കൊച്ചി: കല്യാണം കഴിക്കില്ലെന്ന വസ്തുത മറച്ചുവച്ച് സ്ത്രീയുമായി ശാരീരിക ബന്ധത്തിലേർപ്പെടുകയോ ലൈംഗികകാര്യത്തിൽ തീരുമാനമെടുക്കാനുള്ള സ്ത്രീയുടെ അധികാരത്തെ വ്യാജ വിവാഹവാഗ്‌ദാനം നൽകി സ്വാധീനിക്കുകയോ ചെയ്‌താലേ വിവാഹവാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന കുറ്റം നിലനിൽക്കൂവെന്ന് ഹൈക്കോടതി. വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ ഇടുക്കി സ്വദേശി രാമചന്ദ്രനെ വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷയും പിഴയും റദ്ദാക്കി വെറുതേ വിട്ടാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്.
ലൈംഗിക ബന്ധത്തിലേർപ്പെട്ടശേഷം പ്രതി മറ്റൊരു കല്യാണം കഴിച്ചെന്നതുകൊണ്ടു മാത്രം വിവാഹവാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന കുറ്റം ചുമത്താൻ കഴിയില്ലെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കോട്ടയം അഡിഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധിക്കെതിരെ രാമചന്ദ്രൻ നൽകിയ അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്. രാമചന്ദ്രൻ ബന്ധുവായ യുവതിയെ വിവാഹവാഗ്‌ദാനം നൽകി 2014 ഏപ്രിലിൽ മൂന്നു തവണ പീഡിപ്പിച്ചെന്നാണ് കേസ്. പീഡനത്തിനുശേഷം യുവതിയെ വീട്ടിൽ തിരിച്ചെത്തിച്ച പ്രതി മൂന്നു ദിവസം കഴിഞ്ഞ് മറ്റൊരു വിവാഹം കഴിച്ചു. ഇയാൾ വ്യാജ വിവാഹവാഗ്‌ദാനം നൽകി പീഡിപ്പിച്ചതാണെന്നും യുവതിയുടെ അനുമതിയോടെയല്ല ലൈംഗിക ബന്ധത്തിലേർപ്പട്ടതെന്നുമുള്ള പ്രോസിക്യൂഷൻ വാദം ഡിവിഷൻ ബെഞ്ച് തള്ളി.
പ്രതിയും യുവതിയും 10 വർഷമായി പ്രണയത്തിലായിരുന്നു. സ്ത്രീധനമില്ലാതെ വിവാഹം നടത്താൻ പ്രതിയുടെ മാതാപിതാക്കൾ സമ്മതിച്ചില്ലെന്നു പ്രോസിക്യൂഷൻ തന്നെ പറയുന്നു. അതിനാൽ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്നു പറയാനാവില്ല. യുവതിയെ പ്രതി കല്യാണം കഴിക്കാൻ ഉദ്ദേശിച്ചിരുന്നെന്നും വീട്ടുകാരുടെ എതിർപ്പുമൂലം വാഗ്‌ദാനം പാലിക്കാനായില്ലെന്നും വ്യക്തമാണ്. ഇതിനെ വ്യാജവാഗ്‌ദാനമായി കാണാനാവില്ല. യുവതിയുടെ അനുമതിയില്ലാതെയാണു ശാരീരികബന്ധം എന്നതിനു തെളിവില്ല. പ്രതി വ്യാജ വിവാഹവാഗ്‌ദാനം നൽകിയെന്നോ വസ്തുതകൾ മറച്ചുവച്ച് ലൈംഗികബന്ധത്തിലേർപ്പെട്ടെന്നോ പ്രോസിക്യൂഷനു തെളിയിക്കാനായില്ല. ആ നിലയ്ക്ക് സംശയത്തിന്റെ ആനുകൂല്യം നൽകി പ്രതിയെ കുറ്റവിമുക്തനാക്കുകയാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഹൈക്കോടതി പറയുന്നു
ലൈംഗികതയുടെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള സ്ത്രീയുടെ അധികാരം സംരക്ഷിക്കപ്പെടണമെന്നാണ് നിയമത്തിൽ പറയുന്നത്. ശാരീരികബന്ധത്തിന് സ്ത്രീയുടെ അനുമതി ലഭിക്കാനായി പ്രതി വസ്തുതകൾ മറച്ചുവയ്ക്കുന്നത് ലൈംഗിക കാര്യത്തിൽ തീരുമാനമെടുക്കാനുള്ള സ്ത്രീയുടെ അധികാരത്തിലുള്ള കടന്നുകയറ്റമാണ്. ഇങ്ങനെ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം നൽകാതെ ശാരീരികബന്ധത്തിലേർപ്പെടുന്നതാണ് പീഡനക്കുറ്റമാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |