തിരുവനന്തപുരം: ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സി.പി.എമ്മിന്റെ ജില്ലാ സമ്മേളനങ്ങൾക്ക് ഡിസംബർ 10ന് തുടക്കമാകും. ഏപ്രിലിൽ പാർട്ടി കോൺഗ്രസിന് വേദിയാകുന്ന കണ്ണൂരിലാകും ആദ്യം നടക്കുക- ഡിസംബർ 10 മുതൽ 12 വരെ. മാർച്ച് ആദ്യം സംസ്ഥാന സമ്മേളനത്തിന് വേദിയാകേണ്ട എറണാകുളത്ത് ഡിസംബർ 14 മുതൽ 16വരെയാണ്. ഏറ്റവും അവസാനം നടക്കുന്നത് ആലപ്പുഴയിൽ. ജനുവരി 28 മുതൽ 30വരെ. എട്ട് ജില്ലകളിൽ ഒരേ ദിവസമാണ് സമ്മേളനം നടക്കുന്നത്.
ജില്ലാ സമ്മേളന തീയതികൾ
ഡിസംബർ 10, 11, 12: കണ്ണൂർ
ഡിസംബർ 14, 15, 16: എറണാകുളം, വയനാട്
ഡിസംബർ 27, 28, 29: പത്തനംതിട്ട, മലപ്പുറം
ഡിസംബർ 31, ജനുവരി 1, 2: കൊല്ലം, പാലക്കാട്
ജനുവരി 3, 4, 5: ഇടുക്കി
ജനുവരി 10, 11, 12: കോഴിക്കോട്
ജനുവരി 13, 14, 15: കോട്ടയം
ജനുവരി 14, 15, 16: തിരുവനന്തപുരം
ജനുവരി 21, 22, 23: തൃശൂർ, കാസർകോട്
ജനുവരി 28, 29, 30: ആലപ്പുഴ
സി.പി.ഐ സമ്മേളനങ്ങൾ ഫെബ്രുവരി പകുതിയോടെ
സി.പി.ഐ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സംസ്ഥാനത്തെ ബ്രാഞ്ച് സമ്മേളനങ്ങൾ ഫെബ്രുവരി പകുതിയോടെ ആരംഭിച്ചേക്കും. ഫെബ്രുവരി 15നാരംഭിച്ച് ഒക്ടോബർ ആദ്യം സംസ്ഥാന സമ്മേളനം പൂർത്തിയാക്കുകയെന്ന നിലയിൽ ഷെഡ്യൂൾ ക്രമീകരിക്കാനാണ് ആലോചന. ഡിസംബർ 15, 16 തീയതികളിൽ ചേരുന്ന സി.പി.ഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
ഇന്നലെ ചേർന്ന സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിൽ ഇതുസംബന്ധിച്ച പ്രാഥമിക ചർച്ചയുണ്ടായി. സി.പി.എം സമ്മേളനകാലത്ത് തന്നെയാണ് സി.പി.ഐയുടെ സാധാരണ നടക്കാറ്. എന്നാൽ അഞ്ച് സംസ്ഥാനങ്ങളിലേക്ക് ജനുവരിയിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് സി.പി.ഐ സമ്മേളനങ്ങൾ ഇത്തവണ നീട്ടുകയായിരുന്നു.
കഴിഞ്ഞതവണ സംസ്ഥാന സമ്മേളനം മലപ്പുറത്തും പാർട്ടി കോൺഗ്രസ് കൊല്ലത്തുമായിരുന്നു. സംസ്ഥാന സമ്മേളനം ഇക്കുറി വടക്കൻ ജില്ലകളിലെവിടെയെങ്കിലും നടത്തണമെന്ന ചർച്ചയുമുണ്ട്. പാർട്ടി കോൺഗ്രസ് ഒക്ടോബർ അവസാനം വിജയവാഡയിലാണ് നിശ്ചയിച്ചിട്ടുള്ളത്.
പാർട്ടി സംഘടനാകാര്യങ്ങളാണ് ഇന്നലെ എക്സിക്യുട്ടീവ് പ്രധാനമായും ചർച്ച ചെയ്തത്. സി.പി.ഐ മന്ത്രിമാർ വകുപ്പുകളിൽ നടപ്പാക്കാനൊരുങ്ങുന്ന പരിപാടികളെക്കുറിച്ച് വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |