തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ വിശദമായ അവലോകനത്തിനായി സി.പി.എം സംസ്ഥാന നേതൃയോഗങ്ങൾക്ക് തുടക്കമായി. വിവിധ ജില്ലാകമ്മിറ്റികൾ തയാറാക്കിയ വിശദമായ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടുകളാണ് ഇന്നലെ ആരംഭിച്ച സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പരിഗണനയ്ക്കെടുത്തത്.
ഓരോ ജില്ലയിലും അവലോകന യോഗങ്ങളിൽ പങ്കെടുത്ത സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങൾ അതത് യോഗങ്ങളിലെ പൊതുസ്ഥിതി അവതരിപ്പിച്ചു. റിപ്പോർട്ടുകളുടെ വിശദ പരിശോധനയാണ് ഇന്നലെ തുടങ്ങിയത്. ഇന്നും ചർച്ച തുടരും.
കുണ്ടറ, തൃപ്പൂണിത്തുറ, കരുനാഗപ്പള്ളി, പെരുമ്പാവൂർ, പിറവം മണ്ഡലങ്ങളിലെ തോൽവിയെക്കുറിച്ച് അന്വേഷിക്കാൻ അതത് ജില്ലാകമ്മിറ്റികൾ പ്രത്യേക അന്വേഷണകമ്മിഷനുകളെ നിയോഗിച്ചിട്ടുണ്ട്. സി.പി.ഐയുടെയും കേരള കോൺഗ്രസ്-എമ്മിന്റെയും പരാതികൾ കൂടി കണക്കിലെടുത്താണ് കരുനാഗപ്പള്ളിയിലെയും പെരുമ്പാവൂരിലെയും പിറവത്തെയും തോൽവി അന്വേഷിക്കുന്നത്. ഇതിന് പുറമേ ലോക് താന്ത്രിക് ജനതാദൾ പരാജയപ്പെട്ട കല്പറ്റയിലെ സി.പി.എം വോട്ട് ചോർച്ച വയനാട് ജില്ലാകമ്മിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വിജയിച്ചിട്ടും പരാതികളുയർന്ന അരുവിക്കര, അമ്പലപ്പുഴ, നെന്മാറ, ഒറ്റപ്പാലം മണ്ഡലങ്ങളിലെ കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. അരുവിക്കരയിൽ ജില്ലാ സെക്രട്ടേറിയറ്റംഗം വി.കെ. മധു നിസഹകരിച്ചെന്ന പരാതി അന്വേഷിക്കാനും സമിതിയെ നിയോഗിച്ചിട്ടുണ്ട്. അമ്പലപ്പുഴയിൽ മുൻമന്ത്രി ജി. സുധാകരനെതിരെയാണ് ജില്ലാകമ്മിറ്റിയിൽ വിമർശനമുണ്ടായത്.
ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ടുകളിലുൾപ്പെടുത്തിയ വിമർശനങ്ങളെല്ലാം സെക്രട്ടേറിയറ്റ് വിശകലനം ചെയ്യുന്നുണ്ട്. ജില്ലാ ഘടകങ്ങളുടെ റിപ്പോർട്ടുകൾ ചർച്ച ചെയ്ത് അംഗീകരിച്ച ശേഷം ക്രോഡീകരിച്ച റിപ്പോർട്ടാവും വെള്ളിയാഴ്ച തുടങ്ങുന്ന സംസ്ഥാനകമ്മിറ്റി യോഗത്തിൽ സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവൻ അവതരിപ്പിക്കുക. വെള്ളിയും ശനിയും ചേരുന്ന സംസ്ഥാനകമ്മിറ്റി യോഗത്തിൽ ഇതിന്മേൽ വിശദ ചർച്ച നടത്തിയ ശേഷമാകും നടപടിയടക്കമുള്ള കാര്യങ്ങളിൽ തീരുമാനമാകുക. റിപ്പോർട്ടും അംഗീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |