തിരുവനന്തപുരം: കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും ഇന്നലെ നടത്തിയ ചർച്ചയിൽ ചില ജില്ലകളിലെ തർക്കങ്ങൾ പരിഹരിച്ചതായി അറിയുന്നു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളാണ് ആദ്യം ചർച്ചയ്ക്ക് വന്നത്.
കെ.സുധാകരൻ ഇന്ന് ഇടുക്കിയിലും വി.ഡി.സതീശൻ എറണാകുളത്തുമാണ്. തിങ്കളാഴ്ച ഇരുവരും വീണ്ടും ചർച്ച നടത്തിയ ശേഷം പട്ടികയ്ക്ക് അന്തിമരൂപം നൽകും. ഇന്നലെ ഉച്ചയ്ക്ക് ശേഷം കെ.പി.സി.സി ആസ്ഥാനവും സുധാകരന്റെ വീടും വിട്ട് മറ്റൊരു കേന്ദ്രത്തിലായിരുന്നു ചർച്ച. കടുംപിടിത്തത്തിലായിരുന്ന സുധാകരൻ തന്റെ നിലപാടിൽ ചെറിയ അയവ് വരുത്തിയതാണ് തുടർ ചർച്ചയ്ക്ക് ഗുണകരമായത്. ഒരു നേതാവിന്റെയും താത്പര്യം സംരക്ഷിക്കുന്ന തരത്തിൽ പേരുകൾ ഉൾപ്പെടുത്താൻ താൻ നിർബ്ബന്ധിക്കില്ലെന്ന് സതീശനും വ്യക്തമാക്കി. ചില എം.പിമാർ ഉന്നയിച്ച പരാതികളിൽ പരിഹാരം വേണമെന്നും ആവശ്യപ്പെട്ടു. ഭാരവാഹികളുടെ എണ്ണത്തിൽ കുറവ് വരുത്തിയതിനാൽ പട്ടികയിൽ വലിയ മാറ്റങ്ങൾക്കുള്ള സാങ്കേതിക ബുദ്ധിമുട്ട് സുധാകരൻ വിശദമാക്കി.
താൻ ഒരു ഗ്രൂപ്പിന്റെയും ഭാഗമായി നിൽക്കില്ലെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ചെങ്കിലും, ഇന്നലെ സെക്രട്ടേറിയറ്റ് പടിക്കലെ യു.ഡി.എഫ് സമരത്തിന് ശേഷം മാദ്ധ്യമ പ്രവർത്തകരെ കണ്ട സതീശൻ ചിലരെ നന്നായി കുത്തി നോവിച്ചു. ചില ആളുകൾ ബോധപൂർവം കുത്തിതിരിപ്പുണ്ടാക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു പ്രതികരണം.തെറ്റായി വാർത്തകൾ മാദ്ധ്യമങ്ങൾക്ക് നൽകുന്ന ഒരു സംഘം തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്നുണ്ടെന്നും, പരിധി വിട്ടാൽ വച്ചു പൊറുപ്പിക്കില്ലെന്നും തുറന്നടിച്ചു. സമീപകാലത്ത് രമേശ് ചെന്നിത്തലയുമായി അല്പം അകൽച്ചയിലുള്ള സതീശൻ, ആരെയാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തം.
കുത്തിത്തിരിപ്പിനുള്ള ശ്രമം വച്ചു പൊറുപ്പിക്കില്ല: വി.ഡി.സതീശൻ
അനാവശ്യ പ്രചാരണങ്ങൾ നടത്തി സംഘടനയിൽ കുത്തിതിരിപ്പുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. എല്ലാ ദിവസവും തെറ്റായ വാർത്തകൾ മാദ്ധ്യമങ്ങൾക്ക് നൽകുന്ന ഒരു സംഘം തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു. അത് പരിധി വിട്ടാൽ എവിടെ നിറുത്തണമെന്നറിയാം. കെ.പി.സി.സി അദ്ധ്യക്ഷനുമായി സംസാരിച്ച് പാർട്ടി പുനഃസംഘടന ഉടൻ പൂർത്തിയാക്കും. എം.പിമാർ ഉൾപ്പെടെയുള്ളവർ ഉന്നയിച്ച പരാതികൾ പരിശോധിക്കും. എല്ലാവരും ഒരുമിച്ച് നിന്നാലേ കേരളത്തിൽ കോൺഗ്രസും യു.ഡി.എഫും തിരിച്ചു വരൂ.
പ്രതിപക്ഷ നേതാവെന്ന നിലയിൽ എല്ലാവരുമായും ആശയവിനിമയം നടത്താറുണ്ട്. നാലര മണിക്കൂർ കെ.പി.സി.സി അദ്ധ്യക്ഷനുമായി സംസാരിച്ചതിന്റെ പിറ്റേ ദിവസമാണ് ഞങ്ങൾ തമ്മിൽ സംസാരിക്കാറില്ലെന്ന തരത്തിൽ വാർത്ത വന്നത്. ഏതു കേന്ദ്രത്തിൽ നിന്നാണ് വാർത്ത വരുന്നതെന്ന് മാദ്ധ്യമ പ്രവർത്തകർക്ക് നന്നായി അറിയാം. വാർത്ത വിളിച്ചു പറയുമ്പോൾ അതിന്റെ സത്യസ്ഥിതി കൂടി പരിശോധിക്കണം. തെറ്റായ വാർത്തകൾ മാദ്ധ്യമങ്ങളുടെ വിശ്വാസ്യതയെ ബാധിക്കും. ഞങ്ങൾക്ക് ഒരു ചുക്കും സംഭവിക്കില്ല.
.കെ.സി.വേണുഗോപാൽ അനാവശ്യമായി ഒരു കാര്യങ്ങളിലും ഇടപെടാറില്ല. . സെക്രട്ടേറിയറ്റ് അംഗങ്ങളുടെ പേര് പോക്കറ്റിൽ നിന്നും എടുത്ത് വായിക്കുന്നത് പോലെ കോൺഗ്രസിൽ നടക്കില്ല. എത്രയും വേഗം പുനഃസംഘടന പൂർത്തിയാക്കണമെന്നതാണ് കേന്ദ്ര നേതൃത്വത്തിന്റെ ആഗ്രഹമെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |