■മത്സ്യത്തൊഴിലാളി പ്രതിനിധിയില്ല
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം തീരശോഷണത്തിന് കാരണമാകുന്നുണ്ടോ എന്നു പഠിക്കാൻ സർക്കാർ നാലംഗ സമിതിയെ നിയോഗിച്ചു. വിഴിഞ്ഞം തുറമുഖത്തിനെതിരെ സമരം നടത്തുന്ന സമിതിയുടെ പ്രധാന ആവശ്യം തുറമുഖ നിർമ്മാണം നിറുത്തിവച്ച് തീരശോഷണത്തെപ്പറ്റി പഠിക്കണമെന്നാണ്.
സെൻട്രൽ വാട്ടർ ആന്റ് പവർ റിസർച്ച് സ്റ്റേഷൻ മുൻ അഡീഷണൽ ഡയറക്‌ടർ എം.ഡി.കുന്ദലെയാണ് സമിതിയുടെ ചെയർമാൻ. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യൻ സ്റ്റഡീസ് വൈസ് ചാൻസലർ ഡോ.റിജി ജോൺ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബംഗളൂരുവിലെ അസോസിയേറ്റ് പ്രൊഫസർ ഡോ.തേജൽ കനിത്ക്കർ, കണ്ട്‌ല പോർട്ട് ട്രസ്റ്റിന്റെ മുൻ ചീഫ് എൻജിനീയർ ഡോ.പി.കെ.ചന്ദ്രമോഹൻ എന്നിവരാണ് അംഗങ്ങൾ. മത്സ്യത്തൊഴിലാളി പ്രതിനിധിയെ സമിതിയിൽ ഉൾപ്പെടുത്തണമെന്ന ലത്തീൻ അതിരൂപതയുടെ ആവശ്യം സർക്കാർ അംഗീകദിച്ചിട്ടില്ല..
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് 2014ൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നു. ഇതിനെതിരെ ചിലർ ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും നിർമ്മാണത്തിന് അനുമതി ലഭിച്ചു. 2015ൽ നിർമ്മാണം ആരംഭിച്ചു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും, പരിസ്ഥിതി മന്ത്രാലയത്തിന്റെയും നിർദേശമനുസരിച്ച് തീരത്തെ മാറ്റങ്ങളും, പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങളും തുറമുഖ നിർമ്മാണം നടക്കുന്നതിന്റെ 20 കിലോമീറ്റർ ചുറ്റളവിൽ തുടർച്ചയായി പരിശോധിക്കുന്നുണ്ട്.
ഈ റിപ്പോർട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ നിശ്ചയിച്ച വിദഗ്ദ്ധർ ആറു മാസം കൂടുമ്പോൾ പരിശോധിക്കും. തീരശോഷണം കണ്ടെത്താനായിട്ടില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
സർക്കാർ വാക്ക്
പാലിച്ചു: മന്ത്രി
തീരശോഷണത്തെപ്പറ്റി പഠിക്കുന്നതിന് സമിതിയെ നിയോഗിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടിരിക്കുകയാണെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ഇതോടെ, തുറമുഖ നിർമ്മാണം നിറുത്തിവയ്‌ക്കണമെന്ന ആവശ്യം ഒഴികെ സമരസമിതിയുടെ എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ബന്ധപ്പെട്ടവർ സമരം അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |