കൽപ്പറ്റ: വയനാട്ടിലെ എൻ.ഡി.എ സ്ഥാനാർത്ഥി കെ. സുരേന്ദ്രന്റെ പേരിലുള്ളത് 243 കേസുകൾ. യു.ഡി.ഫ് സ്ഥാനാർത്ഥിയുടെ പേരിൽ പതിനഞ്ച് അപകീർത്തി കേസുകളടക്കം 18 എണ്ണമുണ്ട്. രാഹുലിന്റെ കൈയിൽ 55,000 രൂപയുണ്ടെന്നും നാമനിർദ്ദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സ്വത്ത് വിവരക്കണക്കിലുണ്ട്. കെ. സുരേന്ദ്രന്റെ കൈയിലുള്ളത് 15,000 രൂപയാണ്.
രാഹുലിന് ഡൽഹിയിലെ രണ്ട് ബാങ്കുകളിലായി 26,25,157 രൂപയുടെ നിക്ഷേപമുണ്ട്. ഡൽഹി ഗുരുഗ്രാമിൽ 5838 ചതുരശ്ര അടിയുളള വാടക കെട്ടിടമുണ്ട്. മ്യൂച്ചൽ ഫണ്ട്, വിവിധ കമ്പനികളിലെ ഓഹരി നിക്ഷേപങ്ങൾ എന്നിവയുൾപ്പെടെ 9,24,59,264 രൂപയുടെ ആസ്തിയുണ്ട്. സഹോദരി പ്രിയങ്ക ഗാന്ധിയ്ക്ക് പങ്കാളിത്തമുളള കൃഷിഭൂമികളും വാടകകെട്ടിടങ്ങളും അടക്കം 11,15,02,598 രൂപയുടെ ആസ്തി വേറെയുമുണ്ട്. ഇരുവർക്കുമായി നാലേക്കറോളം കൃഷി ഭൂമിയാണുള്ളത്. 2.1 കോടിയിടെ ഫാം ഹൗസുമുണ്ട്. അഞ്ച് വർഷത്തിനിടെ രാഹുലിന്റെ സ്വത്തിൽ 3.44 കോടിയുടെ വർദ്ധനവുണ്ടായി.
സുരേന്ദ്രന് വാഹനമില്ല
കെ. സുരേന്ദ്രന് രണ്ട് ബാങ്കുകളിലായി 73,000 രൂപ നിക്ഷേപമുണ്ട്. വാഹനമില്ല. 3.25 ലക്ഷം രൂപയുടെ എൽ.ഐ.സി പോളിസിയും ജന്മഭൂമി പത്രത്തിന്റെ നൂറ് രൂപ വിലമതിക്കുന്ന പത്ത് ഓഹരികളുമുണ്ട്. കോഴിക്കോട്ടെ ഉളളിയേരിയിൽ പാരമ്പര്യമായി കിട്ടിയ 15 ലക്ഷം രൂപ വിലമതിക്കുന്ന കൃഷിഭൂമിയും വീടും പുരയിടവുമുണ്ട്. എസ്.ബി.ഐ വെസ്റ്റ് ഹിൽ ബ്രാഞ്ചിൽ നിന്നെടുത്ത 10.53 ലക്ഷം രൂപയുടെ വായ്പാ ബാദ്ധ്യതയുണ്ട്. ഭാര്യ ഷീബയുടെ പേരിൽ ഉളളിയേരിയിൽ എട്ടേകാൽ സെന്റ് ഭൂമിയും വീടും ആറ് ലക്ഷം രൂപയുടെ കൃഷിഭൂമിയും 35ലക്ഷത്തിന്റെ സ്ഥലവുമുണ്ട്. ഷീബയുടെ കൈവശം പതിനായിരം രൂപയുമുണ്ട്.
രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി 36,138രൂപയും 32 ഗ്രാം സ്വർണവും ഭാര്യ ഷീബയ്ക്കുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 243 കേസുകളാണുള്ളത്. വയനാട്ടിൽ സുൽത്താൻ ബത്തേരിയിലെ തിരഞ്ഞെടുപ്പ് കോഴ കേസിൽ പ്രതിയാണ്. സുരേന്ദ്രനെ ഒന്നാം പ്രതിയും സി.കെ.ജാനുവിനെ രണ്ടാം പ്രതിയുമാക്കി കേസ് നൽകിയ പ്രസീത അഴീക്കോട് വയനാട്ടിലെ സ്വതന്ത്ര സ്ഥാനാർത്ഥിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |