തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിന് ഒത്താശ ചെയ്ത ട്രാഫിക് ഐ.ജി ഗുഗുലോത്ത് ലക്ഷ്മണിനെ മുഖ്യമന്ത്രി പിണറായി വിജയൻ സസ്പെൻഡ് ചെയ്തു. പൊലീസിന്റെ അധികാരമുപയോഗിച്ച് തട്ടിപ്പുകാരനെ സംരക്ഷിച്ചെന്ന് തെളിവുകൾ സഹിതം ക്രൈംബ്രാഞ്ച് കണ്ടെത്തിയതിനെത്തുടർന്നാണിത്.
ലക്ഷ്മണിനെ തട്ടിപ്പു കേസിൽ പ്രതിയാക്കാൻ ക്രൈംബ്രാഞ്ച് നീക്കം തുടങ്ങി.ഫോൺവിളിയും, സാമ്പത്തിക ഇടപാടുകളും ഇതിനായി പരിശോധിക്കുന്നു. 1997ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ലക്ഷ്മണിന് ജനുവരിയിൽ അഡി.ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിക്കേണ്ടതായിരുന്നു. ഡി.ഐ.ജിയായിരുന്ന എസ്.സുരേന്ദ്രനും അന്വേഷണ പരിധിയിലുണ്ട്. മോൻസണുമായുള്ള ബന്ധത്തെക്കുറിച്ച് സുരേന്ദ്രന്റെ മൊഴികൾ കളവാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. കൊച്ചിയിലെ മ്യൂസിയത്തിൽ പോയതിനപ്പുറം മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ, എ.ഡി.ജി.പി മനോജ് എബ്രഹാം എന്നിവർക്ക് മോൻസണുമായി ബന്ധമില്ലെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.
മൂന്നു വർഷമായി ഐ.ജി ലക്ഷ്മണിന് മോൻസണുമായി ബന്ധമുണ്ടെന്നും,പുരാവസ്തു കച്ചവടത്തിന് ഇടനിലക്കാരനായെന്നും സുരക്ഷാ ഉദ്യോഗസ്ഥരെയടക്കം ഇതിനായി ഉപയോഗിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. ഇടനിലക്കാരിയായ ആന്ധ്രാ സ്വദേശിനിക്കൊപ്പം സ്വർണ ബൈബിൾ, ഗണേശ വിഗ്രഹം, ഖുറാൻ, രത്നങ്ങൾ എന്നിവ ഇവർ വിൽക്കാൻ ശ്രമിച്ചെന്നും മൂവരും പേരൂർക്കട പൊലീസ് ക്ലബിലടക്കം കൂടിക്കാഴ്ച നടത്തിയെന്നും കണ്ടെത്തി. രഞ്ജിത്ത് ലാൽ, റെജി അടക്കം ചില ഗൺമാൻമാരെയും ഐ.ജി തട്ടിപ്പിന് കരുവാക്കി. ഐ.ജിക്കെതിരെ ആന്ധ്രയിലെ വനിതാ എം.പി ക്രൈംബ്രാഞ്ചിന് പരാതി നൽകിയെന്നും സൂചനയുണ്ട്.
ആന്ധ്രാ സ്വദേശിനിയായ ഇടനിലക്കാരി വഴി മോൻസണിന്റെ കൈവശമുണ്ടായിരുന്ന അപൂർവ്വ മത്സ്യങ്ങളുടെ സ്റ്റഫ്, മുതലയുടെ തലയോട്, അടക്കം വിൽപ്പന നടത്താൻ ഐ.ജി പദ്ധതിയിട്ടു. മോൻസണിന്റെ പരിചയക്കാരായ സ്ത്രീകളോട് ഐ.ജി അപമര്യാദ കാട്ടിയെന്ന് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്. ലക്ഷ്മണിന്റെ ഭാഗത്ത് ഗുരുതരമായ കൃത്യവിലോപമുണ്ടായതായും, ശക്തമായ നടപടിയെടുക്കണമെന്നും ഡി.ജി.പി അനിൽകാന്ത് സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു.
സസ്പെൻഷൻ: കുറ്റങ്ങൾ
മോൻസണിനെതിരെ തട്ടിപ്പുകേസ് രജിസ്റ്റർ ചെയ്ത ശേഷവും അയാളുമായി അവിശുദ്ധ ബന്ധമുണ്ടാക്കി.
ഔദ്യോഗിക വാഹനത്തിൽ ഗൺമാൻമാരുമായി നിരവധി തവണ മോൻസണിന്റെ കലൂരിലെയും ചേർത്തലയിലെയും വീടുകളിലെത്തി.
വീട്ടിൽ ഐ.ജിയുടെ സാന്നിദ്ധ്യം ഇടപാടുകാരിൽ വിശ്വാസമുണ്ടാക്കാനും കൂടുതൽ തട്ടിപ്പുകൾക്കും മോൻസൺ ഉപയോഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |