കൊച്ചി: നടിയെ പീഡിപ്പിച്ച കേസിലെ പ്രതി നടൻ വിജയ് ബാബു വിദേശത്തു നിന്ന് നാട്ടിൽ മടങ്ങിയെത്തിയ ശേഷം മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് ഹൈക്കോടതി. നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റിന്റെ പകർപ്പ് വ്യാഴാഴ്‌ചയ്‌ക്കകം ഹാജരാക്കാനും ജസ്റ്റിസ് പി. ഗോപിനാഥ് നിർദ്ദേശിച്ചു. ഹർജി വ്യാഴാഴ്‌ച വീണ്ടും പരിഗണിക്കും.
വിജയ് ബാബു ഇന്ത്യയിലുണ്ടോയെന്ന് ഹർജി പരിഗണിക്കവേ സിംഗിൾബെഞ്ച് ചോദിച്ചു. ഇല്ലെന്ന് അഭിഭാഷകൻ മറുപടി നൽകി. എങ്കിൽ കേരള ഹൈക്കോടതിയുടെ അധികാര പരിധിയിലേക്ക് മടങ്ങിയെത്തിയ ശേഷം മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. നടിയുടെ പരാതിയിൽ പൊലീസ് കേസെടുക്കുന്നതിന് മുമ്പ് വിജയ് ബാബു വിദേശത്തേക്ക് പോയതാണെന്നും, ഏതു ദിവസവും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാൻ തയ്യാറാണെന്നും അഭിഭാഷകൻ വ്യക്തമാക്കി. പാസ്‌പോർട്ട് റദ്ദാക്കിയതോടെയാണ് തിരിച്ചു വരാനാകാത്ത സ്ഥിതിയായതെന്നും അഭിഭാഷകൻ വാദിച്ചു.
അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാനാണ് വിജയ് ബാബു വിദേശത്തേക്ക് കടന്നതെന്ന് ജാമ്യാപേക്ഷയെ എതിർത്ത് സർക്കാർ അഭിഭാഷകൻ വാദിച്ചു. ഇരയുടെ പേര് വെളിപ്പെടുത്തിയതിന് മറ്റൊരു കേസ് കൂടി വിജയ് ബാബുവിനെതിരെ നിലവിലുണ്ട്.
സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുവനടി താനുമായി ബന്ധം സ്ഥാപിച്ചതെന്നും ,ഇപ്പോൾ ലൈംഗിമായി പീഡിപ്പിച്ചെന്നു പരാതി നൽകി തന്നെ ബ്ളാക്ക് മെയിൽ ചെയ്യുകയാണെന്നും വിജയ് ബാബുവിന്റെ ഹർജിയിൽ പറയുന്നു.
വിജയ് ബാബു വീണ്ടും ദുബായിൽ;
ഇന്ന് കൊച്ചിയിൽ എത്തിച്ചേക്കും
സ്വന്തം ലേഖകൻ
കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റ് ഭയന്ന് ജോർജിയയിലേക്ക് മുങ്ങിയ നടനും നിർമ്മാതാവുമായ വിജയ് ബാബു ദുബായിൽ മടങ്ങിയെത്തിയെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇന്ന് വൈകിട്ടോടെ കൊച്ചിയിലെത്തിക്കാനുള്ള നടപടികൾ അന്വേഷണ സംഘം ഊർജിതമാക്കി. ഇതിനായി യു.എ.ഇ കോൺസുലേറ്റിന്റെയും മറ്റും സഹായം തേടിയിട്ടുണ്ട്.
നടി പരാതി നൽകിയതിന് പിന്നാലെ ദുബായിലേക്ക് മുങ്ങിയ വിജയ് ബാബു പാസ്‌പോർട്ട് റദ്ദാക്കിയതിന് ഏതാനും ദിവസം മുമ്പാണ് ജോർജിയയിലേക്ക് കടന്നതെന്നാണ് പൊലീസിന് ലഭിച്ചവിവരം. പൊലീസ് സംഘം ജോർജിയയിൽ പോകുന്നത് പരിഗണിക്കുന്നതിനിടെയാണ് വിജയ് ബാബു ദുബായിൽ മടങ്ങിയെത്തിയത്. ജോർജിയയിലെ ഇന്ത്യൻ എംബസി മുഖേന അവിടത്തെ വിമാനത്താവളങ്ങൾക്കും അതിർത്തി ചെക്പോസ്റ്റുകൾക്കും പൊലീസ് വിദേശമന്ത്രാലയം വഴി വിവരങ്ങൾ കൈമാറിയിരുന്നു. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാൻ ധാരണയില്ലാത്ത രാജ്യമാണ് ജോർജിയ. കീഴടങ്ങാൻ തയാറായില്ലെങ്കിൽ വിജയ് ബാബുവിന്റെ സ്വത്തുവകകൾ കണ്ടുകെട്ടാൻ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |