തിരുവനന്തപുരം: ജനങ്ങളെയും സർക്കാരിനെയും നോക്കുകുത്തികളാക്കി നാലര മാസമായി തുടരുന്ന വിഴിഞ്ഞം സമരം സമവായത്തിലെത്തിക്കാൻ സഭയും സർക്കാരും നീക്കം തുടങ്ങി. ഇതിനായി ലത്തീൻ അതിരൂപത നടത്തുന്നത് മിന്നൽ നീക്കമാണെന്നാണ് അവരിറക്കിയ സർക്കുലറിൽനിന്ന് ബോദ്ധ്യമാകുന്നത്. സമരതീവ്രത വെടിഞ്ഞ് അനുനയ നീക്കത്തിലൂടെ സർക്കാരിനെ സമീപിച്ച് ഒത്തുതീർപ്പിന് വഴിയൊരുക്കുകയാണ് സഭ. സമരസമിതി പ്രതിനിധികളുമായുള്ള ചർച്ച പുനരാരംഭിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്നാണ് ആവശ്യം. തുറമുഖ നിർമ്മാണം സ്ഥിരമായി നിറുത്തിവയ്‌ക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്തിരിഞ്ഞു. തീരശോഷണത്തെപ്പറ്റി പഠനം നടക്കുന്ന കാലയളവിൽ മാത്രം നിർമ്മാണപ്രവർത്തനം നിറുത്തിയാൽ മതിയെന്നാണ് ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റൊയുടെ പേരിൽ ഇന്നലെ ലത്തീൻ പള്ളികളിൽ വായിച്ച സർക്കുലറിൽ വ്യക്തമാക്കുന്നത്.
സമവായ ഫോർമുലയടക്കം തയ്യാറാക്കിയാണ് സമരസമിതി പുതിയ നീക്കങ്ങൾക്കു ചുക്കാൻ പിടിക്കുന്നത്. സമരസമിതിയെയും അതിരൂപതാ നേതൃത്വത്തെയും പങ്കെടുപ്പിച്ച് ചീഫ് സെക്രട്ടറിതല ചർച്ചയോ മന്ത്രിസഭാ ഉപസമിതി യോഗമോ ഇന്നു ചേർന്നേക്കും. അനുനയനീക്കം വിജയിച്ചാൽ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലും ചർച്ച നടക്കും. ചർച്ചകളിൽ സ്വീകരിക്കേണ്ട സർക്കാർ നയം സംബന്ധിച്ച് വ്യക്തതയ്ക്ക് മന്ത്രി അഹമ്മദ് ദേവർകോവിൽ ഇന്നു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തും. സമാന്തരമായി, ഗാന്ധിസ്‌മാരക നിധിയുടെ നേതൃത്വത്തിലുള്ള മദ്ധ്യസ്ഥ നീക്കങ്ങളും ആരംഭിക്കും. സമവായ നീക്കങ്ങൾക്കു നേതൃത്വം നൽകുന്ന കർദ്ദിനാൾ ക്ലീമീസ് കാതോലിക്കാ ബാവ ഇന്നു തുടങ്ങുന്ന കെ.സി.ബി.സി ശീതകാല സമ്മേളനത്തിൽ സമവായ ചർച്ചയുടെ വിശദാംശങ്ങൾ അറിയിക്കും. സമരം ഒത്തുതീർപ്പിന്റെ പാതയിലേയ്‌ക്കാണെന്ന് മദ്ധ്യസ്ഥരിലൊരാളായ കെ.വി. തോമസ് 'കേരളകൗമുദി"യോട് പറഞ്ഞു.
ഫോർമുല
തീരശോഷണ പഠനസമിതിയിൽ മത്സ്യത്തൊഴിലാളി പ്രതിനിധി
വീടും സ്ഥലവും നഷ്‌ടമായവർക്ക് മാസവാടക 8,000 രൂപ
തുറമുഖ നിർമ്മാണം പഠനത്തിനായി നിറുത്തണം
സർക്കാർ നിലപാട്
മത്സ്യത്തൊഴിലാളി പ്രതിനിധിയെ ഉൾപ്പെടുത്തുന്നത് പരിഗണനയിൽ
മാസവാടക 5,500 രൂപയിൽ നിന്ന് ഉയർത്തുന്നത് പരിശോധിക്കാം
പഠന സമയത്തും തുറമുഖനിർമ്മാണം നിറുത്തിവയ്‌ക്കാനാകില്ല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |