കൊച്ചി: അടിച്ചമർത്തപ്പെട്ടവരുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയ മാദ്ധ്യമം എന്ന നിലയിൽ സാമൂഹിക പ്രതിബദ്ധതയോടെയാണ് കേരളകൗമുദി എക്കാലവും ദൗത്യങ്ങൾ നിർവഹിക്കുന്നതെന്ന് സഹകരണ - രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കേരളകൗമുദി പ്രസിദ്ധീകരിച്ച "സ്മാർട്ട് കേരള - സംരംഭകർക്കൊപ്പം കേരളകൗമുദി", "ഹെൽത്തി കിച്ചൻ - അരങ്ങാണ് അടുക്കള" എന്നീ പുസ്തകങ്ങളുടെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യസമര സേനാനികൾ തുടങ്ങിവച്ച മാദ്ധ്യമമാണ് കേരളകൗമുദി. സാമ്രാജ്യത്വവിരുദ്ധ സമരമുഖങ്ങളിലും ഒട്ടനവധി തീക്ഷ്ണമായ പോരാട്ടവേദികളിലുമെല്ലാം കേരളകൗമുദി സ്വന്തം നിലപാടുകൾ വ്യക്തമാക്കി നേതൃത്വപരമായ പങ്ക് വഹിച്ചെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിൽ അംഗീകാരം നേടുന്നവരെ ആദരിക്കുന്നത് സംസ്കാരമുള്ള ജനതയുടെ ലക്ഷണമാണ്. അത്തരത്തിൽ ഒട്ടനവധി പരിപാടികൾ കേരളകൗമുദി ഏറ്റെടുത്തു.
ഇവിടെ പ്രകാശനം ചെയ്ത രണ്ട് പുസ്തകങ്ങളും സമകാലിക പ്രാധാന്യമുള്ള വിഷയങ്ങളിലാണ്. ഹെൽത്തി കിച്ചൻ ആരോഗ്യ പരിപാലനത്തെക്കുറിച്ച് കൃത്യമായ അവബോധം നൽകും.
സംസ്ഥാനത്ത് സംരംഭങ്ങൾ ഉൗർജിതമായി ആരംഭിക്കുന്ന കാലഘട്ടമാണിത്. ഏതാണ്ട് 1,30,000 സംരംഭങ്ങൾക്ക് ഇതിനോടകം തുടക്കം കുറിച്ചു. സംരംഭങ്ങൾ എങ്ങനെ തുടങ്ങും, എവിടെ തുടങ്ങണം എന്നിങ്ങനെയുള്ള വിഷയങ്ങൾ കൃത്യമായി വിവരിക്കുന്ന രൂപത്തിലാണ് 'സ്മാർട്ട് കേരള" തയ്യാറാക്കിയിരിക്കുന്നത്. ഇത് സംരംഭകർക്ക് വലിയ അനുഗ്രഹമായിരിക്കും.
'സ്മാർട്ട് കേരള" ആദ്യകോപ്പി നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനും, 'ഹെൽത്തി കിച്ചൺ" കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ, ബേക്കേഴ്സ് അസോസിയേഷൻ കേരള പ്രസിഡന്റ് വിജീഷ് വിശ്വനാഥ് എന്നിവർക്ക് കൈമാറിയും മന്ത്രി വി.എൻ.വാസവൻ പ്രകാശനം ചെയ്തു. ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യാതിഥിയായിരുന്നു. കേരളകൗമുദി കൊച്ചി യൂണീറ്റ് ചീഫ് പ്രഭു വാര്യർ അദ്ധ്യക്ഷത വഹിച്ചു. ബ്യൂറോ ചീഫ് ടി.കെ. സുനിൽ കുമാർ സ്വാഗതം ആശംസിച്ചു. ടി.ജെ. വിനോദ് എം.എൽ.എ, ജി. ജയപാൽ, വിജീഷ് വിശ്വനാഥ്, എം.പി.ഐ മാനേജിംഗ് ഡയറക്ടർ ഡോ.എ.എസ്. ബിജുലാൽ എന്നിവർ സംസാരിച്ചു. കേരളകൗമുദി ഡെപ്യൂട്ടി ജനറൽ മാനേജർ (മാർക്കറ്റിംഗ്) റോയ് ജോൺ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |