
ആലപ്പുഴ : കോരിച്ചാെരിഞ്ഞ മഴയിലും പുന്നപ്ര - വയലാർ വാർഷിക വാരാചരണത്തിന്റെ സമാപന ചടങ്ങുകൾ രാഷ്ട്രീയച്ചൂടുയർത്തി. രാവിലെ 10ന് ടി.വി സ്മാരകത്തിൽ സി.പി.ഐ എക്സിക്യൂട്ടീവ് ചേരുമെന്നാണ് അറിയിച്ചിരുന്നത്. തലസ്ഥാനത്ത് സി.പി.എം സെക്രട്ടേറിയറ്റ് യോഗം ആരംഭിച്ചതോടെ ,അവിടെ നിന്നുള്ള തീരുമാനവും മുഖ്യമന്ത്രിയുടെ പ്രതികരണവും പ്രതീക്ഷിച്ച് യോഗം 11നു ശേഷമാണ് ആരംഭിച്ചത്. ഇതിനു മുന്നോടിയായി ഗസ്റ്റ് ഹൗസിൽ സെക്രട്ടേറിയറ്റ് യോഗം ചേർന്നിരുന്നു.
തുടർന്ന്, സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ ഫോണിലേക്ക് മുഖ്യമന്ത്രിയുടെ വിളിയെത്തി. ഉച്ചയ്ക്കു ശേഷം ഗസ്റ്റ് ഹൗസിൽ സി.പി.ഐ നേതാക്കളെ കാണാനുള്ള സന്നദ്ധത അറിയിച്ചു. തുടർന്ന് ആലംഭിച്ച എക്സിക്യൂട്ടീവ് യോഗം 2 മണിക്കാണ് അവസാനിച്ചത്. ഉച്ചഭക്ഷണത്തിനു ശേഷം ജില്ലാസെക്രട്ടറിയുടെ മുറിയിലും ലൈബ്രറിയിലുമായി നേതാക്കളും മന്ത്രിമാരും ചർച്ചകളിൽ മുഴുകി. എക്സിക്യൂട്ടീവ് തീരുമാനത്തെക്കുറിച്ചറിയാൻ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ മാദ്ധ്യമ പ്രവർത്തകർ വളഞ്ഞെങ്കിലും മറുപടി പറയാതെ അദ്ദേഹം ഗസ്റ്റ് ഹൗസിലേക്ക് പോയി.
എല്ലാം പോസിറ്റീവാകുമെന്ന് മാത്രം മാദ്ധ്യമങ്ങളോട് പറഞ്ഞ് ബിനോയ് വിശ്വം വൈകിട്ട് 3.30ഓടെ ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയുടെ മുറിയിലേക്ക് കൂട്ടിക്കാഴ്ചയ്ക്കായി കയറി. കെ.പ്രകാശ് ബാബുവും വി.എസ്.സുനിൽകുമാറും അനുഗമിച്ചു. ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്കൊടുവിൽ നാലരയോടെ ഇവർ പുറത്തിറങ്ങി. ഇതിനു ശേഷം സി.പി.ഐ മന്ത്രിമാരും മുഖ്യമന്ത്രിയെ കണ്ടു. അഞ്ചു മണിയോടെ ഇവരും മുഖ്യമന്ത്രിയുടെ മുറി വിട്ടു. പുന്നപ്ര വയലാർ രക്തസാക്ഷിത്വ വാർഷിക സമാപനച്ചടങ്ങിൽ സംബന്ധിക്കാൻ മന്ത്രി സജി ചെറിയാനൊപ്പം മുഖ്യമന്ത്രി ഗസ്റ്റ് ഹൗസ് വിട്ടു. ഇതിനു ശേഷം വീണ്ടും സി.പി.ഐ സെക്രട്ടേറിയറ്റ് യോഗം നടന്നു. തുടർന്ന് , പുറത്തിറങ്ങിയ ബിനോയ് വിശ്വം പ്രശ്ന പരിഹാരമായില്ലെന്നു മാത്രം മറുപടി നൽകി വയലാറിലേക്ക് യാത്രയായി.
ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരമായില്ല: ബിനോയ് വിശ്വം
പി.എം ശ്രീ വിഷയത്തിൽ സി.പി.ഐ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരമായില്ലെന്നും ദേശീയ നേതൃത്വവുമായി ഉൾപ്പെടെ ചർച്ചചെയ്ത് അടുത്ത ഘട്ടത്തെ കുറിച്ച് തീരുമാനിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. മന്ത്രിസഭായോഗത്തിൽ നിന്നും എൽ.ഡി.എഫ് യോഗത്തിൽ നിന്നും വീട്ടുനിൽക്കാൻ തീരുമാനിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, കാര്യങ്ങൾ യഥാസമയം അറിയിക്കാം എന്നു മാത്രമായിരുന്നു മറുപടി. ഇന്നലെ രാവിലെ സി.പി.ഐ ജില്ലാക്കമ്മിറ്റി ഓഫീസിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിനുശേഷമായിരുന്നു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച. മുക്കാൽ മണിക്കൂറോളം ചർച്ച നീണ്ടു. ഇതിനുശേഷം മന്ത്രിമാരായ കെ.രാജൻ, പി.പ്രസാദ്, ജി.ആർ.അനിൽ എന്നിവരും മുഖ്യമന്ത്രിയെ കണ്ടു. മൂന്നാം ഘട്ട ചർച്ചയിൽ ബിനോയ് വിശ്വവും മന്ത്രിമാരും ഒരുമിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ചു. നവംബർ 4ന് സി.പി.ഐ സംസ്ഥാന കൗൺസിൽ യോഗം ചേരും.
'പി.എം ശ്രീയിലെ ധാരണാപത്രം പിൻവലിക്കുക തന്നെ വേണം. മന്ത്രിസഭയിൽ നിന്ന് വിട്ടുനിൽക്കണോയെന്ന് ചർച്ച ചെയ്തു തീരുമാനിക്കും.
- ഡി. രാജ, സി.പി.ഐ ജനറൽ സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |