തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ കാരുണ്യ ഫാർമസികളിലും 10ദിവസത്തിനകം അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ കെ.എം.എസ്.സി.എൽ മാനേജിംഗ് ഡയറക്ടർക്ക് മന്ത്രി വീണാജോർജ് നിർദ്ദേശം നൽകി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാരുണ്യ ഫാർമസിയിൽ മരുന്നുകൾ ലഭ്യമല്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണിത്. കാരുണ്യ ഫാർമസികളിൽ അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയെന്നും ആശുപത്രികൾക്ക് കീഴിലുള്ള ഫാർമസികളിലും കൃത്യമായ ഇടവേളകളിൽ പർച്ചേസ് കമ്മിറ്റികൾ കൂടി സൂപ്രണ്ടുമാർ അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാരുണ്യ ഫാർമസിയിൽ മന്ത്രി നേരിട്ട് പരിശോധന നടത്തിയാണ് സ്ഥിതി മനസിലാക്കിയത്. ഫാർമസിയിൽ ലഭ്യമല്ലാത്ത മരുന്നുകളുടെ വിവരങ്ങൾ കെ.എം.എസ്.സി.എല്ലിന് നൽകിയിരുന്നില്ലെന്നു കണ്ടെത്തിയതിനെ തുടർന്ന് ഡിപ്പോ മാനേജരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.
മന്ത്രിയുടെ അഞ്ച് നിർദ്ദേശങ്ങൾ
1. ഡോക്ടർമാർ എഴുതുന്ന മരുന്നുകളുടെ ഇൻഡന്റ് കാരുണ്യ ഫാർമസികളിലെ ഡിപ്പോ മാനേജർമാർ കെ.എം.എസ്.സി.എല്ലിനെ അടിയന്തരമായി അറിയിക്കണം
2.ഡോക്ടർമാരും വകുപ്പുമേധാവികളും ആശുപത്രി സൂപ്രണ്ടും യോഗം ചേർന്ന് മരുന്നുകളുടെയും അനുബന്ധ സാമഗ്രികളുടെയും ലിസ്റ്റ് തയ്യാറാക്കണം
3.ആശുപത്രി മേധാവികൾ ലിസ്റ്റ് പരിശോധിച്ച് ഉറപ്പ് വരുത്തണം
4.ഡോക്ടർമാരും ലിസ്റ്റിനനുസരിച്ചുള്ള ജനറിക് മരുന്നുകൾ എഴുതണം
5.പുതിയ മരുന്നുകൾ ഡോക്ടർമാർ എഴുതുന്നതനുസരിച്ച് ഉടൻ ഇൻഡന്റ് നൽകാനും അടുത്ത പർച്ചേസിൽ ഉൾപ്പെടുത്താനും ഡിപ്പോ മാനേജർമാർ ശ്രദ്ധിക്കണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |