ട്വന്റി-20 ലോകകപ്പിൽ ഇന്ന് മൂന്ന്കളികൾ. സൂപ്പർ 12 ഗ്രൂപ്പ് ബിയിൽ ഇന്ത്യ ഉൾപ്പെടെയുള്ള ആറ് ടീമുകളും ഇന്ന് നിർണാക മത്സരങ്ങൾക്കായി കളത്തിലിറങ്ങും. ഇന്ത്യൻ സമയം രാവിലെ 8.30 ന് തുടങ്ങുന്ന മത്സരത്തിൽ ബംഗ്ലാദേശും സിംബാബ്‌വെയും തമ്മിൽ ഏറ്റുമുട്ടും. 12.30മുതൽ നെതർലൻഡ്സ് പാകിസ്ഥാൻ പോരാട്ടം. വൈകിട്ട് 4.30 മുതലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഇന്നത്തെ ഗ്ലാമർ പോരാട്ടം തുടങ്ങുന്നത്.
പ്രതീക്ഷയോടെ പെർത്തിൽ
ഇന്ത്യ - ദക്ഷിണാഫ്രിക്ക പോരാട്ടം
പെർത്ത്: സൂപ്പർ 12 ഗ്രൂപ്പ് ബിയിൽ ക്രിക്കറ്റ് ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക പോരാട്ടത്തിന് പെർത്താണ് വേദിയാവുക. ആദ്യ രണ്ട് മത്സരങ്ങളിൽ യഥാക്രമം പാകിസ്ഥാനെയും നെതർലൻഡ്സിനേയും തോൽപ്പിച്ച് 4 പോയിന്റുമായി ഗ്രൂപ്പിൽ നിലവിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യ ഹാട്രിക്ക് ജയം നേടി സെമിബർത്ത് ഏറെക്കുറെ ഉറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ദക്ഷിണാഫ്രിക്കയെ നേരിടുന്നത്. മറുവശത്ത് ആദ്യ മത്സരത്തിൽ സിംബാബ്‌വെയുമായി മഴനിയമപ്രകാരം പോയിന്റ് പങ്കുവയ്ക്കേണ്ടി വന്ന ദക്ഷിണാഫ്രിക്ക കഴിഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ 104 റൺസിന്റെ വമ്പൻ ജയം നേടിയതിന്റെ ധൈര്യത്തിലാണ് ഇന്നിറങ്ങുന്നത്. 2 മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്താണവർ. ഒരു പക്ഷേ ഇന്നത്തെ മത്സരമായിരിക്കും ബി ഗ്രൂപ്പിലെ ചാമ്പ്യൻമാരെ നിശ്ചയിക്കുന്നത്.
ഹാട്രിക്ക് ജയം തേടി
ലോകകപ്പിന് തൊട്ടുമുൻപ് ഇരുടീമുകളും ഏറ്റുമുട്ടിയ ട്വന്റി-20യിലും ഏകദിനത്തിലും ആധിപത്യം നേടാനായത് ഇന്ത്യയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന ഘടകമാണ്. വിരാട് കൊഹ്‌ലി മിന്നും ഫോമിലേക്ക് തിരിച്ചെത്തിയതും രോഹിത് ശർമ്മ താളം കണ്ടെത്തിയതും ബൗളർമാരുടെ മികച്ച പ്രകടനങ്ങളുമെല്ലാം പരിഗണിക്കുമ്പോൾ കടലാസിൽ ഇന്ത്യയ്കക് എറെ മുൻ തൂക്കമുണ്ട്. ഓപ്പണർ കെ.എൽ. രാഹുൽ മാത്രമാണ് ഇന്ത്യയുടെ പ്രധാന തലവേദന. രണ്ട് മത്സരത്തിലും പരാജയമായ രാഹുലിനെ മാറ്റി പന്തിനെ ഇറക്കണമെന്ന് അഭിപ്രായങ്ങൾ ഉയരുന്നുണ്ടെങ്കിലും രാഹുലിലുള്ള വിശ്വാസം നഷ്ടപ്പെട്ടില്ലെന്നാണ് ടീമാനേജ്മെന്റ് വ്യക്തമാക്കുന്നത്. ഇന്നലെ പത്രസമ്മേളനത്തിന് വന്ന വിക്രം രാത്തോർ പറഞ്ഞത് രണ്ട് ഇന്നിംഗ്സിലെ പരാജയത്തിന്റെ പേരിൽ രാഹുലിനെ തള്ളിക്കളയാനാകില്ലെന്നാണ്. കഴിഞ്ഞ മത്സരങ്ങളിൽ കളിച്ച അതേ ഇലവനെ തന്നെ ഇന്ത്യൻ ടീം നിലനിറുത്തിയേക്കുമെന്നാണ് വിവരം.
സാധ്യതാ ടീം: രോഹിത്, രാഹുൽ, കൊഹ്‌ലി, സൂര്യ,ഹാർദിക്, ദിനേഷ്,അക്ഷർ,അശ്വിൻ,ഷമി,ഭുവനേശ്വർ,അർഷദീപ് സിംഗ്.
പകരം വീട്ടാൻ ദക്ഷിണാഫ്രിക്ക
സമീപകാലത്ത് ഇന്ത്യയിൽ നിന്നേറ്റ തിരിച്ചടികൾക്ക് പകരം വീട്ടാനും ലോകകപ്പ് സെമി പ്രതീക്ഷകൾ സജീവമാക്കാനുമുള്ള സുവർണാവസരമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഈ മത്സരം. സിംബാബ്‌വെയ്ക്കെതിരെ നഷ്ടമായ പോയിന്റ് സ്വന്തമാക്കുകയെന്ന ലക്ഷ്യവും അവർക്കുണ്ട്. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ റൂസോ ഇന്നും നിറഞ്ഞാടിയാൽ ദക്ഷിണാഫ്രിക്കയ്ക്ക് കാര്യങ്ങൾ അനുകൂലമാകും. ബംഗ്ലാജേസിനെതിരെ അർദ്ധ സെഞ്ച്വറിനേടിയ ക്വിന്റൺ ഡി കോക്കും ഫോമിലാണ്. മില്ലറി
നെപ്പോലുള്ള മാച്ച് വിന്നർമാർ അവരുടെ കരുത്ത് കൂട്ടുന്നു. നോർട്ട്‌ജെയും റബാഡയും നയിക്കുന്ന ബൗളിംഗ് ഡിപ്പാർട്ടുമെന്റും ലോകോത്തരമാണ്. ക്യാപ്ടൻ ടെംബ ബൗമ തിളങ്ങാത്തതാണ് ദക്ഷിണാഫ്രിക്കയെ വലയ്ക്കുന്നത്. എന്ന് ഷംസിക്ക് പകരം എൻഗിഡ് കളിച്ചേക്കും.
സാധ്യതാ ടീം: ബവുമ,ഡി കോക്ക്, റൂസ്സോ, മർക്രം,മില്ലർ,സ്റ്റബ്‌സ്, പാർനൽ/ജാൻസൺ,മഹാരാജ്,നോർട്ട്‌ജെ,എൻഗിഡി, റബാഡ.
ഇതുവരെ വിവിധ ലോകകപ്പുകളിൽ ഇരുടീമും ഏറ്രുമുട്ടയ അഞ്ച് മത്സരങ്ങളിൽ നാലിലും ഇന്ത്യ ജയിച്ചു.
2014ന് ശേഷം ലോകകപ്പിൽ മുഖാമുഖം വന്നിട്ടില്ല.
28റൺസ് കൂടി നേടിയാൽ ട്വന്റി-20 ലോകകപ്പിൽ ഏറ്രവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കാഡ് വിരാട് കൊഹ്‌ലിക്ക് സ്വന്തമാക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |