തിരുവനന്തപുരം: കൊവിഡ് മഹാമാരി അകലുന്ന ആശ്വാസത്തിൽ രണ്ടാം പിണറായി സർക്കാർ അടുത്ത മാസം 20ന് രണ്ടാം വർഷത്തിലേക്ക്. ഒന്നാം വാർഷികാഘോഷം ഇന്ന് കണ്ണൂരിൽ പ്രദർശന-വിപണന മേളയോടെ തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വാർഷിക സമ്മാനമായി മേയ് 20ന് സമർപ്പിക്കാൻ 17,183.89 കോടി രൂപയുടെ 1557 നൂറുദിന കർമ്മപരിപാടികൾ ഫെബ്രുവരി 9ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. പിറ്റേന്ന് തന്നെ അവ ആരംഭിച്ചു.
1977ന് ശേഷം ആദ്യമായി ഒരു മുന്നണി ഭരണത്തുടർച്ച നേടിയ ചരിത്ര നേട്ടവുമായാണ് രണ്ടാം പിണറായി സർക്കാർ ഒരു വർഷം പൂർത്തിയാക്കുന്നത്. അധികാരമേറ്റപ്പോൾ കൊവിഡിന്റെയും സാമ്പത്തികാഘാതത്തിന്റെയും പശ്ചാത്തലത്തിൽ അത് ആഘോഷിച്ചില്ല. ഒന്നാം വാർഷികത്തിൽ കണ്ണൂരിന് പുറമേ കോഴിക്കോട്ടും എറണാകുളത്തും ഈ മാസം തന്നെ പ്രദർശന വിപണന മേളകൾ സംഘടിപ്പിക്കും. മറ്റ് ജില്ലകളിൽ ജില്ലാതല മേളകളുണ്ടാവും.
കൊവിഡും കഴിഞ്ഞ വർഷങ്ങളിലെ പ്രകൃതിദുരന്തങ്ങളും സംസ്ഥാനത്തിന് സാമ്പത്തിക പ്രതിസന്ധി സൃഷ്‌ടിച്ചിട്ടുണ്ട്. അതിനെ തരണം ചെയ്യേണ്ട വെല്ലുവിളിയുമായാണ് ഒന്നാം വാർഷികം വരുന്നത്. തുടർഭരണത്തിലും വിവാദങ്ങൾ ഒഴിയുന്നില്ല. മുഖ്യമന്ത്രിയുടെ സ്വപ്നപദ്ധതിയായ സിൽവർലൈനിനെതിരായ പ്രതിഷേധസമരങ്ങൾ ഒന്നാം വാർഷികവേളയിൽ തലവേദനയാണ്. ബദൽപ്രചരണത്തിലൂടെ അതിനെ മറികടക്കാനാണ് നോക്കുന്നത്. ഇടതുമുന്നണിയിൽ അഭിപ്രായഭിന്നതയില്ല എന്നത് ആശ്വാസമാണ്.
ക്രമസമാധാന പ്രശ്നങ്ങളും പൊലീസിനെതിരായ വിമർശനങ്ങളും ഒന്നാം പിണറായി സർക്കാരിനെ വലച്ചതുപോലെ തുടർഭരണത്തിലും വിമർശനങ്ങളുയരുന്നു. പ്രതിപക്ഷം നിയമസഭയിലടക്കം ശക്തമായ വാദങ്ങളുമായി സർക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. അതേസമയം, പ്രതിപക്ഷനേതൃനിരയിലെ അസ്വാരസ്യങ്ങൾ യു.ഡി.എഫിന്റെ പ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |