കൊല്ലം: കോളിളക്കം സൃഷ്ടിച്ച വിസ്മയ കേസിന്റെ വിചാരണ കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിൽ ആരംഭിച്ചു. വിവാഹത്തലേന്ന് വധുവിനുള്ള വസ്ത്രങ്ങളുമായി എത്തിയപ്പോൾ തന്നെ കിരൺകുമാർ, വിവാഹ സമ്മാനമായി നൽകാൻ വാങ്ങിയ കാറിന്റെ കാര്യത്തിൽ നീരസം പ്രകടിപ്പിച്ചെന്നും വേറെ കാർ വാങ്ങണമെന്നും ആവശ്യപ്പെട്ടിരുന്നതായി വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ കോടതിയിൽ മൊഴി നൽകി. വേറൊരു കാർ വാങ്ങി നൽകാമെന്ന് പറഞ്ഞ് കിരൺകുമാറിനെ ആശ്വസിപ്പിച്ചിരുന്നെന്നും ത്രിവിക്രമൻ നായരുടെ മൊഴിയിൽ പറയുന്നു.
ത്രിവിക്രമൻ നായരുടെ മൊഴിയിൽ നിന്ന്: മാട്രിമോണിയൽ സൈറ്റ് വഴിയായിരുന്നു വിസ്മയയും കിരൺകുമാറും വിസ്മയയും തമ്മിലുള്ള വിവാഹ ആലോചന. മകൾക്ക് 101 പവൻ നൽകിയാണ് അയച്ചത്. നിങ്ങൾ എന്ത് നൽകുമെന്ന് കിരണിന്റെ പിതാവ് ചോദിച്ചിരുന്നു. 101 പവനും 1.20 ഏക്കർ സ്ഥലവും കാറും നൽകാമെന്ന് പറഞ്ഞു. എന്നാൽ കൊവിഡ് കാരണം 80 പവൻ നൽകാനേ കഴിഞ്ഞുള്ളു. ടൊയോട്ട യാരിസ് കാറാണ് നൽകിയത്. വിവാഹം കഴിഞ്ഞ് പത്ത് ദിവസം പിന്നിട്ടപ്പോൾ ലോക്കറിൽ വയ്ക്കാനായി കിരൺ സ്വർണം തൂക്കി നോക്കി. അളവ് കുറവായിരുന്നതിനാൽ അന്ന് വിസ്മയയെ മർദ്ദിച്ചു. അന്ന് താൻ കിരണിനെ ഫോണിൽ വിളിച്ചപ്പോൾ വിസ്മയയുമായും സംസാരിച്ചു. അപ്പോൾ ഇക്കാര്യം കരഞ്ഞുകൊണ്ട് പറഞ്ഞ ശേഷം തന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകാൻ വിസ്മയ ആവശ്യപ്പെട്ടു. (ഈ സംഭവം കിരൺകുമാറിനെതിരായ നിർണായക തെളിവാണ്. കിരണിന്റെ ഫോണിൽ റെക്കാർഡിംഗ് സംവിധാനമുണ്ട്. ഈ സംഭാഷണം പൊലീസ് വീണ്ടെടുത്തിരുന്നു. ഇന്നലെ കോടതിയിൽ കേൾപ്പിച്ചപ്പോൾ ശബ്ദം വിസ്മയയുടെയും കിരൺകുമാറിന്റേതുമാണെന്ന് ത്രിവിക്രമൻ നായർ തിരിച്ചറിഞ്ഞു.)
ഓണസമയത്ത് ഇരുവരും ഒരുമിച്ച് സഞ്ചരിക്കവേ കാറിന്റെ പേരു പറഞ്ഞ് കിരൺ വിസ്മയയെ ഉപദ്രവിച്ചു. കാറിൽ നിന്നു ഇറങ്ങിയോടിയ വിസ്മയ ചിറ്റുമലയിലുള്ള ഒരു വീട്ടിൽ അഭയം പ്രാപിച്ചു. പിന്നീട് ജനുവരി 3ന് മകൻ വിജിത്തിന്റെ ബഹളം കേട്ട് ഞ്ഞാൻ മുകൾ നിലയിൽ നിന്ന് താഴേക്കെത്തി. 'പാട്ടക്കാറും വേസ്റ്റ് പെണ്ണും ഇവിടെ കിടക്കട്ടെ'യെന്ന് പറഞ്ഞ്, വിസ്മയ ഇട്ട മാല ഊരിയെറഞ്ഞ ശേഷം കിരൺകുമാർ പോകാനൊരുങ്ങി. ഇതിനിടയിൽ വിജിത്തിനെ കിരൺ ആക്രമിച്ചു. വിജിത്തിന് പരിക്കേറ്റു. കിരണിന്റെ ജോലിയെ ബാധിക്കുമെന്നു പറഞ്ഞതിനാൽ കേസിൽ നിന്ന് പിന്മാറി.
ജനുവരി 11 ന് മകന്റെ വിവാഹം ക്ഷണിക്കാൻ ചെന്നപ്പോൾ വിസ്മയ വീണ്ടും പ്രശ്‌നത്തിലാണെന്നു മനസിലാക്കി വീട്ടിലേക്ക് കൊണ്ടുവന്നു. മകന്റെ വിവാഹത്തിനു കിരണോ ബന്ധുക്കളോ വന്നില്ല. വിവാഹബന്ധം ഒഴിയാനായി സമുദായ സംഘടനയിലെ ഉത്തരവാദിത്വപ്പെട്ടവരോട് പറഞ്ഞു. വിഷയത്തിൽ മാർച്ച് 25ന് ചർച്ച നടത്താനിരിക്കെ 17ന് എത്തിയ കിരൺ മകളെ കൂട്ടിക്കൊണ്ടുപോയി. അതിനു ശേഷം എന്റെയും മകന്റെയും ഫോണും ഫേസ്ബുക്കും എല്ലാം കിരൺ ബ്ലോക്ക് ചെയ്തു. പിന്നീട് ജൂൺ 21ന് കിരണിന്റെ അച്ഛനാണ് വിസ്മയ ആശുപത്രിയിലാണെന്ന് വിളിച്ചു പറഞ്ഞത്. ആശുപത്രിയിലേക്ക് പോകുന്ന വഴിയിലാണ് മരണവിവരം അറിഞ്ഞത്.
വിസ്താരം ഇന്നും തുടരും പ്രോസിക്യൂക്ഷഷനു വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ജി. മോഹൻരാജ്, നീരാവിൽ അനിൽകുമാർ, ബി. അഖിൽ എന്നിവർ കോടതിയിൽ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |