
കോഴിക്കോട്: എരഞ്ഞിപ്പാലം സ്വദേശി 73കാരി പ്രഭാവതിക്ക് ഫോണിൽ അഭിനന്ദനപ്രവാഹമാണ്. പ്രതികരിക്കുകയാണെങ്കിൽ ഇങ്ങനെ വേണമെന്നാണ് എല്ലാവരും പറയുന്നത്. നടപ്പാതയിലൂടെ സ്കൂട്ടറോടിച്ചു വന്നയാളെ ശാസിച്ച് തിരിച്ചയയ്ക്കുന്ന വീഡിയോ വെെറലായതിനെ തുടർന്നാണിത്. നടപ്പാതയിൽ സ്കൂട്ടറോടിച്ച സ്കൂട്ടറോടിച്ചെത്തിയ വേങ്ങേരി സ്വദേശിയുടെ ലെെസൻസ് മോട്ടോർവാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. ഒരാഴ്ച മോട്ടോർവാഹന വകുപ്പിന്റെ ബോധവത്കരണ ക്ളാസിലുമിരിക്കണം. 3,250 രൂപ പിഴയുമീടാക്കി.
കണ്ടന്റ് ക്രിയേറ്റർ വടകര സ്വദേശി അഫ്‌ലഹ് വ്യാഴാഴ്ച വെെകിട്ട് പോസ്റ്റ് ചെയ്ത വീഡിയോ 24 മണിക്കൂറിനുള്ളിൽ 29 ദശലക്ഷംപേർ കണ്ടു. ലെെക്ക് മൂന്നു ലക്ഷം. ആദ്യ മണിക്കൂറിൽ മൂന്ന് ദശലക്ഷം കാഴ്ചക്കാരുണ്ടായി. കോഴിക്കോട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിനുജോസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരെത്തി പ്രഭാവതിയെ ആദരിച്ചു. നിയമലംഘനം തടയാൻ പൊലീസുമായി സഹകരിച്ച് പരിശോധന കർശനമാക്കും.
എരഞ്ഞിപ്പാലം സിഗ്നൽ ജംഗ്ഷനിൽ ഇരുചക്രവാഹനക്കാർ നടപ്പാതയിലൂടെ ഓടിച്ച് മുന്നിലെത്തുന്നത് പതിവാണ്. ഇക്കഴിഞ്ഞ 10ന് കടയിൽ പോയി ഫുട്പാത്തിലൂടെ നടന്നുവരികയായിരുന്ന പ്രഭാവതിയോട്, സ്കൂട്ടറോടിച്ചെത്തിയ വേങ്ങേരി സ്വദേശി മാറാൻ ആവശ്യപ്പെട്ടു. നടപ്പാത കാൽനടക്കാർക്കുള്ളതാണെന്ന് പറഞ്ഞ പ്രഭാവതി വന്നവഴി തിരിച്ചുപോകാൻ ആവശ്യപ്പെട്ടു. നിങ്ങൾ നിയമം പറയുകയാണല്ലേ എന്നായി സ്കൂട്ടർ യാത്രികൻ. അതോടെ തെളിവിനായി വീഡിയോ പകർത്തി. വശത്തുകൂടി പോകാനുള്ള ശ്രമം കാൽകൊണ്ട് തടഞ്ഞു. തുടർന്ന് സ്കൂട്ടറോടിച്ചയാൾ തിരിച്ച് റോഡിലൂടെ പോയി. തൊട്ടടുത്തുണ്ടായിരുന്ന അഫ്‌ലഹ് ഈ രംഗം ചിത്രീകരിച്ച് സോഷ്യൽ മീഡിയയിലിട്ടതോടെ മന്ത്രി ഗണേശ്‌കുമാർ ഉൾപ്പെടെയുള്ളവർ പ്രശംസിച്ചു. ജില്ലാ കളക്ടർ ഇൻസ്റ്റപേജിൽ വീഡിയോ പോസ്റ്റ് ചെയ്തു. നടി സുഹാസിനി പ്രതികരിച്ചു. ട്രാൻസ്പോർട്ട് കമ്മിഷണർ നാഗരാജു ഉൾപ്പെടെയുള്ളവർ വീഡിയോ സ്റ്റാറ്റസാക്കി.
കുടുംബശ്രീയിൽ സജീവമാണിപ്പോൾ പ്രഭാവതി. മുമ്പ് തിരുവനന്തപുരത്ത് ഹോസ്റ്റൽ വാർഡനായിരുന്നു.ഗൗരിയമ്മയുടെ നേതൃത്വത്തിലുള്ള കേരള മഹിളാ ഫെഡറേഷൻ താലൂക്ക് സെക്രട്ടറിയായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗമായിരുന്നു. അവിവാഹിതയാണ്. നടപ്പാതയിൽ നിയമലംഘനത്തിനെതിരെ പ്രതികരിച്ചതിന് അസഭ്യം പറഞ്ഞയാൾക്കെതിരെ ട്രാഫിക് പൊലീസിൽ പരാതിപ്പെട്ടു. മുമ്പും നിരവധി തവണ പ്രതികരിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |