തൃപ്രയാർ: സംഘടിത മതശക്തികൾ ഭരണം ഹൈജാക്ക് ചെയ്യുന്ന സ്ഥിതിയാണ് ഇന്ന് രാജ്യത്ത് നടമാടുന്നതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. നാട്ടിക യൂണിയൻ ഇരുപതാം വാർഷികവും ശാഖ നേതൃസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ന് ജനാധിപത്യമില്ല. വിദ്യാഭ്യാസം ന്യൂനപക്ഷങ്ങൾക്ക് തീറെഴുതി. മതാധിപത്യം സർവാധിപത്യത്തോടെയാണ് വാഴുന്നത്. പിന്നെങ്ങനെയാണ് സാമൂഹിക നീതി ലഭിക്കുക. സംവരണവിഷയത്തിൽ മറ്റു സംഘടനകൾ ഒന്നും മിണ്ടുന്നില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
സാമുദായിക ശക്തി സമാഹരണത്തിലൂടെ മാത്രമേ സാമൂഹികനീതി നേടിയെടുക്കാൻ കഴിയൂ. ആർ.ശങ്കർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആദ്യം സമുദായത്തിനുള്ളത് എടുത്തശേഷം മറ്റുള്ളവർക്ക് നൽകുമായിരുന്നു. എസ്.എൻ.ഡി.പി. യോഗത്തിൽ ഒരു പുതിയ ദിശാബോധം കൊണ്ടുവരാനും മൈക്രോഫിനാൻസിലൂടെ സാമ്പത്തിക വിപ്ലവം കൈവരിക്കാനും കഴിഞ്ഞതായി വെള്ളാപ്പള്ളി പറഞ്ഞു. യൂണിയൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ പി.കെ പ്രസന്നൻ, യോഗം ബോർഡ് മെമ്പർമാരായ ജയന്തൻ പുത്തൂർ, പ്രകാശ് കടവിൽ, യൂണിയൻ സെക്രട്ടറി മോഹനൻ കണ്ണമ്പുള്ളി, വൈസ് പ്രസിഡന്റ് പി.വി സുദീപ്കുമാർ എന്നിവർ സംസാരിച്ചു.
അത് അടവു നയം
പ്രതിപക്ഷനേതാവ് വി.ഡി സതീശനെതിരെ രംഗത്തുവന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടേത് അടവു നയമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. സതീശനെതിരെ പറയണമെങ്കിൽ അന്നേ പറയണ്ടേ. രണ്ടു കൊല്ലം കഴിഞ്ഞിട്ടാണോ പറയേണ്ടതെന്നും വെള്ളാപ്പള്ളി ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |