തിരുവനന്തപുരം: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുമ്പോൾ, വിഴിഞ്ഞം തുറമുഖത്തിനായി അദാനി ഗ്രൂപ്പിന് നൽകാൻ 1850 കോടി രൂപ സർക്കാർ കമ്പനിയായ വിസിൽ (വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ്) വായ്‌പയെടുക്കുന്നു.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹഡ്‌കോയിൽ നിന്നാണ് ധനവകുപ്പിന്റെ അനുമതിയോടെ വായ്‌പയെടുക്കുന്നത്. തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർ ഹഡ്കോ അധികൃതരുമായി ചർച്ച നടത്തി. സർക്കാർ ഗാരന്റിയോടെ വായ്‌പ അനുവദിക്കാൻ തത്വത്തിൽ ധാരണയായി. പലിശയും മറ്റും നിശ്‌ചയിക്കാൻ തുടർചർച്ചകളുണ്ടാകും.
2024-25ൽ വിഴിഞ്ഞം പദ്ധതി കമ്മിഷൻ ചെയ്യുമെങ്കിലും 15 വർഷത്തിന് ശേഷമേ സർക്കാരിന് ലാഭവിഹിതം ലഭിക്കൂ. ആകെ വരുമാനത്തിന്റെ ഒരു ശതമാനമാണ് ലാഭവിഹിതം. അപ്പോൾ മാത്രം തിരിച്ചടവ് ആരംഭിച്ചാൽ മതിയെന്നതാണ് ഹഡ്കോ വായ്‌പയുടെ ആകർഷണം. ധാരണാപത്രം ഒപ്പിടും മുമ്പ് മറ്റ് വായ്‌പാസാദ്ധ്യതകളും പരിശോധിക്കും.
പുലിമുട്ടിന്റെ ആകെ നീളമായ 3100 മീറ്റർ പൂർത്തിയാകുമ്പോൾ 1450 കോടി രൂപ അദാനി ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന് നൽകണമെന്നാണ് കരാറിലെ ധാരണ. ഘട്ടംഘട്ടമായി നൽകിയാൽ മതിയെങ്കിലും പുലിമുട്ട് 2000 മീറ്റർ പിന്നിട്ടിട്ടും കേന്ദ്രവും സംസ്ഥാനവും ഒരു രൂപയും നൽകിയിട്ടില്ല. ഇതിൽ 300 കോടിയും വയബിലിറ്റി ഗ്യാപ് ഫണ്ടായ 816 കോടിയിൽ 400 കോടിയും ഉടൻ വേണമെന്നാണ് അദാനിയുടെ ആവശ്യം. 2900 കോടി രൂപ നിക്ഷേപിക്കേണ്ടിടത്ത് 3600 കോടി രൂപ അദാനി നിക്ഷേപിച്ചു കഴിഞ്ഞു.
അദാനിയുടെ സമ്മർദ്ദം
1. കേന്ദ്ര വിഹിതമായ 817 കോടി രൂപയും സംസ്ഥാന വിഹിതവും ഉടൻ വാങ്ങിനൽകാമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ ഡിസംബറിൽ അദാനി സീപോർട്ട് സി.ഇ.ഒ രാജേഷ് ഝായ്ക്ക് ഉറപ്പ് നൽകിയിരുന്നു
2. പിന്നീടും അദാനി ഗ്രൂപ്പ് കാശിനായി സമ്മർദ്ദം ചെലുത്തി. തുടർന്ന് ചീഫ് സെക്രട്ടറിതല സമിതിയെ നിയോഗിക്കുകയും റിപ്പോർട്ട് ധനവകുപ്പിന് കൈമാറുകയും ചെയ്‌തു. ഇതിന്റെ തുടർച്ചയാണ് വായ്പ
ബഡ്‌ജറ്റ് പ്രഖ്യാപനം
തുറമുഖത്തിന്റെ അനുബന്ധ വികസനത്തിന് സ്വകാര്യ സംരംഭകരെ കൂട്ടി 60,000 കോടിയുടെ പദ്ധതികൾ നടപ്പാക്കുമെന്നും 5000 കോടി ചെലവുള്ള വ്യവസായ ഇടനാഴിക്ക് ഭൂമി ഏറ്റെടുക്കാൻ 1000 കോടി അനുവദിക്കുമെന്നും മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ബഡ്‌ജറ്റിൽ വാഗ്ദാനം ചെയ്തിരുന്നു. തൊട്ടു പിന്നാലെയാണ് വായ്‌പയെടുക്കുന്നത്.
'അദാനി ഗ്രൂപ്പിന് നൽകാനുളള ഫണ്ട് കണ്ടെത്താൻ കഴിഞ്ഞ വർഷം തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായാണ് വായ്‌പ'
അഹമ്മദ് ദേവർകോവിൽ,
തുറമുഖ വകുപ്പ് മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |