കോഴിക്കോട് : ഐ.സി.യു പീഡനക്കേസിൽ അതീജിവിതയെ പിന്തുണച്ചതിന് സ്ഥലംമാറ്റപ്പെട്ട സീനിയർ നഴ്‌സിംഗ് ഓഫീസർ പി.ബി. അനിതയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ പുനർനിയമനം നൽകി. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി.
ഹൈക്കോടതിയുടെ നിർദ്ദേശമുണ്ടായിട്ടും അനിതയ്ക്ക് നിയമനം നൽകാതിരുന്ന സർക്കാർ നടപടി വിവാദമായിരുന്നു. നിയമനം നൽകാത്തതിൽ പ്രതിഷേധിച്ച് അനിതയും അവരെ പിന്തുണച്ച് അതിജീവിതയും സമരം നടത്തിയതും ശ്രദ്ധ നേടി. ഇതിന് പിന്നാലെയാണ് അനിതയ്ക്ക് നിയമനം നൽകാൻ സർക്കാർ ഡി.എം.ഇയ്ക്ക് നിർദ്ദേശം നൽകിയത്. അനിതയുടെ കോടതിയലക്ഷ്യ ഹർജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. സമരം അവസാനിപ്പിക്കുമെന്നും സർക്കാർ നടപടിയിൽ പൂർണ തൃപ്തിയില്ലെന്നും അനിത പറഞ്ഞു,
നേരത്തെ കോടതിയുടെ അന്തിമവിധിയുടെ അടിസ്ഥാനത്തിലാണ്ന പുനർനിയമനമെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിരുന്നു. കോടതിയുടെ അന്തിമതീരുമാനം വരുംവരെ കോഴിക്കോട് തന്നെയായിരിക്കും നിയമനം. ഇന്നാണ് അനിതയുടെ നിയമനവുമായി ബന്ധപ്പെട്ട ഫയൽ ആരോഗ്യവകുപ്പിലേക്ക് എത്തിയത്. ഇതിൻമേൽ സർക്കാർ ഔദ്യോഗികമായി തന്നെ തീരുമാനം സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. സാങ്കേതികമായി ചില കാര്യങ്ങൾ ഉൾപ്പെടെ കോടതിയെ ബോദ്ധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് ഡി.എം.എ റിവ്യു പെറ്റീഷൻ കോടതിയിൽ ഫയൽ ചെയ്തിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി
തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ 2023 മാർച്ച് 18നാണ് അറ്റൻഡർ ശശീന്ദ്രൻ പീഡിപ്പിച്ചത്. പരാതി പിൻവലിക്കാൻ അഞ്ച് ജീവനക്കാർ ഭീഷണിപ്പെടുത്തിയെന്ന് അതിജീവിത പരാതിപ്പെട്ടു. ഈ അഞ്ചുപേരെ റിപ്പോർട്ട് ചെയ്തത് അനിതയാണ്. അവർ സസ്പെൻഷനിലായി. അനിതയ്ക്ക് എൻ.ജി.ഒ യൂണിയൻ നേതാവിൽ നിന്നടക്കം ഭീഷണിയായി. തുടർന്ന് സ്ഥലംമാറ്റി. എന്നാൽ, സൂപ്രണ്ട്, ചീഫ് നഴ്സിംഗ് ഓഫീസർ എന്നിവർക്കെതിരെ നടപടി എടുക്കണമെന്ന അന്വേഷണ റിപ്പോർട്ടിലെ ശുപാർശ നടപ്പാക്കിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |