ഇടുക്കി: ഗവ.എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥിയായ ധീരജ് രാജേന്ദ്രന്റെ കൊലപാതകം സംഘർഷത്തിനിടെ പെട്ടെന്നുണ്ടായ പ്രകോപനം കൊണ്ടാണെന്നും ഗൂഢാലോചനയില്ലെന്നും പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. അക്രമി സംഘത്തിൽ ആറ് പേരുണ്ടെന്നാണ് നിഗമനം.മൂന്നുപേരെ കണ്ടെത്തണം. കുത്തിയ യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലി, ഒപ്പമുണ്ടായിരുന്ന യൂത്ത് കോൺഗ്രസ് ഇടുക്കി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ ജോജോ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. കെ.എസ്.യു യൂണിറ്റ് സെക്രട്ടറി അലക്സ് റാഫേലിനെ പറവൂരിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തു. കുറ്റകൃത്യത്തിലെ പങ്ക് ചോദ്യം ചെയ്താലേ വ്യക്തമാകൂ.
നിഖിലിനെതിരെ കൊലക്കുറ്റംചുമത്തി.വധശ്രമവും അന്യായമായി സംഘം ചേർന്നതുമാണ് ജെറിൻ ജോജോയ്‌ക്കെതിരെയുള്ള കുറ്റം. ഇന്ന് കോടതിയിൽ ഹാജരാക്കും.ഉപേക്ഷിച്ച കത്തി കണ്ടെത്തിയിട്ടില്ല
കാമ്പസിനു പുറത്ത് നിൽക്കുമ്പോൾ സംഘർഷം കണ്ട് ഓടി എന്നാണ് ജെറിൻ നൽകിയ മൊഴി.
മരണകാരണം നെഞ്ചിൽ ആഴത്തിലേറ്റ കുത്ത്
ധീരജിന്റെ മരണത്തിനു കാരണം നെഞ്ചിൽ ആഴത്തിലേറ്റ മുറിവാണെന്ന് പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ട്. ഇടത് നെഞ്ചിന് താഴെ കത്തികൊണ്ട് മൂന്ന് സെന്റിമീറ്റർ ആഴത്തിൽ കുത്തേറ്റിട്ടുണ്ട്. ഹൃദയത്തിന്റെ അറ തകർന്നു. ഒരു മുറിവാണേറ്റത്. ശരീരത്തിലും തലയിലും മർദ്ദനമേറ്റതിന്റെയും വീണതിന്റെയും ചതവുകളുണ്ട്. ഇടുക്കി മെഡിക്കൽ കോളേജിൽ ഫോറൻസിക് സർജൻ വിശാലിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്‌മോർട്ടം.
ബന്ധുവിന് തുണ, കത്തിയുണ്ടാകും
നിഖിൽ പൈലി എത്തിയത് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബന്ധുവായ കെ.എസ്.യു നേതാവിന് പിന്തുണ നൽകാനാണ്. എസ്.എഫ്.ഐയ്ക്ക് ആധിപത്യമുള്ള കോളേജായതിനാൽ ബന്ധു സഹായം തേടിയെന്ന് നിഖിൽ മൊഴി നൽകി. സ്വയംരക്ഷയ്ക്ക് വേണ്ടിയാണ് കത്തി കരുതിയത്. എസ്.എഫ്.ഐക്കാർ ആക്രമിച്ചപ്പോൾ മറ്റ് മാർഗമില്ലാതെ കുത്തുകയായിരുന്നെന്നും നിഖിൽ പറയുന്നു. മൂന്ന് മാസം മുമ്പ് ഇടുക്കി മണിയാറൻകുടിയിൽ സി.പി.എം പ്രവർത്തകരുമായുള്ള ഏറ്റുമുട്ടലിൽ നിഖിലിന് സാരമായി പരിക്കേറ്റിരുന്നു. ഇതിന് ശേഷം കത്തി എപ്പോഴും അരയിൽ കരുതാറുണ്ടെന്നാണ് നിഖിലിന്റെ മൊഴി.
`ഗൂഢാലോചന തെളിഞ്ഞിട്ടില്ല. നിർണായക തെളിവായ കത്തി കണ്ടെത്തണം.'
-ആർ. കറുപ്പസ്വാമി,
ഇടുക്കി എസ്.പി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |