തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കെതിരെ യുദ്ധം ചെയ്യാനുള്ള കെൽപ്പ് കോൺഗ്രസിനില്ലെന്നും, വീരസ്യം പറയാനേ കോൺഗ്രസിന് കഴിയൂ എന്നുമുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന കോൺഗ്രസിനെ ശരിക്ക് അറിയാത്തതുകൊണ്ടും പോലീസിലുള്ള അന്ധമായ വിശ്വാസം കൊണ്ടുമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പറഞ്ഞു. കെ- റെയിലിനെതിരേയുള്ള കോൺഗ്രസിന്റെ സമരത്തിന് ഊർജ്ജം പകർന്ന് മുഖ്യമന്ത്രിയെ വെട്ടിലാക്കാനാണ് കോടിയേരി ശ്രമിക്കുന്നതെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നു. കോൺഗ്രസ് വേണ്ടെന്ന് പറഞ്ഞ ഒരു ജനവിരുദ്ധ പദ്ധതിയും കേരളത്തിൽ നടപ്പാക്കാനാവില്ല. പൊലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചൊതുക്കാമെന്നൊക്കെയുള്ളത് ദിവാസ്വപ്നമാണ്. ജനരോഷം ആർത്തിരമ്പുമ്പോൾ കോടിയേരിക്ക് സ്വന്തം വാക്കുകൾ വിഴുങ്ങേണ്ടി വരും. സ്‌പ്രിൻക്ലർ കരാർ, ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിക്ക് നൽകിയ കരാർ, പൊലീസ് നിയമഭേദഗതി, മുൻമന്ത്രിമാരായ കെ.ടി. ജലീലിന്റെയും ഇ.പി. ജയരാജന്റെയും ബന്ധുനിയമനങ്ങൾ, ജലീലിന്റെ മാർക്കുദാനം, ബ്രുവറിയും ഡിസ്റ്റലറിയും അനുവദിക്കൽ, പമ്പ മണൽകടത്ത് തുടങ്ങിയവ പിണറായി സർക്കാർ പിൻവലിച്ചത് കോൺഗ്രസിന്റെ സമരവീരസ്യം കൊണ്ടാണെന്ന് കോടിയേരി മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഒരണ സമരം നടത്തി ഇ.എം.എസിനെ ഈയം പൂശി ഈയൽ പോലെ പറപ്പിച്ച കെ.എസ്.യുവിന്റെ സമര പാരമ്പര്യമാണ് കോൺഗ്രസുകാരുടെ സിരകളിലൊഴുകുന്നതെന്നും സുധാകരൻ പറഞ്ഞു.
മുഖ്യമന്ത്രി ചർച്ചചെയ്തെന്ന് പറയുന്നത് അപഹാസ്യം: സതീശൻ
സിൽവർ ലൈൻ സംബന്ധിച്ച് നിയമസഭയിൽ രണ്ടു മണിക്കൂർ ചർച്ചയ്ക്കുപോലും തയ്യാറാകാതിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, തുടക്കം മുതൽ സഭാംഗങ്ങളെ വിശ്വാസത്തിലെടുത്താണ് പദ്ധതിയുമായി മുന്നോട്ടു പോയതെന്ന് ഇപ്പോൾ പറയുന്നത് അപഹാസ്യമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു.
പൗരപ്രമുഖരുമായി ചർച്ചയ്ക്ക് സമയം കണ്ടെത്തുന്ന മുഖ്യമന്ത്രി നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് വന്നപ്പോൾ ചർച്ച അനുവദിക്കാതിരുന്നത് എന്തു കൊണ്ടാണെന്ന് വ്യക്തമാക്കണം. നിയമസഭയിൽ ചർച്ച ചെയ്യില്ല, പൗരപ്രമുഖരുമായി മാത്രമേ ചർച്ച നടത്തൂവെന്ന നിലപാട് ശരിയല്ല. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ ഇനിയെങ്കിലും സർക്കാർ തയ്യാറാകണം.
എന്തെങ്കിലും മറച്ചുവയ്ക്കേണ്ട കാര്യമില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അങ്ങനെയെങ്കിൽ, ഡി.പി.ആർ രഹസ്യരേഖയാക്കിയത് എന്തിനായിരുന്നു? പാരിസ്ഥിതിക, സാമൂഹ്യ ആഘാത പഠനങ്ങൾ നടത്താതെ ഭൂമിയേറ്റെടുക്കാൻ കാട്ടുന്ന ധൃതിക്ക് പിന്നിൽ ദുരൂഹതകളുണ്ട്. പ്രളയവും ഉരുൾപൊട്ടലും പേമാരിയും തുടർച്ചയായി കേരളത്തെ തകർത്തെറിഞ്ഞത് മുഖ്യമന്ത്രി മറന്നു പോയോ? കേരളത്തിന്റെ ഭൂഘടനയിലുണ്ടായ മാറ്റങ്ങളും കാലാവസ്ഥാവ്യതിയാനവും പരിഗണിക്കുകയോ പഠിക്കുകയോ ചെയ്യാതെ പൊതുജനങ്ങൾക്കുമേൽ കോടികളുടെ ബാദ്ധ്യത അടിച്ചേൽപ്പിക്കുന്ന പദ്ധതി ആർക്കുവേണ്ടിയാണെന്നും സതീശൻ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |