കൊച്ചി: ഫേസ്ബുക്കിൽ 'മീ ടൂ' ആരോപണം ഉന്നയിച്ച യുവതിയെ കണ്ടെത്തി വിജയ് ബാബുവിനെതിരെ പുതിയ കേസെടുക്കാൻ പൊലീസ് നീക്കം. ആരോപണം പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പേജായ 'വിമൻ എഗെെൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റിന്റെ' അഡ്മിനുമായി ഇന്നലെ സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് ആശയവിനിമയം നടത്തി. യുവതിയോട് പരാതി നൽകാൻ ഇവർ വഴി ആവശ്യപ്പെട്ടിട്ടുണ്ട്.
2021 നവംബറിൽ സിനിമാ പ്രോജക്ട് സംസാരിക്കാനെത്തിയപ്പോൾ വിജയ് ബാബുവിൽ നിന്ന് മോശം അനുഭവം നേരിട്ടെന്നായിരുന്നു ആരോപണം. ചുംബിക്കാൻ ശ്രമിച്ചെന്നും ഇക്കാര്യം ആരോടും പറയരുതെന്ന് വിജയ് ബാബു നിർദ്ദേശിച്ചെന്നും കുറിപ്പിലുണ്ട്.
നടിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന്റെ വീട്ടിലെത്തി പൊലീസ് നോട്ടീസ് കൈമാറിയെന്നാണ് വിവരം.
ഭയന്നുവിറച്ച് പരാതിക്കാരി
വിജയ് ബാബുവിനെതിരെ പരാതി നൽകാനെത്തിയ നടി ഭയന്നുവിറയ്ക്കുന്ന അവസ്ഥയിലായിരുന്നു. ഈമാസം 22ന് വൈകിട്ട് കമ്മിഷണർക്ക് നേരിട്ടാണ് പരാതി നൽകിയത്. അന്ന് രാത്രി തന്നെ കേസെടുത്തു.
വിവരം ചോർന്നിട്ടില്ല: കമ്മിഷണർ
പരാതിയുടെ വിവരങ്ങൾ പൊലീസിൽ നിന്ന് വിജയ് ബാബുവിന് ചോർന്നുകിട്ടിയതായി വിശ്വസിക്കുന്നില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. കൊച്ചിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതി പുറത്ത് നിൽക്കുന്നതും മുൻകൂർ ജാമ്യാപേക്ഷയും അറസ്റ്റിനെ ബാധിക്കില്ല. ഇപ്പോൾ അന്വേഷണ സംഘം ദുബായിലേക്ക് പോകേണ്ടതില്ല. പരാതി കിട്ടിയ ഉടൻ വിജയ് ബാബുവിനെ തേടി പൊലീസ് ഗോവയിലെത്തിയെന്നും അദ്ദേഹം പറഞ്ഞു.
വിജയ് ബാബുവിനെതിരെ നടപടിക്ക് 'അമ്മ"
വിജയ് ബാബുവിനെ താരസംഘടനയായ അമ്മയുടെ എക്സിക്യുട്ടീവ് അംഗത്വത്തിൽ നിന്ന് നീക്കിയേക്കും. ഇന്നലെ കൊച്ചിയിൽ ചേർന്ന അമ്മയുടെ അവെയ്ലബിൾ എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിൽ ഇതുസംബന്ധിച്ച് ധാരണയായി. ഇന്നും യോഗം ചേരുമെന്നാണ് സൂചന. വിജയ് ബാബുവിനെതിരെ മാതൃകാപരമായ നടപടി ആവശ്യപ്പെട്ട് ഇന്റേണൽ കമ്മിറ്റി 27ന് അമ്മ ഭാരവാഹികൾക്ക് കത്ത് നൽകിയിരുന്നു.
വിജയ് ബാബുവിനെതിരായ പരാതിയിൽ സിനിമാസംഘടനകൾ മൗനം പാലിക്കുന്നതായി വനിതാവിമൻ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യു.സി.സി) വെള്ളിയാഴ്ച ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |