കോട്ടയ്ക്കൽ: 19-ാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലും 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലും കേരളത്തിലുണ്ടായ സാമൂഹിക മുന്നേറ്റത്തിന്റെ അമരക്കാരനായിരുന്നു പി.എസ്. വാരിയരും അദ്ദേഹം സ്ഥാപിച്ച കോട്ടയ്ക്കൽ ആര്യവൈദ്യശാലയും എന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്ജ് പറഞ്ഞു. കോട്ടയ്ക്കൽ ആര്യവൈദ്യശാല സ്ഥാപകദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മതവും ജാതിയും സാമുദായിക വ്യത്യാസവുമില്ലാതെ അറിവ് പകർന്നുനൽകണമെന്നലക്ഷ്യത്തോടെ സാമൂഹികനീതിയിൽ അധിഷ്ഠിതമായിട്ടുള്ള ഒരു ഇടപെടലാണ് വൈദ്യരത്നം ആ കാലഘട്ടത്തിൽ നടത്തിയത്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിലും ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കുന്നതിലും ആയുർവേദത്തിന് മികച്ച സംഭാവനകൾ നൽകാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
പ്രൊഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുൻ ഝാർഖണ്ഡ് ഗവർണറും കാബിനറ്റ് സെക്രട്ടറിയുമായിരുന്ന പ്രഭാത് കുമാർ മുഖ്യാതിഥിയായി. പ്രമുഖ മാദ്ധ്യമപ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ പി.എസ്. വാരിയർ സ്മാരകപ്രഭാഷണം നടത്തി. നാടകകൃത്ത് ഓംചേരി, ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി.എം. വാരിയർ, ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഡോ. ജി.സി. ഗോപാലപിള്ള, ജോയിന്റ് ജനറൽ മാനേജർ (കോർപറേറ്റ് അഫയേഴ്സ്) പി. രാജേന്ദ്രൻ, ട്രസ്റ്റിയും അഡീഷണൽ ചീഫ് ഫിസിഷ്യനുമായ ഡോ.കെ. മുരളീധരൻ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |