SignIn
Kerala Kaumudi Online
Saturday, 27 April 2024 10.52 AM IST

യൂത്ത് ലീഗ് മാർച്ചിൽ ലാത്തിച്ചാർജ്ജ്, കണ്ണീർവാതക പ്രയോഗം

youth-legue

 സെക്രട്ടേറിയറ്റിന് മുന്നിലെ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ സേവ് കേരള സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. പ്രവർത്തകരെ നിയന്ത്രിക്കാൻ പൊലീസ് ലാത്തിച്ചാർജ്ജും കണ്ണീർവാതക പ്രയോഗവും നടത്തി. മാർച്ചിൽ കല്ലേറുണ്ടായതിനെ തുടർന്ന് പൊലീസുകാർക്കും നിരവധി പ്രവർത്തകർക്കും പരിക്കേറ്റു. കണ്ണീർവാതക ഷെൽ വീണ് വാഹന യാത്രക്കാർക്കും സമീപത്ത് സമരം നടത്തിയിരുന്ന സാക്ഷരതാ പ്രേരക‌്മാർക്കും പരിക്കേറ്റു. സംഘർഷാവസ്ഥ ഒരു മണിക്കൂറിലേറെ നീണ്ടു.
രാവിലെ മ്യൂസിയം പരിസരത്ത് നിന്നാരംഭിച്ച പ്രകടനം പതിനൊന്നു മണിയോടെ സെക്രട്ടേറിയറ്റിനു മുന്നിൽ പൊലീസ് തടഞ്ഞു. ലോറിയിൽ തയ്യാറാക്കിയ വേദിയിലായിരുന്നു ഉദ്‌ഘാടന പരിപാടികൾ. ധർണ മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. തുടർന്ന് പി.എം.എ സലാം പ്രസംഗിക്കുന്നതിനിടെ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിട്ട് സെക്രട്ടേറിയറ്റിനുള്ളിലേക്ക് കയറാൻ ശ്രമിച്ചു. പ്രവർത്തകർ പിന്മാറണമെന്നും യൂത്ത് ലീഗ് പ്രവർത്തകർ സമാധാനപരമായി മാത്രമേ സമരം ചെയ്യാവൂവെന്നും മൈക്കിലൂടെ നേതാക്കൾ പലവട്ടം ആവർത്തിച്ചിട്ടും പ്രവർത്തകർ പിന്മാറിയില്ല. തള്ളിക്കയറിയ പ്രവർത്തകരെ പിരിച്ചു വിടാൻ പൊലീസ് ലാത്തി വീശിയതോടെയാണ് സംഘർഷം ഉ‌ടലെടുത്തത്. സംഘർഷം രൂക്ഷമാകുമെന്ന് കണ്ടതോടെ നേതാക്കളെ പൊലീസിന്റെ നിർദ്ദേശാനുസരണം സ്ഥലത്ത് നിന്ന് മാറ്റി.
ലാത്തിയടിയേറ്റ് ചിതറിയോടിയ പ്രവർത്തകർ സംഘടിച്ചെത്തി വീണ്ടും പ്രതിഷധിച്ചു. പല ഭാഗങ്ങളിൽ നിന്നായി കുപ്പിയും കമ്പും കല്ലും പൊലീസിന് നേരെ വലിച്ചെറിഞ്ഞു. കല്ലേറിനു പിന്നാലെ പൊലീസ്‌ വീണ്ടും ലാത്തിവീശി. സംഘർഷം കനത്തതോടെ പ്രവർത്തകരെ പിരിച്ചു വിടാൻ പൊലീസ് 16 തവണ കണ്ണീർവാതകം പ്രയോഗിച്ചു. ചിതറിയോടിയ പ്രവർത്തകർ വീണ്ടും സംഘടിച്ചെത്തി. പൊലീസ് അവരെ അറസ്റ്റ് ചെയ്തു നന്ദാവനം എ.ആർ ക്യാമ്പിലേക്ക് മാറ്റി.

കല്ലേറിൽ 4 പൊലീസുകാർക്കും 10 യൂത്ത് ലീഗ് പ്രവർത്തകർക്കും 2 മാദ്ധ്യമപ്രവർത്തകർക്കും പരിക്കേറ്റു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.

പൊലീസ് അതിക്രമം നടത്തി: പി.കെ. ഫിറോസ്
ജനാധിപത്യപരമായി പ്രതിഷേധിച്ച സമരക്കാർക്ക് നേരെ പൊലീസ് അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നും ഭിന്നശേഷിക്കാരനായ തച്ചനാട്ടുകാര പഞ്ചായത്ത് പ്രസിഡന്റ് സലീം ഉൾപ്പെടെയുള്ളവർ പൊലീസ് മർദ്ദനത്തിന് ഇരയായെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും എല്ലാ ജില്ലകളിലേക്കും സമരം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണീർവാതക ഷെൽ വീണ്

സാക്ഷരതാ പ്രേരക്മാർക്ക് പരിക്ക്

യൂത്ത് ലീഗ് സമരത്തിലെ പ്രതിഷേധക്കാരെ പിരിച്ചു വിടാൻ പൊലീസ് പ്രയോഗിച്ച കണ്ണീർവാതക ഷെല്ലുകൾ വീണ് സാക്ഷരതാ പ്രേരകുമാർക്കും പരിക്ക്. സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല സമരം നടത്തുന്ന സാക്ഷരതപ്രേരകുമാരുടെ സമരപ്പന്തലിന് മുന്നിൽ വീണ ഷെൽ പൊട്ടുകയായിരുന്നു. ഇവരിൽ ചിലർക്ക് ദേഹാസ്വാസ്ഥ്യവും ശ്വാസതടസ്സവും ഉണ്ടായി.

പാലക്കാട് സ്വദേശി പുഷ്പ, കൊല്ലം സ്വദേശി ഷീജ, എറണാകുളം സ്വദേശി ജയ, തിരുവനന്തപുരം സ്വദേശി സൂസി എന്നിവർക്ക് ശ്വാസ തടസ്സം നേരിട്ടതിനെ തുടർന്ന് പൊലീസ് ആംബുലൻസിൽ ഇവരെ ആശുപത്രിയിലെത്തിച്ചു .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YOUTH LEGUE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.