തിരുവനന്തപുരം: വാഹനം രജിസ്‌ട്രേഷൻ മാറ്റാതെ രാജ്യത്തെവിടെയും ഉപയോഗിക്കാവുന്ന ഭാരത് (ബി.എച്ച്) സീരീസ് രജിസ്ട്രേഷൻ നടപ്പാക്കണമെന്ന് കേന്ദ്ര സർക്കാർ ഉത്തരവിറക്കി മാസം ഒമ്പതായിട്ടും നികുതി നഷ്ടം ഭയന്ന് മുഖം തിരിച്ച് കേരളം. വാഹന ഉടമകൾക്ക് നികുതിയിൽ ഇളവ് കിട്ടുന്ന പദ്ധതി തമിഴ്നാടും കർണ്ണാടകവും നടപ്പാക്കിയിരുന്നു.
ഇന്ത്യയിൽ ഏറ്റവും ഉയർന്ന വാഹന നികുതി പിരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. വാഹന വിലയുടെ 21 ശതമാനം വരെ. ബി.എച്ച് രജിസ്ട്രേഷനിൽ വാഹന വിലയുടെ 8-12 ശതമാനം മാത്രമാണ് നികുതി. ഇത് നടപ്പായാൽ വർഷം 670 കോടിയുടെ വരുമാനനഷ്ടം സംസ്ഥാനത്തിനുണ്ടാകുമെന്നാണ് കണക്ക്.
2021 ആഗസ്റ്റ് 28നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ബി.എച്ച് രജിസ്ട്രേഷൻ നിയമം കൊണ്ടുവന്നത്. സെപ്തംബർ 15ന് രജിസ്ട്രേഷൻ ആരംഭിച്ചു. ആദ്യം ഒഡിഷയും പിന്നാലെ മറ്റ് സംസ്ഥാനങ്ങളും നടപ്പാക്കി. ബി.എച്ച് രജിസ്ട്രേഷൻ താത്കാലികമായി നിറുത്തണമെന്ന് സംസ്ഥാന സർക്കാരിന്റെ കത്ത് കേന്ദ്രം നിരസിച്ചിരുന്നു.
ബി.എച്ച് രജിസ്‌ട്രേഷന് അർഹത
ഒന്നിലേറെ സംസ്ഥാനങ്ങളിൽ ജോലിചെയ്യേണ്ടിവരുന്ന കേന്ദ്രപൊതുമേഖലാസ്ഥാപനങ്ങളിലെ ജീവനക്കാർക്കും നാലു സംസ്ഥാനങ്ങളിൽ സാന്നിദ്ധ്യമുള്ള സ്വകാര്യ കമ്പനികളിലെ ജീവനക്കാർക്കും
വാഹന ഉടമകൾക്ക് രണ്ടുവർഷ തവണകളായി നികുതി അടയ്ക്കാം
ജി.എസ്.ടി ചുമത്താതെയുള്ള വാഹനവിലയാണ് നികുതിക്ക് അടിസ്ഥാനമാക്കുന്നത്
മറ്റൊരു സംസ്ഥാനത്തേക്ക് രജിസ്ട്രേഷൻ മാറ്റാതെ കൊണ്ടുപോകാം
വിവിധ സംസ്ഥാനങ്ങളിലെ നികുതിഘടനയിലെ വ്യത്യാസം വാഹന ഉടമകൾക്ക് വരുത്തുന്ന നഷ്ടം ഒഴിവാകും
നികുതിയിലെ അന്തരം
കേരളത്തിൽ
വാഹന വില 5 ലക്ഷം വരെ 9%
10 ലക്ഷം വരെ 11%
15 ലക്ഷം വരെ 13%
20 ലക്ഷം വരെ 16%
20 ലക്ഷത്തിനു മുകളിൽ 21%
15 വർഷത്തെ നികുതി ഒന്നിച്ച് നൽകണം.
ബി.എച്ച് ആകുമ്പോൾ നികുതി
വാഹനവില 10 ലക്ഷത്തിൽ താഴെ 8%
10-20 ലക്ഷം വരെ 10%
20 ലക്ഷത്തിൽ കൂടുതൽ 12%
ഡീസൽ വാഹനങ്ങൾക്ക് 2% അധികം
ഇലക്ട്രിക് വാഹനങ്ങൾക്ക് 2% കുറവ്
കോടതി ഉത്തരവിട്ടിട്ടും നിഷേധം
ഭാരത് സീരീസ് രജിസ്ട്രേഷൻ നൽകണമെന്ന ഹൈക്കോടതിയുടെ മാർച്ച് 29ലെ ഇടക്കാല ഉത്തരവും പാലിച്ചില്ല. തുടർന്ന് 17നകം ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ട്രാൻസ്പോർട്ട് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥർ മേയ് 20നു ഹാജരാകണമെന്ന് കോടതിയലക്ഷ്യക്കേസിൽ ഹൈക്കോടതി ഉത്തരവിട്ടു. ട്രാൻസ്പോർട്ട് സെക്രട്ടറി ബിജു പ്രഭാകർ, ട്രാൻസ്പോർട്ട് കമ്മിഷണർ, എറണാകുളം ആർ.ടി.ഒ എന്നിവരാണ് ഹാജരാകേണ്ടത്. കാലടി മേരിസദൻ പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ബിബി ബേബി നൽകിയ കോടതിയലക്ഷ്യ ഹർജിയിലായിരുന്നു ഉത്തരവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |