കൊച്ചി: റോഡിലെ കുഴികളിൽ വീണ് ആളുകൾ മരിക്കുമ്പോൾ എന്തിനു ജനം ടോൾ നൽകണമെന്ന് ഹൈക്കോടതി. സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജികളിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ചോദ്യം. തകർന്ന റോഡുകളുടെ കാര്യത്തിലുള്ള നടപടികളെക്കുറിച്ച് കൂടിയാലോചനയ്ക്കായി 31ന് വിജിലൻസ് ഡയറക്‌ടർ ഓൺലൈൻ മുഖേന ഹാജരാകാനും നിർദ്ദേശിച്ചു.
റോഡുകളുടെ തകർച്ചയ്ക്ക് ഉത്തരവാദികളെ കണ്ടെത്താൻ വിജിലൻസ് പരിശോധന ആരംഭിച്ചിട്ടുണ്ടെന്നും 116 റോഡുകളിൽ പരിശോധന നടത്തിയെന്നും സർക്കാർ വ്യക്തമാക്കി. പൊതുമരാമത്ത്, തദ്ദേശ വകുപ്പുകളുടെ റോഡുകളിൽ അറ്റകുറ്റപ്പണികൾ ബാക്കിയുണ്ടെന്ന് അമിക്കസ് ക്യൂറി വിശദീകരിച്ചു.
ആഗസ്റ്റ് അഞ്ചിന് നെടുമ്പാശേരിയിൽ ദേശീയപാതയിലുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ കരാർ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറിനാണ് ഉത്തരവാദിത്വമെന്ന് ദേശീയപാത അതോറിറ്റി വ്യക്തമാക്കി. കമ്പനിക്കെതിരെ അന്വേഷണം തുടങ്ങി. അവരെ നീക്കി പുതിയ കരാറുകാരെ ഏൽപ്പിക്കുമെന്നും അതോറിറ്റിയുടെ അഭിഭാഷകൻ പറഞ്ഞു.
കരാർ കമ്പനിക്കെതിരെ സ്വീകരിച്ച ശിക്ഷാനടപടി അറിയിക്കണമെന്ന് സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. മരിച്ച വ്യക്തിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ കേന്ദ്ര ഹൈവേ മന്ത്രാലയത്തോടും വിശദീകരണം തേടി. തകർന്ന പാതയുടെ കാര്യത്തിൽ വിശദീകരണം ചോദിച്ചു നൽകിയ കത്തുകൾക്ക് കരാർ കമ്പനി മറുപടി നൽകിയില്ലെന്ന് പൊതുമരാമത്ത് വകുപ്പിന്റെ അഭിഭാഷകൻ വ്യക്തമാക്കി.
കളക്ടർമാർ നടപടിയെടുക്കണം
തകർന്ന റോഡുകളെക്കുറിച്ച് പൊതുജനങ്ങൾക്ക് ജില്ലാ കളക്ടർമാരുടെ ഓൺലൈൻ പോർട്ടലുകളിലോ ഓൺലൈൻ പേജുകളിലോ പരാതി നൽകാമെന്നും ഇങ്ങനെ ലഭിക്കുന്ന പരാതികളിൽ ജില്ലാ ദുരന്ത നിവാരണ സമിതി ചെയർമാൻ എന്ന നിലയിൽ കളക്ടർമാർ കേസെടുത്ത് അന്വേഷിക്കണമെന്നും തുടർനടപടിയെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഇതിൽ വീഴ്‌ച വരുത്തുന്നത് ഔദ്യോഗിക ഡ്യൂട്ടിയിലെ വീഴ്‌ചയായി കണക്കാക്കി നടപടിയെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |