തിരുവനന്തപുരം: നഗരങ്ങളിൽ ഖരമാലിന്യ സംസ്കരണം കാര്യക്ഷമമായി നടപ്പാക്കാൻ സംസ്ഥാനത്തെ
ആറ് കോർപറേഷനുകളിലും 87 നഗരസഭകളിലും തദ്ദേശ വകുപ്പ് മാലിന്യ ബാങ്കുകളും വേസ്റ്റ് ട്രേഡ് സെന്ററുകളും സ്ഥാപിക്കുന്നു. ലോകബാങ്ക് സഹകരണത്തോടെ നടപ്പാക്കുന്ന കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പദ്ധതിയുടെ ഭാഗമായാണിത്. ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ് ബാങ്കും പദ്ധതിയുമായി സഹകരിക്കും. പദ്ധതിയുടെ അടങ്കൽതുകയായ 2100 കോടിയുടെ 50 ശതമാനവും നഗരസഭകൾക്ക് നേരിട്ട് ലഭ്യമാകും. അതിന്റെ 40 ശതമാനം നഗരസഭകൾക്ക് കൈമാറാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പദ്ധതിയുടെ ഭാഗമായി 93 തദ്ദേശ സ്ഥാപനങ്ങളും ശുചിത്വ മിഷനുമായി ഉടമ്പടി കരാറിൽ ഏർപ്പെട്ടതായും മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു.
ഇ വേസ്റ്റ്, കെട്ടിടങ്ങൾ പൊളിക്കുമ്പോഴുള്ള മാലിന്യങ്ങൾ, ബയോമെഡിക്കൽ മാലിന്യങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യാൻ ഇതിലൂടെ കഴിയും. മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളിൽ കാലങ്ങളായി സംസ്‌കരിക്കാതിരിക്കുന്ന ഖര മാലിന്യങ്ങൾ ബയോമൈനിംഗ് നടത്തി സംസ്‌കരിക്കാനും സാധിക്കും. പരിസ്ഥിതി സൗഹൃദമായാണ് പദ്ധതി നടപ്പാക്കുക. കൊച്ചി ബ്രഹ്മപുരത്ത് ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. മാർച്ച് മാസത്തോടെ സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പദ്ധതി പൂർണസജ്ജമാക്കും. ഇതോടൊപ്പം ആലപ്പുഴ തുംബൂർമുഴി മാലിന്യ പരിപാലന സംവിധാനം പോലുള്ള മാതൃകകൾ വ്യാപിപ്പിക്കും.
മാലിന്യ നിർമ്മാർജനത്തിനായി നഗരസഭകൾക്ക് ആവശ്യമായ മാനവ വിഭവ ശേഷിയും സാങ്കേതിക വിദ്യകളും ഉപദേശ നിർദ്ദേശങ്ങളും ലഭ്യമാക്കും. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രാവീണ്യമുള്ള സാങ്കേതിക വിദഗ്ദ്ധരുടെ സേവനം ഉറപ്പാക്കും. പദ്ധതിയുടെ ഭാഗമായി എല്ലാ നഗരങ്ങൾക്കും അഞ്ചുവർഷത്തെ ഖരമാലിന്യ പരിപാലന പദ്ധതികൾ തയ്യാറാക്കാനുള്ള സഹായവും ബഹുവർഷ പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കാൻ ആവശ്യമായ പിന്തുണയും നൽകുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |