കൊച്ചി: കണ്ണൂർ സർവകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട് ഗവർണർക്ക് നിയമോപദേശം നൽകിയിട്ടില്ലെന്നും എ.ജിയിൽ നിന്ന് ഗവർണർ നിയമോപദേശം തേടുന്ന പതിവില്ലെന്നും അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ് മാദ്ധ്യമങ്ങളോടു പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി ആലുവ ഗസ്റ്റ് ഹൗസിൽ ഇന്നലെ രാവിലെ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് എ.ജി ഇക്കാര്യം പറഞ്ഞത്. കൂടിക്കാഴ്ച അര മണിക്കൂർ നീണ്ടു.
വി.സി നിയമനവുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണറും തമ്മിൽ പോരു മുറുകിയ സാഹചര്യത്തിലാണ് കൂടിക്കാഴ്ച. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയുടെ വിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്നും സ്വാഭാവികമായ നടപടി മാത്രമാണെന്നും എ.ജി പറഞ്ഞു.
കണ്ണൂർ വി.സി നിയമനത്തിന് എ.ജി ഒപ്പിട്ടു നൽകിയ നിയമോപദേശത്തെത്തുടർന്നാണ് ഫയലിൽ ഒപ്പുവച്ചതെന്ന് ഗവർണർ പറഞ്ഞതു മാദ്ധ്യമങ്ങൾ ചൂണ്ടിക്കാട്ടിയപ്പോഴാണ് ഗവർണർക്ക് നിയമോപദേശം നൽകിയിട്ടില്ലെന്ന് മറുപടി നൽകിയത്. അഡ്വക്കേറ്റ് ജനറൽ എന്ന നിലയിൽ സർക്കാരിന് നിയമോപദേശം നൽകിയിരുന്നു. വി.സി നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോടതിയുടെ പരിഗണനയിലായതിനാൽ പ്രതികരിക്കാനില്ല.
രശ്മിതയ്ക്കെതിരെ നടപടിയുണ്ടാവും
ഹെലികോപ്ടർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്നാരോപിച്ച് സർക്കാർ അഭിഭാഷകയായ രശ്മിത രാമചന്ദ്രനെതിരെ ലഭിച്ച പരാതികളിൽ സ്വാഭാവിക നടപടിയുണ്ടാവുമെന്ന് എ.ജി പറഞ്ഞു. എന്തു നടപടിയാണുണ്ടാവുകയെന്ന് മാദ്ധ്യമങ്ങളോടു പറയാനാവില്ല. മരണം ഒരാളെയും വിശുദ്ധനാക്കുന്നില്ലെന്ന് അഡ്വ.രശ്മിത ഫേസ്ബുക്കിൽ എഴുതിയതിനെതിരെ വിരമിച്ച നാലു സൈനിക ഉദ്യോഗസ്ഥരും യുവമോർച്ച ദേശീയ സെക്രട്ടറി പി.ശ്യാംരാജുമാണ് എ.ജിക്ക് പരാതി നൽകിയത്.
ഗവർണറുടെ നിലപാട് മാറ്റത്തിൽ ദുരൂഹത: കോടിയേരി
ആലുവ: സർവകലാശാലാ ചാൻസലറെന്ന നിലയിൽ ഗവർണർക്കു മേൽ സർക്കാർ സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്നും ,ഗവർണറുടെ നിലപാട് മാറ്റത്തിൽ ദുരൂഹതയുണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഗവർണറുടെ വിവേചനാധികാരത്തിൽ സർക്കാർ ഇടപെട്ടിട്ടില്ല. സമ്മർദ്ദത്തിന് വഴങ്ങിയെന്ന് ഗവർണർ പറയുന്നത് ശരിയല്ല. ഗവർണർ പരസ്യമായി പ്രതികരിച്ചതിനാലാണ് മുഖ്യമന്ത്രിക്ക് മറുപടി നൽകേണ്ടിവന്നത്.
നിയമന ശുപാർശ സമർപ്പിക്കാനുള്ള സെർച്ച് കമ്മിറ്റിയെ ഗവർണർ അംഗീകരിച്ചതാണ്. സെർച്ച് കമ്മിറ്റി അംഗത്തോട് ഒരാളെ നിർദ്ദേശിച്ചാൽ മതിയെന്ന് പറഞ്ഞതും ഗവർണറാണ്. നിയമപരമായി കാര്യങ്ങൾ നടക്കണമെന്നാണ് സർക്കാരിന്റെ നയം. ഗവർണർക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ സർക്കാരിനെ അറിയിക്കാം. ചർച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട് - കോടിയേരി പറഞ്ഞു.
ഗവർണറുമായി ചർച്ച നടത്തും: മന്ത്രി ഗോവിന്ദൻ
കണ്ണൂർ: ഗവർണറുമായി ചർച്ച നടത്തുമെന്നും ചാൻസലർ പദവി ഏറ്റെടുക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിച്ചിട്ടില്ലെന്നും മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഗവർണറുടെ അഭിപ്രായങ്ങളെ നല്ല രീതിയിൽ കാണും. അടഞ്ഞ അദ്ധ്യായമായല്ല, തുറന്നു വച്ച അദ്ധ്യായമായാണ് സർക്കാർ ഇതിനെ കാണുന്നതെന്നും മന്ത്രി പറഞ്ഞു.
ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാൻ നിർബന്ധിക്കരുത്: കാനം
ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റുന്ന കാര്യം കേരളത്തിലെ സർക്കാർ ആലോചിച്ചിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. അതിന് നിർബന്ധിതമാക്കുന്ന സാഹചര്യം അദ്ദേഹം ഉണ്ടാക്കരുതെന്നും ഗവർണറുമായി ബന്ധപ്പെട്ട വിവാദത്തിൽ കാനം പറഞ്ഞു. യൂണിവേഴ്സിറ്റി ചാൻസലർ എന്നത് ഒരു ഭരണഘടനാപദവിയല്ല. നിയമസഭ പാസാക്കുന്ന ഒരു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഗവർണറെ ചാൻസലറാക്കുന്നത്. അതുവേണ്ടെന്ന് വയ്ക്കാനുള്ള സ്വാതന്ത്ര്യം നിയമസഭയ്ക്ക് എപ്പോഴും ഉണ്ട്. യു.ജി.സി മാനദണ്ഡപ്രകാരമാണ് വി.സി നിയമനം നടത്തുന്നത്. യൂണിവേഴ്സിറ്റികൾ സെർച്ച് കമ്മിറ്റിയെ നിയമിക്കുകയും അവർ കൊണ്ടുവരുന്ന പേര് ഗവർണർക്ക് സമർപ്പിക്കുകയും ചെയ്യും. അതിൽ നിന്ന് ഗവർണറാണ് വൈസ് ചാൻസലറെ തീരുമാനിക്കുന്നത്. അദ്ദേഹം നിയമിച്ച ആളെക്കുറിച്ചുതന്നെയാണ് ഇപ്പോൾ ഗവർണർ പറഞ്ഞുകൊണ്ടിരിക്കുന്നത്. കേരളത്തിലെ യൂണിവേഴ്സിറ്റികളിലുള്ള സെനറ്റും സിൻഡിക്കേറ്റുമെല്ലാം കേരളത്തിൽ തിരഞ്ഞെടുക്കപ്പെട്ട സമിതിയാണ്. തീരുമാനങ്ങളിൽ പിശകുണ്ടെങ്കിൽ അതു കോടതിയിൽ ചൂണ്ടിക്കാണിച്ചാൽ അപ്പോൾ തീരുമാനമെടുക്കാമെന്നും കാനം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |