കൊടുങ്ങല്ലൂർ : പിണറായി വിജയന് ശേഷം ഈഴവ സമുദായത്തിൽ നിന്ന്
ഇനിയൊരു മുഖ്യമന്ത്രിയെ ലഭിക്കുമോയെന്ന് കണ്ടറിയണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.യോഗം കൊടുങ്ങല്ലൂർ യൂണിയനിലെ ശാഖാ പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവർക്ക് യോഗം ജനറൽ സെക്രട്ടറി നൽകുന്ന ഓണക്കോടി വിതരണോദ്ഘാടനം ഡർബാർ ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജാതി നോക്കി എല്ലാ രംഗത്തും പരിഗണന നൽകുമ്പോൾ ,പിന്നാക്ക വിഭാഗങ്ങളെ അവഗണിച്ച് വീണ്ടും പിന്നാക്കം തള്ളുകയാണ് ചില ബുദ്ധി കേന്ദ്രങ്ങൾ. എസ്.എൻ.ഡി.പി യോഗത്തെ തകർക്കാൻ അകത്തു നിന്നും പുറത്തു നിന്ന് ശ്രമങ്ങൾ തുടരുകയാണ്. എന്റെ രാഷ്ട്രീയം എസ്.എൻ.ഡി.പി യോഗമാണ്. യോഗം ജനറൽ സെക്രട്ടറിയെന്ന നിലയിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പോലും മത്സരിക്കാൻ ആഗ്രഹമില്ല. എന്നെ വേണ്ടെന്ന് നിങ്ങൾ പറഞ്ഞാൽ ഞാൻ വീട്ടിൽ പോകും. വീട്ടിൽ നല്ല ഉറപ്പുള്ള കസേരയുണ്ട്. കോൺഗ്രസുകാർ എന്റെ വീട്ടിലേക്ക് വരരുതെന്ന് വിധിച്ചത് വി.എം സുധീരനും, അകത്താക്കാൻ നിർദ്ദേശിച്ചത് അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായിരുന്നു- വെള്ളാപ്പള്ളി പറഞ്ഞു.
നവീകരിച്ച കൊടുങ്ങല്ലൂരിലെ ആസ്ഥാന മന്ദിരത്തിൽ ശ്രീനാരായണ ഗുരുദേവന്റെ ഡിജിറ്റൽ ഫോട്ടോയുടെ പ്രകാശനവും വെള്ളാപ്പള്ളി നിർവഹിച്ചു. എസ്.എൻ ട്രസ്റ്റ് ഡയക്ടർ ബോർഡ് മെമ്പർ പ്രീതി നടേശൻ ഭദ്രദീപ പ്രകാശനം നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |