കിരണിന് കഠിന തടവിന് പുറമേ 12.55 ലക്ഷം പിഴയും
കൊല്ലം: സ്ത്രീധന പീഡനങ്ങൾക്കുള്ള ശക്തമായ താക്കീതായി വിസ്മയ കേസിലെ കോടതിവിധി. ആയുർവേദ മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയ.എം.നായർ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺകുമാറിന് പത്തുവർഷം കഠിന തടവും 12.55 ലക്ഷം പിഴയും ശിക്ഷ വിധിച്ചു.
അഞ്ച് വകുപ്പുകളിലായി ആകെ 25 വർഷം തടവ് വിധിച്ചെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് കൊല്ലം ഒന്നാം ക്ലാസ് അഡിഷണൽ സെഷൻസ് ജഡ്ജി കെ.എൻ.സുജിത്ത് വ്യക്തമാക്കി.
അന്തസ് നഷ്ടപ്പെടുത്തുന്നത് ശ്വാസം നിലയ്ക്കുന്നതിന് തുല്യമാണെന്ന് വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.
ഭാര്യ ഭർത്താവിന്റെ ചട്ടുകമല്ല, ഭാര്യയെ സംരക്ഷിക്കേണ്ട കിരൺ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. സ്ത്രീധനമെന്ന വിപത്ത് അവളുടെ എല്ലാ അഗ്രഹങ്ങളും തച്ചുടച്ചു. പ്രതിബദ്ധത ഓരോ മനുഷ്യന്റെയും ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള സുഗന്ധമായിരിക്കണമെന്നും കോടതി പറഞ്ഞു.
വിധി കേൾക്കാൻ വിസ്മയയുടെ പിതാവും എത്തിയിരുന്നു.
ശിക്ഷ നിശ്ചയിക്കാൻ ഇന്നലെ നടന്ന വാദത്തിൽ,
സ്ത്രീധനം എന്ന സാമൂഹ്യ വിപത്തിനെതിരെയുള്ള മാതൃകാ വിധിയാകണമെന്നും ചെറിയ ശിക്ഷ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടർ ബോധിപ്പിച്ചു. രോഗികളായ മാതാപിതാക്കൾക്ക് താൻ മാത്രമാണ് ആശ്രയമെന്ന് കിരൺ കോടതിയോട് പറഞ്ഞു. ചേംബറിലേക്ക് മടങ്ങിയ ജഡ്ജി അര മണിക്കൂറിന് ശേഷം മടങ്ങിയെത്തിയാണ് ശിക്ഷാവിധി വായിച്ചത്.
2021ജൂൺ 21നാണ് നിലമേൽ കൈതോട് കുളത്തിൻകര മേലേതിൽ പുത്തൻവീട്ടിൽ ത്രിവിക്രമൻ നായരുടെയും സജിതയുടെയും മകളായ വിസ്മയയെ (24) അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന കിരൺകുമാറിന്റെ വീടായ പോരുവഴി അമ്പലത്തുംഭാഗം ചന്ദ്രവിലാസത്തിലെ കിടപ്പുമുറിയോട് ചേർന്നുള്ള ടോയ്‌ലെറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ശാസ്താംകോട്ട ഡിവൈ.എസ്.പി ആർ.രാജ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജി.മോഹൻരാജ്, അഭിഭാഷകരായ നീരാവിൽ എസ്.അനിൽകുമാർ, ബി.അഖിൽ എന്നിവർ ഹാജരായി.
സ്ത്രീധനം ആവശ്യപ്പെട്ടതിന്
6 വർഷം തടവും 10 ലക്ഷം പിഴയും
#സ്ത്രീധന മരണം (ഐ.പി.സി 304 ബി) - 10 വർഷം കഠിന തടവ്
# ആത്മഹത്യാ പ്രേരണ (ഐ.പി.സി 306) - 6 വർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി തടവ്
# സ്ത്രീധന പീഡനം (ഐ.പി,സി 498 എ) - 2 വർഷം കഠിനതടവും 50000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ 3 മാസം കൂടി തടവ്
# സ്ത്രീധനം ആവശ്യപ്പെടൽ (സ്ത്രീധന നിരോധന നിയമം) - 6 വർഷം തടവും 10 ലക്ഷം രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി തടവ്
#സ്ത്രീധനം സ്വീകരിക്കൽ (സ്ത്രീധന നിരോധന നിയമം) - 1 വർഷം തടവും 5000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ 15 ദിവസം കൂടി തടവ്.
ശിക്ഷ കുറച്ചത്
പ്രായം പരിഗണിച്ച്
#പ്രതി ഇപ്പോഴും യൗവ്വനത്തിലായതിനാൽ
ഭാവിയിൽ പശ്ചാത്തപിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല. # അങ്ങനെ സംഭവിക്കില്ലെന്ന് നിരീക്ഷിക്കാൻ പ്രോസിക്യൂഷൻ തെളിവുകൾ നൽകിയിട്ടില്ലെന്നും കോടതി
പ്രതികരണം വിസ്മയയുടെ അമ്മ
`ശിക്ഷ കുറഞ്ഞുപോയി. മേൽക്കോടതിയെ സമീപിക്കും. ജീവപര്യന്തമാണ് പ്രതീക്ഷിച്ചിരുന്നത്. കുറ്റക്കാർ ഇനിയുമുണ്ട്. സ്ത്രീധനം ചോദിക്കുന്നവർക്ക് പെൺമക്കളെ വിവാഹം കഴിപ്പിച്ച് നൽകരുത്. '
-സജിത
വിസ്മയയുടെ മാതാവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |