SignIn
Kerala Kaumudi Online
Saturday, 27 April 2024 7.13 AM IST

തൃക്കാക്കര തോൽവിയുടെ ആഘാതം കൂട്ടി: ഇടതു ശൈലി തുലച്ചതിൽ പാർട്ടിയിൽ അടിയൊഴുക്ക്

cpm

തിരുവനന്തപുരം: യു.ഡി.എഫിന്റെ ഉറച്ച സീറ്റാണെങ്കിലും തൃക്കാക്കരയിലെ ഇടതു തോൽവിയുടെ ആഘാതം കൂട്ടിയത് പാർട്ടിയിലെ അടിയൊഴുക്കാണെന്ന നിഗമനത്തിൽ സി.പി.എം. സ്ഥാനാർത്ഥി നിർണയം മുതൽ പരമ്പരാഗത ഇടതുശൈലിയിലുണ്ടായ വ്യതിയാനം പാർട്ടിയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചെന്നും വിലയിരുത്തുന്നു. പ്രചാരണതന്ത്രങ്ങളും പിഴച്ചു. സംസ്ഥാന നേതൃത്വം മുന്നിൽ നിന്ന് നയിച്ചാലും സ്‌ക്വാഡ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകേണ്ടത് മണ്ഡലത്തിൽ പരിചിതരായ പ്രാദേശിക നേതൃത്വങ്ങളാണ്. അതിൽ മാറ്റമുണ്ടായത് തിരിച്ചടിയായി. ഇടതു സഹയാത്രികനായ സെബാസ്റ്റ്യൻ പോളിന്റെ വിമർശനം പാർട്ടിയിലെ പൊതുവികാരത്തിന്റെ പ്രതിഫലനമാണ്. എല്ലാം വിശദമായി പരിശോധിക്കാനാണ് സി.പി.എം ജില്ലാ ഘടകത്തിന് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിർദ്ദേശം.

വോട്ടെടുപ്പിന് പിന്നാലെ ജില്ലാ നേതൃത്വം സംസ്ഥാന സെന്ററിന് നൽകിയത് യു.ഡി.എഫ് കോട്ടയായ തൃക്കാക്കരയിൽ നേരിയ മാർജിനിൽ ജയിച്ചേക്കാമെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടായിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ മൂവായിരത്തിനും അയ്യായിരത്തിനും ഇടയിലേ ആർക്കായാലും ഭൂരിപക്ഷമുണ്ടാവൂ എന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഈ കണക്ക് പാളിയത് ജനകീയ ബന്ധത്തിലുണ്ടായ വിള്ളൽ പ്രകടമാക്കുന്നതാണ്. പ്രാദേശികവികാരം തിരിച്ചറിയുന്നതിൽ പാളിച്ച ഉണ്ടായതിന് കാരണം സ്‌ക്വാഡ് പ്രവർത്തനത്തിലെ പോരായ്‌മയാണെന്നാണ് വിലയിരുത്തൽ.

ഇടതുശൈലിക്ക് ചേരാത്ത വിധത്തിൽ സ്ഥാനാർത്ഥിയെ അവതരിപ്പിച്ചത് ഇടത് അനുഭാവികൾക്ക് പോലും ഉൾക്കൊള്ളാനായില്ല. ഇതിനൊപ്പം യു.ഡി.എഫിന് മണ്ഡലത്തിൽ പൊതുവേയുള്ള മേൽക്കൈയും ന്യൂനപക്ഷവോട്ടുകളടക്കം അവർക്കനുകൂലമായതും പി.ടി. തോമസിന്റെ മഹിമയും സഹതാപതരംഗവും ചേർന്നപ്പോൾ ഇടതുമുന്നണി കടപുഴകി.

എറണാകുളം ജില്ലയിൽ പൊതുവെയും തൃക്കാക്കരയിൽ പ്രത്യേകിച്ചും യു.ഡി.എഫിനാണ് മുൻതൂക്കം. ഇതുകൊണ്ടുകൂടിയാണ് തൃക്കാക്കരയിലെ ഫലം ഭരണത്തിന്റെ വിലയിരുത്തലാകില്ലെന്ന് നേരത്തേ മുഖ്യമന്ത്രി പറഞ്ഞതും. സംഘടനാ ശാക്തീകരണത്തിലൂടെ ജില്ലയിൽ സ്വാധീനം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യം മുന്നോട്ടുവച്ചത് സി. പി. എമ്മിന്റെ കൊച്ചി സംസ്ഥാന സമ്മേളനമാണ്. അതിന് തൊട്ടുപിന്നാലെ നടന്ന തിരഞ്ഞെടുപ്പിൽ വലിയ തകർച്ചയുണ്ടായതാണ് തുടർഭരണത്തിന്റെ ഒന്നാം വാർഷികവേളയിൽ മങ്ങലേല്പിക്കുന്നത്. തിരുത്തൽ പ്രക്രിയ ഭരണ, സംഘടനാ തലങ്ങളിൽ ഉണ്ടായേക്കും. ജനപ്രിയപരിപാടികളിലേക്ക് ഭരണനേതൃത്വം കടക്കും. സിൽവർലൈൻ പോലെ വിവാദ വൻകിട പദ്ധതികളുടെ പേരിലുള്ള കോലാഹലങ്ങൾ ഒഴിവാക്കാനും തൽക്കാലം ഇടപെടലുണ്ടായേക്കും. സി.പി.ഐയിൽ നിന്നടക്കം മുറുമുറുപ്പുകളുണ്ട്.

തൃക്കാക്കരയിൽ ദിവസങ്ങളോളം പ്രചാരണം നടത്തിയ മുഖ്യമന്ത്രിക്കും ഫലം കടുത്തതിൽ അതൃപ്തിയുണ്ട്. അദ്ദേഹം പ്രതികരിച്ചിട്ടില്ല. വെള്ളിയാഴ്ച കണ്ണൂരിലേക്ക് പോയ മുഖ്യമന്ത്രി ചൊവ്വാഴ്ചയേ മടങ്ങിയെത്തൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.