തിരുവനന്തപുരം: യുക്രെയിനിൽ നിന്നു വരുന്നവർക്ക് മെഡിക്കൽ കോളേജുകളിൽ വിദഗ്ദ്ധ ലഭ്യമാക്കാൻ ക്രമീകരണം ഏർപ്പെടുത്തിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. യുദ്ധ സാഹചര്യത്തിൽ നിന്നു വരുന്നവർക്കുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്നങ്ങൾ പരിഹരിക്കുന്ന രീതിയിലാണ് ചികിത്സ ഏകോപിപ്പിക്കുന്നത്. ഇതിനായി എല്ലാ മെഡിക്കൽ കോളേജുകളിലും പ്രത്യേക ടീമിനെ സജ്ജമാക്കും. കൊവിഡ് ഐ.സി.യുവിലും നോൺ കൊവിഡ് ഐ.സി.യുവിലും പേ വാർഡുകളിലും ഇവർക്കായി കിടക്കകൾ മാറ്റി വയ്ക്കും. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ ഡ്യൂട്ടി മെഡിക്കൽ ഓഫീസർക്കും കാഷ്വാലിറ്റി ഡ്യൂട്ടി മെഡിക്കൽ ഓഫീസർക്കും മുന്നറിയിപ്പ് നൽകി. ആവശ്യമായവർക്ക് കൗൺസലിംഗ് സേവനങ്ങളും നൽകും. കൗൺസലിംഗ് ആവശ്യമായവർക്ക് ദിശ 104, 1056 നമ്പരുകളിൽ ബന്ധപ്പെടാം. എയർപോർട്ടുകളിലെത്തുന്നവരുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കാൻ സംവിധാനമേർപ്പെടുത്തി. ഇതിനായി എയർപോർട്ടുകളിൽ ഹെൽത്ത് ഡെസ്‌ക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. തുടർ ചികിത്സ ആവശ്യമായവർക്കും നേരിട്ടെത്തുന്നവർക്കും ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |