കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമ്മാണ പ്രദേശത്തേക്കുള്ള ഹെവി വാഹനങ്ങൾ തടയില്ലെന്ന് സമരക്കാർ ഹൈക്കോടതിയിൽ ഉറപ്പുനൽകി. ഇതു രേഖപ്പെടുത്തിയ ജസ്റ്റിസ് അനു ശിവരാമൻ തുറമുഖ നിർമ്മാണത്തിന് മതിയായ സംരക്ഷണംതേടി അദാനിഗ്രൂപ്പും നിർമ്മാണക്കരാർ കമ്പനിയായ ഹോവെ എൻജിനിയറിംഗും നൽകിയ ഹർജികൾ 28ന് പരിഗണിക്കാൻ മാറ്റി.
തുറമുഖ നിർമ്മാണത്തിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിട്ട് രണ്ടുമാസം കഴിഞ്ഞെങ്കിലും ഇത് നടപ്പാക്കാൻ സർക്കാരിന് ആയിട്ടില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. നിർമ്മാണം നിലച്ചിട്ട് നൂറുദിവസങ്ങൾ പിന്നിട്ടു. സമരക്കാർ പന്തൽ നീക്കംചെയ്തിട്ടില്ല. റോഡിൽ തടസം സൃഷ്ടിച്ചിരിക്കുകയാണ്. കോടതി ഉത്തരവ് നടപ്പാക്കാതിരിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. പദ്ധതി പ്രദേശത്തെ യഥാർത്ഥ വസ്തുതകൾ കോടതിയെ ബോദ്ധ്യപ്പെടുത്താൻ അഭിഭാഷക കമ്മിഷനെ നിയോഗിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.
എന്നാൽ പദ്ധതി പ്രദേശത്തേക്ക് വാഹനങ്ങളൊന്നും വന്നിട്ടില്ലെന്ന് പറഞ്ഞ് സമരക്കാർ ഇതിനെ എതിർത്തു. വാഹനങ്ങൾ കടന്നുപോകുന്നതിന് തടസമുണ്ടെന്ന് ഈ വാദത്തിൽനിന്ന് വ്യക്തമാണെന്ന് സിംഗിൾബെഞ്ച് ഈ ഘട്ടത്തിൽ വാക്കാൽ പറഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവരാണ് സമരക്കാർ എന്നതുകൊണ്ട് ബലം പ്രയോഗിക്കുന്നതിന് പരിമിതിയുണ്ടെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. സർക്കാരിന്റെ ഈ നിലപാട് സമരക്കാർ തുറുപ്പുചീട്ടാക്കരുതെന്നും കോടതി മുന്നറിയിപ്പ് നൽകി.
കർശന നടപടി എടുക്കാൻ പൊലീസിനും കോടതിക്കും കഴിവില്ലെന്ന് തെറ്റിദ്ധരിക്കരുത്. തുറമുഖനിർമ്മാണം തടസപ്പെടുത്തരുത്. പദ്ധതി പ്രദേശത്തേക്കുള്ള വാഹനങ്ങൾ തടയരുതെന്നും സിംഗിൾബെഞ്ച് നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |