കൊച്ചി: സീബ്രാലൈനുകളിൽ പ്രഥമ പരിഗണന കാൽനട യാത്രക്കാർക്കാണെന്നും ഇവിടെ അപകടമുണ്ടായാൽ ഉത്തരവാദിത്വം അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവർക്കായിരിക്കുമെന്നും ഹൈക്കോടതി. പ്രധാന റോഡുകളിലെല്ലാം കാൽനടക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ സീബ്രാ ലൈനുകൾ കൃത്യമായി അടയാളപ്പെടുത്തണമെന്നു നിർദ്ദേശിച്ച സിംഗിൾബെഞ്ച്, ഇത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പ്രധാന ചുമതലയാണെന്നും വ്യക്തമാക്കി.
കണ്ണൂർ ചെറുകരയിൽ ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ കോഴിക്കോട് സ്വദേശി ഡൊറീന റോള മെൻഡെൻസ (50) പൊലീസ് ജീപ്പിടിച്ചു മരിച്ച സംഭവത്തിൽ ആശ്രിതർക്ക് 48.32 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന തലശേരി എം.എ.സി.ടിയുടെ വിധിക്കെതിരെ സംസ്ഥാന ഇൻഷ്വറൻസ് വകുപ്പു നൽകിയ അപ്പീൽ തള്ളിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്.
നമ്മുടെ റോഡുകളിൽ കുറച്ചിടങ്ങളിൽ മാത്രമാണ് സീബ്രാലൈൻ അടയാളപ്പെടുത്തിയിട്ടുള്ളത്. ജംഗ്ഷനുകളിലും സീബ്രാലൈനുള്ള ഭാഗത്തും വാഹനങ്ങളുടെ വേഗം കുറയ്ക്കാൻ ഡ്രൈവർമാർക്ക് നിയമപരമായി ബാദ്ധ്യതയുണ്ട്. ഡ്രൈവിംഗ് പഠിക്കുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കുമെങ്കിലും പിന്നീടു പലപ്പോഴും പാലിക്കാത്ത സ്ഥിതി മാറണം. അതിനായി വിധിയുടെ പകർപ്പ് ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, പൊതുമരാമത്ത് വകുപ്പു സെക്രട്ടറി, ദേശീയപാത അതോറിറ്റി എന്നിവർക്ക് നൽകണമെന്നും ഹൈക്കോടതി പറഞ്ഞു. മാർച്ച് പത്തിനു ഹർജി വീണ്ടും പരിഗണിക്കും.
എൽ.പി സ്കൂൾ പ്രധാനാദ്ധ്യാപികയായിരുന്ന ഡൊറീന 2015 ഫെബ്രുവരി പത്തിനാണ് അപകടത്തിൽ മരിച്ചത്. നിയമം പാലിക്കാൻ മറ്റാരേക്കാളും ബാദ്ധ്യതയുള്ള ഒരു പൊലീസ് ഡ്രൈവറുടെ മാപ്പർഹിക്കാത്ത പ്രവൃത്തിയാണ് മരണകാരണമെന്ന് സിംഗിൾബെഞ്ച് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |