമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചപ്പോൾ, കോൺഗ്രസ് അനുകൂല യൂണിയനുകൾ അടക്കമുള്ളവരെ മോശക്കാരായി ചിത്രീകരിക്കുന്നെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഈ പരാമർശത്തിനായിരുന്നു സതീശന്റെ പരിഹാസം. സ്ഥാപനത്തിന്റെ പരാജയം ചൂണ്ടിക്കാട്ടി കുഴപ്പങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമ്പോൾ, ജീവനക്കാരെയും യൂണിയൻകാരെയും തന്റെ ശത്രുക്കളാക്കി മാറ്റാനുള്ള ചതുരോപായമാണു മന്ത്രി പയറ്റുന്നത്. സർക്കാർ ഗ്രാന്റ് നൽകാതെയും കുടിശിക പിരിക്കാതെയും കാട്ടിയ കെടുകാര്യസ്ഥതയുടെ പാപഭാരം ജനങ്ങളുടെ മേൽ കെട്ടിവയ്ക്കുകയാണെന്നും സതീശൻ പറഞ്ഞു.
പത്ത് കിലോ ലിറ്റർ ഉപയോഗിക്കാൻ 44 രൂപയാണ് ഇപ്പോൾ നൽകേണ്ടത്. ഇനി 144 രൂപ കൊടുക്കണം. 88 രൂപ കൊടുത്തവർ 288 രൂപയും 142 രൂപ കൊടുക്കേണ്ടവർ 442 രൂപയുമാണ് നൽകേണ്ടത്. ഇതെന്ത് മര്യാദയാണെന്നും സതീശൻ ചോദിച്ചു. ജലഅതോറിട്ടിയുടെ കുടിവെള്ളമുപയോഗിച്ച് വാഹനം കഴുകുകയും ചെടികളും വൃക്ഷങ്ങളും നനയ്ക്കുകയും ചെയ്യുന്നതായി മന്ത്രി റോഷി പറഞ്ഞു. ഭാവിയിലെ യുദ്ധങ്ങൾ ജലത്തിനു വേണ്ടിയാവുമെന്ന മുന്നറിയിപ്പ് അവഗണിക്കേണ്ടെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |