ചേർത്തല : കാലഘട്ടത്തിനനുസരിച്ച് പുത്തൻ ആവശ്യങ്ങളും മുദ്രാവാക്യങ്ങളും സ്വീകരിച്ച് മുന്നേറിയാൽ മാത്രമേ സാമൂഹിക നീതി നേടാനാകൂവെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കണിച്ചുകുളങ്ങര യൂണിയനിലെ പുത്തനമ്പലം മേഖലാ സമ്മേളനം മായിത്തറ 549-ാം നമ്പർ ശാഖ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംവരണത്തിന്റെ പേരിൽ കബളിപ്പിക്കലും അവഗണനയുമാണ് നടക്കുന്നത്. അധികാരത്തിൽ പങ്കാളിത്തം ഇല്ലാത്തതാണ് ഈ അവഗണനയ്ക്ക് കാരണം. സാമ്പത്തിക സർവേ എടുത്താൽ ഭൂരിപക്ഷ സമുദായമായ ഈഴവരാണ് ഏറ്റവും പിന്നിൽ. സ്വാതന്ത്ര്യം കിട്ടി 75 വർഷമായിട്ടും സാമൂഹ്യ,സാംസ്കാരിക, സാമ്പത്തിക രംഗങ്ങളിൽ കരുത്താർജ്ജിക്കാൻ സമുദായത്തിന് കഴിഞ്ഞിട്ടില്ല.
മറ്റ് സമുദായങ്ങളുടെ 50 വർഷം മുമ്പുള്ള അവസ്ഥയും ഇന്നത്തെ അവസ്ഥയും വിലയിരുത്തണം. യോഗത്തെ തകർക്കാൻ ശ്രമിക്കുന്നവരെ സമുദായദ്രോഹികളായാണ് കാണേണ്ടത്. കുമാരനാശാനെതിരെ വരെ സാമ്പത്തിക ആരോപണം ഉന്നയിച്ച് തകർക്കാൻ ശ്രമിച്ചിരുന്നു. ആ പരമ്പര ഇന്നും യോഗനേതൃത്വത്തെ വിടാതെ പിന്തുടരുകയാണ്. കുലംകുത്തികളിൽ നിന്ന് സമുദായത്തെ രക്ഷിക്കാൻ അംഗങ്ങൾ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കണിച്ചുകുളങ്ങര യൂണിയൻ പ്രസിഡന്റ് വി.എം. പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |