തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്ന് 56,700 കോടിരൂപ കിട്ടാനുണ്ടെന്ന സംസ്ഥാന സർക്കാരിന്റെ കണക്ക് പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതൽ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് കിട്ടിയത് കേരളത്തിനാണ്. 53,137 കോടി അഞ്ച് വർഷം ഗഡുക്കളായി നൽകി. കേന്ദ്രത്തിൽ നിന്ന് 56,700 കോടി കിട്ടാനുണ്ടെന്നത് കണക്കുകൾവച്ചുള്ള കള്ളത്തരമാണ്.
ജി.എസ്.ടി നഷ്ടപരിഹാരത്തിൽ കേന്ദ്ര അവഗണനയെന്ന് മന്ത്രി പറയുന്നതു കേട്ടാൽ ഞെട്ടിപ്പോകും. അഞ്ച് കൊല്ലവും സർക്കാർ നഷ്ടപരിഹാരം വാങ്ങി. എന്നിട്ടാണ് ആറാമത്തെ വർഷവും നഷ്ടപരിഹാരം കിട്ടിയിരുന്നെങ്കിൽ 12,000 കോടി ലഭിച്ചേനെ എന്നു പറയുന്നത്. ഏതെങ്കിലും സംസ്ഥാനത്തിന് ആറാം കോംപൻസേഷൻ കിട്ടിയിട്ടുണ്ടോയെന്നും സതീശൻ ചോദിച്ചു.
മുതലപ്പൊഴി-അദാനിയെ ഒഴിവാക്കുന്നത് പരിഗണിക്കും:മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം:തുടർച്ചയായി അപകടമരണങ്ങളുണ്ടാകുന്ന മുതലപ്പൊഴിയിൽ സുരക്ഷാപദ്ധതി നടപ്പാക്കുന്നതിൽ നിന്ന് അദാനി കമ്പനിയെ ഒഴിവാക്കുന്നത് സർക്കാർ പരിഗണിക്കുമെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു.
അദാനിയുടെ കാലാവധി തീർന്നു.രണ്ടുമാസം കൂടി അവർ ആവശ്യപ്പെട്ടിരിക്കുകയാണ്.അത് കഴിഞ്ഞാൽ സർക്കാർ ബദൽ ഒരുക്കുന്നത് ആലോചിക്കും.നീണ്ടുപോകുന്ന അദാനി കരാർ ഒഴിവാക്കണമെന്ന് വർക്കല അംഗം വി.ജോയി ആവശ്യപ്പെട്ടത് പരാമർശിച്ചാണ് ധനാഭ്യർത്ഥന ചർച്ചയുടെ മറുപടിയിൽ മന്ത്രി നിലപാട് വ്യക്തമാക്കിയത്.
മത്സ്യത്തൊഴിലാളികൾക്ക് മണ്ണെണ്ണ സബ്സിഡിയിൽ കേന്ദ്രസർക്കാർ തരുന്നില്ല.പകരം എൽ.പി.ജി യിലേക്ക് മാറേണ്ടിവരും.ഇതിന് സഹായിക്കാൻ 10കോടിരൂപ സംസ്ഥാനം നീക്കിവച്ചിട്ടുണ്ട്.
സംസ്ഥാനത്ത് 1000സീഫുഡ് കഫേ തുടങ്ങും.5000പേർക്ക് ജോലി നൽകും.പതിന്നാല് ജില്ലകളിലും ഉടൻ ആരംഭിക്കും.നിലവിൽ ഒരെണ്ണമാണുള്ളത്. കൂടാതെ എല്ലാ നിയോജകമണ്ഡലങ്ങളിലും ഫിഷ്മാർട്ടും തുടങ്ങും.
ആഭ്യന്തരമത്സ്യ ഉത്പാദനം കൂട്ടാൻ തദ്ദേശസ്ഥാപനങ്ങൾ,എം.എൽ.എ ഫണ്ട് എന്നിവ പ്രയോജനപ്പെടുത്തി വിപുലമായ പദ്ധതി നടപ്പാക്കും.നിലവിൽ ഉത്പാദനം 30000ടണ്ണിൽ നിന്ന് 41000ടണ്ണായി കൂടിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുളള വിദ്യാഭ്യാസ സഹായം കുടിശികയടക്കം കൊടുത്തുതീർക്കാൻ 69കോടിവേണം. ഇത്തവണ 36കോടിയാണ് ബഡ്ജറ്റിൽ അനുവദിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പരിവർത്തിത ക്രൈസ്തവരെ പട്ടിക ജാതിയിലാക്കാൻ
ശുപാർശ നൽകി
തിരുവനന്തപുരം: പരിവർത്തിത ക്രൈസ്തവരെ പട്ടികജാതിയിൽ ഉൾപ്പെടുത്താൻ കേന്ദ്രത്തോട് ശുപാർശ ചെയ്തതായി മന്ത്രി ഒ.ആർ. കേളു നിയമസഭയിൽ പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്രം തീരുമാനമെടുത്തിട്ടില്ല. ഈ വിഭാഗത്തെ സംസ്ഥാനത്ത് ഒ.ഇ.സി പട്ടികയിൽ ഉൾപ്പെടുത്തി പട്ടികജാതിക്കാർക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങളും സർക്കാർ സർവീസിൽ സംവരണവും നൽകുന്നുണ്ട്. പിന്നാക്ക വിഭാഗ വികസന കോർപറേഷൻ നടപ്പാക്കുന്ന എല്ലാ വായ്പാപദ്ധതികളും പരിവർത്തിത ക്രൈസ്തവ വിഭാഗങ്ങൾക്കും ലഭ്യമാക്കുന്നെന്നും പ്രമോദ് നാരായണന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |