മലപ്പുറം : നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ പൊന്നാനി, പെരിന്തൽമണ്ണ നിയോജക മണ്ഡലങ്ങളിലെ സംഘടനാ വിരുദ്ധ പ്രവർത്തനത്തിന് 12 പേർക്കെതിരെ അച്ചടക്ക നടപടി.
ഇന്നലെ മലപ്പുറത്ത് നടന്ന സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പാർട്ടി ജില്ലാ സെക്രട്ടേറിയറ്റംഗം ടി.എം.സിദ്ദിക്ക്, പെരിന്തൽമണ്ണ ഏരിയാ കമ്മിറ്റി അംഗം എം.സലിം, പൊന്നാനി ഈഴവതിരുത്തി ലോക്കൽ കമ്മിറ്റി അംഗം ഇ.മണി, പൊന്നാനി നഗരം ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി.വി.നവാസ്, മഷ്ദൂഖ് എന്നിവരെ പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കി.
പാർട്ടി ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ വി.ശശികുമാർ(മുൻ എം.എൽ.എ), സി.ദിവാകരൻ എന്നിവരെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി. പെരിന്തൽമണ്ണ ഏരിയാ കമ്മിറ്റി അംഗങ്ങളായ അഡ്വ.സുൽഫിക്കർ അലി, ഉണ്ണിക്കൃഷ്ണൻ എന്നിവരെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്താനും തീരുമാനിച്ചു.
വെളിയംങ്കോട് തണ്ണിത്തുറ ബ്രാഞ്ചംഗം ടി.താഹിർ , പുതുപൊന്നാനി ബ്രാഞ്ചംഗം പി.പി.അഷ്‌റഫ്, പൊന്നാനി ഏരിയാ കമ്മിറ്റി ഓഫീസ് സെക്രട്ടറി നാസർ എന്നിവരെ പരസ്യമായി ശാസിക്കാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
പൊന്നാനിയിൽ പി. നന്ദകുമാറിനെ സ്ഥാനാർത്ഥിയാക്കിയതിലും ടി.എം. സിദ്ദിഖിനെ പരിഗണിക്കാഞ്ഞതിലും പ്രതിഷേധിച്ച് പാർട്ടിക്കെതിരായി പരസ്യപ്രകടനം നടന്നിരുന്നു. തിരഞ്ഞെടുപ്പ് വേളയിലുള്ള പരസ്യപ്രതിഷേധം പാർട്ടിക്ക് ഏറെ തലവേദന സൃഷ്ടിച്ചു. പെരിന്തൽമണ്ണ മണ്ഡലത്തിൽ നിസാര വോട്ടുകൾക്ക്, മുസ്ലിംലീഗ് വിട്ടെത്തിയ പാർട്ടി സ്വതന്ത്രൻ കെ.പി.എം. മുസ്തഫ പരാജയപ്പെട്ടതിന് പിന്നിൽ സംഘടനാപരമായ വീഴ്ച സംഭവിച്ചതായി ആരോപണമുയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മിഷൻ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |