തിരുവനന്തപുരം: വയനാട്ടിൽ രാഹുൽഗാന്ധിയുടെ ഓഫീസ് ആക്രമിച്ച പശ്ചാത്തലത്തിൽ രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയതിനിടെ, കനത്ത പൊലീസ് കാവലുള്ള എ.കെ.ജി സെന്ററിലേക്ക് സ്ഫോടകവസ്തു വലിച്ചെറിഞ്ഞത് വൻ സുരക്ഷാ പാളിച്ചയായി. എസ്.ഐയുടെ നേതൃത്വത്തിൽ എട്ട് പൊലീസുകാർ എ.കെ.ജി സെന്ററിന് മുന്നിൽ കാവൽ നിൽക്കുമ്പോഴാണ് ആക്രമണം.
പ്രധാന രാഷ്ട്രീയ പാർട്ടികളുടെ സംസ്ഥാന ഓഫീസുകൾ ആക്രമിക്കാനിടയുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പുണ്ടായിരുന്നു. ഇതേത്തുടർന്ന് എ.കെ.ജി സെന്ററിനു മുന്നിൽ മൂന്ന് ഷിഫ്റ്റുകളിലായി മുപ്പതോളം പൊലീസുകാരെ നിയോഗിച്ചിരുന്നു.
അർദ്ധരാത്രി എട്ടംഗ പൊലീസ് സംഘത്തിന്റെ തൊട്ടടുത്തായി, പിൻവശത്തെ ഗേറ്റിലേക്കാണ് സ്ഫോടകവസ്തു എറിഞ്ഞത്. സ്ഫോടന ശബ്ദം കേട്ട് എത്തിയ പൊലീസ് എന്താണ് സംഭവിച്ചതെന്ന് അറിയാതെ പകച്ചു പോയി. പിന്നീട് എ.കെ.ജി സെന്ററിലെ ജീവനക്കാർ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് സ്ഫോടകവസ്തു എറിഞ്ഞത് കണ്ടെത്തിയത്. സ്‌കൂട്ടറിനെ പിന്തുടർന്ന പ്രതിയെ പിടികൂടാൻ പൊലീസ് ശ്രമിച്ചില്ല. ഈ സമയം കൊണ്ട് പ്രതി രക്ഷപെട്ടു. സുരക്ഷയിലുണ്ടായിരുന്ന പൊലീസുകാർക്കെതിരെ നടപടിക്ക് സാദ്ധ്യതയുണ്ട്.
പൊലീസ് മുന്നറിയിപ്പിനെ തുടർന്ന് എ.കെ.ജി സെന്ററിനു ചുറ്റും കേടായിക്കിടന്ന സി.സി.ടി.വി കാമറകൾ അറ്റകുറ്റപ്പണി നടത്തുകയും പുതിയ കാമറകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിലൊരു കാമറയിലാണ് സ്ഫോടകവസ്തു എറിഞ്ഞയാളുടെ ദൃശ്യം കിട്ടിയത്. കുന്നുകുഴി ഭാഗത്തേക്ക് സ്‌കൂട്ടറിൽ പാഞ്ഞുപോയ പ്രതിയുടെ ദൃശ്യങ്ങൾ നിരവധി വീടുകളുടെയും സ്ഥാപനങ്ങളുടെയും സി.സി.ടി.വി കാമറകളിൽ പതിഞ്ഞിട്ടുണ്ട്.
സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ എ.കെ.ജി സെന്ററിന്റെ സുരക്ഷ വർദ്ധിപ്പിച്ചു. കൂടുതൽ സായുധ പൊലീസിനെ നിയോഗിച്ചു. ഇനി 24മണിക്കൂറും എ.കെ.ജി സെന്ററിനു ചുറ്റും പൊലീസ് നിരീക്ഷണവും പട്രോളിംഗുമുണ്ടാവും. തലസ്ഥാനത്തെ മറ്റ് പ്രധാന രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾക്കും പൊലീസ് കാവലേർപ്പെടുത്തി. സി.പി.എം ഓഫീസുകൾക്ക് എസ്.ഐമാരുടെ നേതൃത്വത്തിലാണ് കാവൽ.
പ്രതി 1.32 മിനിറ്റാണ് എ.കെ.ജി സെന്ററിന്റെ പരിസരത്തുണ്ടായിരുന്നത്. പരിസരം നിരീക്ഷിക്കാനും സ്ഫോടകവസ്തു എറിയാനും ഇത്രയും സമയമേ എടുത്തുള്ളൂ. പ്രതിയുടെ നീക്കങ്ങൾ മറ്റാരെങ്കിലും നിരീക്ഷിച്ചിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്ഫോടകവസ്തു എറിഞ്ഞ സമയത്ത് മറ്റൊരു ബൈക്ക് എകെജി സെന്ററിനു മുന്നിലെ ഇടറോഡിലൂടെ പോയതും അന്വേഷിക്കുന്നുണ്ട്. സ്ഫോടക വസ്തു എറിഞ്ഞശേഷം പ്രതി 11.24ന് മടങ്ങിപ്പോയതായും കുന്നുകുഴിയിൽ നിന്ന് വരമ്പശേരി ഭാഗത്ത് 11.25ന് എത്തിയതായും സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് കണ്ടെത്തി. മുപ്പതോളം സി.സി.ടി.വി കാമറകളാണ് പരിശോധിച്ചത്.
അലയടിച്ച് സി.പി.എം പ്രതിഷേധം
എ.കെ.ജി സെന്ററിനു നേരെയുണ്ടായ ബോംബാക്രമണത്തിനെതിരെ സി.പി.എം നേതൃത്വത്തിൽ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം അലയടിച്ചു. ജില്ലാ ആസ്ഥാനങ്ങളിൽ ഉൾപ്പെടെ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. കനത്ത വൈകാരികതയോടെയാണ് സി.പി.എം പ്രവർത്തകർ പ്രതികരിച്ചത്. മിക്ക കേന്ദ്രങ്ങളിലും സംഘടിപ്പിച്ച പൊതുയോഗങ്ങളിൽ വൻ ജനപങ്കാളിത്തമായിരുന്നു.
തിരുവനന്തപുരത്ത് സി.പി.എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രകടനത്തിൽ രണ്ടായിരത്തിലേറെപ്പേർ പങ്കെടുത്തു. ഡി.വൈ.എഫ്.ഐ നേതൃത്വത്തിലും പ്രതിഷേധ മാർച്ച് നടത്തി. മുഖ്യമന്ത്രി സ്ഥലം സന്ദർശിച്ചു. ആക്രമണ വാർത്ത പുറത്തുവന്നതുമുതൽ എ.കെ.ജി സെന്ററിലേക്ക് ജനപ്രവാഹമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ രാവിലെ എ.കെ.ജി സെന്ററിലെത്തി ബോംബാക്രമണം നടന്ന സ്ഥലം നോക്കിക്കണ്ടു. മന്ത്രിമാർ, എം.എൽ.എമാർ ഉൾപ്പെടെയുള്ളവരും എ.കെ.ജി സെന്ററിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |