കൽപ്പറ്റ: 'പൊന്നരിവാളും തങ്കക്കതിരും... അതാണ് നമ്മുടെ അടയാളം... വയനാടൊന്ന് ചുവക്കെട്ടെ... ആനിരാജ ജയിക്കട്ടെ''- മുഷ്ടി ചുരുട്ടി തൊണ്ടപൊട്ടുമാറ് അപരാജിത രാജ അമ്മയ്‌ക്കായി വിളിച്ച മുദ്രാവാക്യം ആവേശത്തോടെ പ്രവർത്തകർ ഏറ്റുചൊല്ലി. മാർച്ച് ഒന്നിനാണ് അമ്മ ആനി രാജയ്‌ക്കൊപ്പം ഡൽഹിയിൽ നിന്നാണ് അപരാജിത വയനാട്ടിലെത്തിയത്. അന്ന് തുടങ്ങിയതാണ് അമ്മയ്‌ക്കൊപ്പമുള്ള പ്രചാരണം.
വയനാട്ടിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ആനിരാജയുടെയും സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജയുടെയും ഏക മകളാണ് അപരാജിത. അമ്മയ്‌ക്കൊപ്പമുള്ള പ്രവർത്തനത്തിൽ എന്ത് തോന്നുന്നു എന്ന ചോദ്യത്തിന് ഉരുളയ്ക്ക് ഉപ്പേരി പോലുള്ള ഉത്തരമെത്തി. 'അമ്മ വർക്കിംഗ് വുമണാണ്. അത് കൊണ്ട് ഞാനും അമ്മക്കൊപ്പം ചേർന്നു. എനിക്കും രാജ്യത്തിന് വേണ്ടി അമ്മയോടൊപ്പം ഇറങ്ങി പ്രവർത്തിക്കണം".
അമ്മ എല്ലാം പഠിപ്പിച്ചിട്ടുണ്ട്. എന്തും നേരിടാനുളള കഴിവും ആർജ്ജിച്ചിട്ടുണ്ട്. അമ്മ പോകുന്നിടത്തൊക്കെ തന്നെയും കൊണ്ട് പോകും. കഷ്ടപ്പെട്ടാണ് അമ്മ തന്നെ വളർത്തിയത്. അതിനായി പല ജോലികളും ചെയ്തു.ഡൽഹിയിലെത്തിയാണ് അമ്മ ബി.എഡ് പൂർത്തിയാക്കിയത്. അദ്ധ്യാപികയായി, ആകാശവാണിയിൽ വാർത്ത വായിച്ചു, കുട്ടികൾക്ക് ട്യൂഷൻ എടുത്തു, വിവർത്തകയുമായി. എല്ലാം തന്നെ വളർത്താനായിരുന്നു. അപ്പോൾ അമ്മയെപ്പോലെ എന്ത് കൊണ്ട് തനിക്കും ആയിക്കൂടാ എന്നും അപരാജിത ചോദിക്കുന്നു.
പഠിത്തം ഡൽഹിയിൽ
അപരാജിതയുടെ വിദ്യാഭ്യാസം ഡൽഹിയിലായിരുന്നു. ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രിയും, ജെ.എൻ.യുവിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ എം.എയും, എം.ഫില്ലും നേടി. ഡൽഹി യൂണിവേഴ്സിറ്റിയിൽ പഠിപ്പിച്ചിട്ടുമുണ്ട്. പി.എച്ച്ഡി റിസർച്ചും ചെയ്യുന്നു. അമ്മ കണ്ണൂർ ഇരിട്ടി ആറളം സ്വദേശിയാണെങ്കിലും വല്ലപ്പോഴേ നാട്ടിലെത്താറുള്ളൂ. എൻ.എഫ്.ഐ ഡബ്ലിയു ദേശീയ സെക്രട്ടറി എന്ന നിലയിൽ അമ്മക്ക് രാജ്യം മുഴുവൻ സഞ്ചരിക്കണം. ഒപ്പം അപരാജിതയും പോകാറുണ്ട്. അച്ഛനും എന്നും തിരക്കാണ്. രണ്ട് പേരുടെയും തിരക്ക് കണ്ടും കേട്ടുമാണ് അപരാജിത വളർന്നത്. അത് കൊണ്ട് തനിക്കൊരു വിഷമവും അനുഭവപ്പെട്ടിട്ടില്ലെന്നും അപരാജിത പറയുന്നു. വയനാട്ടിൽ അമ്മ ജയിക്കുമെന്നും അപരാജിത പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |